ADVERTISEMENT

ഒരുപാടു ഹർഡിലുകൾ ചാടിക്കടന്നിട്ടുണ്ട് മജിസിയ ഭാനു – ജീവിതത്തിലും ട്രാക്കിലും. പക്ഷേ, എന്തൊക്കെ തടസ്സങ്ങളുയർന്നാലും തൊട്ടതെല്ലാം മെഡൽ ആക്കിയാണു ശീലം. സ്കൂൾ കാലത്ത് പൊന്നുവാരിയിരുന്നത് ട്രാക്കിലെ വേഗപ്പാച്ചിലിൽ ആയിരുന്നെങ്കിൽ ഇന്ന് ഒന്നല്ല, ഒരുപാടു മേഖലകളാണ് – ബോക്സിങ്, ഭാരോദ്വഹനം, പഞ്ചഗുസ്തി, ഫിറ്റ്നസ് മോഡൽ, ബോഡി ബിൽഡിങ്... എന്താണ് മജിസിയ എന്നു പറയുന്നതിലുമെളുപ്പം, എന്തല്ല മജിസിയ എന്നു പറയുന്നതാണ്.

ഡിസംബറിൽ റഷ്യയിൽ നടന്ന ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ രണ്ടാം വട്ടവും സ്വർണ ജേതാവായ കോഴിക്കോട്ടുകാരിയുടെ വിശേഷങ്ങളിലേക്ക്...

അത്‌ലറ്റിക്സിൽ തുടക്കം

സ്കൂൾ കാലത്ത് അത്‌ലറ്റിക്സിലായിരുന്നു തുടക്കം. കായികരംഗത്ത് ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിച്ചിട്ടും അതു നേടാനാവാതെ പോയ ഉമ്മയുടെ സ്വപ്നങ്ങളായിരുന്നു അവളുടെ ഊർജം. പ്ലസ് ടു കഴിഞ്ഞതോടെ ബോക്സിങ്ങിനോട് ഇഷ്ടം തോന്നി. ബോക്സിങ് പരിശീലകൻ രമേഷ്കുമാറിനെ പരിചയപ്പെടുന്നത് സ്പോർട്സ് കൗൺസിലിൽ അന്വേഷിച്ചപ്പോഴാണ്. അങ്ങനെ 2016ൽ മാഹി ഡെന്റൽ കോളജിൽ രണ്ടാം വർഷം പഠിക്കുമ്പോൾ ഇടിയുടെ ലോകത്തേക്ക്...

പല്ലിൽ കമ്പിയിട്ടിരുന്നത് റിങ്ങിൽ ഇറങ്ങാൻ തടസ്സമായി. മാത്രമല്ല, ബോക്സിങ്ങിനെക്കാൾ ചേരുന്നതു ഭാരോദ്വഹനം ആണെന്ന ഉപദേശവും കൂടിയായതോടെ, കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ജിമ്മിൽ ചേർന്നു. പരിശീലകൻ ജയദാസിന്റെ അടുത്ത് മഫ്ത (സ്കാർഫ്) ധരിച്ചു പരിശീലനത്തിനെത്തിയ നരുന്തുപെണ്ണിനെക്കണ്ട് പലരും പരിഹസിച്ചു ചിരിച്ചു. പക്ഷേ, കോച്ചിന്റെ പിന്തുണയോടെ ജില്ലാ ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ. തിരുവനന്തപുരത്ത് സംസ്ഥാന മത്സരത്തിലും നേട്ടമാവർത്തിച്ച് മജിസിയ ദേശീയ മത്സരത്തിനു കശ്മീരിലേക്ക്. അവിടെ വെള്ളിമെഡൽ ലഭിച്ചതോടെ ആവേശമായി.

പ്രാക്ടീസ്, പ്രാക്ടീസ് പിന്നെയും പ്രാക്ടീസ്

തിരിച്ചു കോഴിക്കോട്ടെത്തി കടുത്ത പരിശീലനം. ഇന്റർനാഷനൽ ട്രയൽസിൽ ഫസ്റ്റായി. 2017 മേയിൽ ഇന്തൊനീഷ്യയിൽ ആദ്യ രാജ്യാന്തര മത്സരത്തിൽ ‘സ്വർണത്തിളക്കമുള്ള’ വെള്ളി. പിന്നീടങ്ങോട്ട് സ്ഥിരം മത്സരാർഥി. ഭാരോദ്വഹനം മാത്രമല്ല, പറ്റുമെന്നു തോന്നുന്ന എന്തിലും ഒരുകൈ നോക്കാൻ എപ്പോഴും തയാർ.

പഞ്ചഗുസ്തി, ബോഡി ബിൽഡിങ് ഇവയിലൊക്കെ സ്വന്തം പേരെഴുതിച്ചേർത്ത നേട്ടങ്ങൾ. പഞ്ചഗുസ്തിയിൽ ലോക ആറാം നമ്പർ താരമാണിപ്പോൾ. 2018ൽ ഫിറ്റ്നസ് മോഡൽ വിഭാഗത്തിൽ ഹിജാബ് ധരിച്ചെത്തി ‘മിസ് കേരള ഫിസിക്’ ടൈറ്റിൽ ജേതാവായതോടെ നിറയെ ആരാധകരുമായി. അന്നൊക്കെ ‘ഹിജാബി ബോഡിബിൽഡർ’ മലയാളികൾക്ക് അതിശയമായിരുന്നു. കേരളത്തിൽ മത്സരങ്ങൾക്കു മുൻപ് പ്രത്യേക അനുമതി വേണ്ടിവന്നു. ഇക്കാര്യത്തിൽ ഈജിപ്ഷ്യൻ താരങ്ങളുടെ ഡ്രസ് കോഡ് ആണ് മജിസിയ മാതൃകയാക്കിയത്.

റഷ്യൻ വിജയഗാഥ (രണ്ടു വട്ടവും)

റഷ്യയിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ 56 കിലോ ഓപ്പൺ (പ്രായപരിധി ഇല്ലാത്ത) വിഭാഗത്തിലാണു മത്സരിച്ചത്. കേരളത്തിൽ ഭാരോദ്വഹനത്തിന് പ്രഫഷനൽ ട്രെയിനിങ്ങോ സർക്കാർ സഹായമോ ഒന്നും കിട്ടുന്നില്ലെന്ന് മജിസിയ പറയുന്നു. മുൻ വർഷം സ്പോൺസർ ഉണ്ടായിരുന്നു. ഇത്തവണ സ്പോൺസറെ കിട്ടാതെ ഏറെ ബുദ്ധിമുട്ടി. എങ്കിലും ഒരു നാടു മുഴുവൻ ഒപ്പംനിന്നു. ജനപിന്തുണ കൊണ്ടു മാത്രമാണ് ഇത്തവണ മോസ്കോയിൽ പോകാനായത്. നാട്ടുകാരും സംഘടനകളും രാഷ്ട്രീയപ്പാർട്ടികളുമെല്ലാം എറെ സഹായിച്ചെന്ന് മജിസിയ. ലോക നേട്ടം കൊണ്ട് ആ കടംവീട്ടിയാണ് അവൾ തിരികെയെത്തിയത്.

മറക്കില്ല, വന്ന വഴിയൊന്നും

വടകര ഓർക്കാട്ടേരി കല്ലേരി മൊയ്‌ലോത്ത് അബ്ദുൽ മജീദിന്റെയും റസിയയുടെയും മകൾ മജിസിയ ഭാനു ഇവിടെ വരെയെത്തിയത് വെറുതേയല്ല; ശരിക്കു കഷ്ടപ്പെട്ടുതന്നെയാണ്. മാഹി ഡെന്റൽ കോളജിലെ ഇന്റേൺഷിപ്പിനും രാജ്യാന്തര നേട്ടങ്ങൾക്കുമൊപ്പം, മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കു തുറന്നിരിക്കുന്ന കണ്ണും കാതുമുണ്ട് ഈ പെൺകുട്ടിക്ക്.

വന്ന വഴിയൊന്നും മറക്കാതെ, തനിക്കുള്ള നല്ല ബന്ധങ്ങൾ ആവശ്യക്കാർക്കു സഹായമെത്തിക്കാനുള്ള പാലമായി കാണുന്നു മജിസിയ. വിദ്യാഭ്യാസത്തിനും വീടുവയ്ക്കാനും ചികിത്സയ്ക്കുമൊക്കെ പലർക്കും സഹായമെത്തിക്കുന്നു. പ്രായമോ വേഷമോ സാമ്പത്തികസ്ഥിതിയോ മതമോ ഒന്നും സ്വപ്നങ്ങൾക്കു തടസ്സമല്ലെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു, ഈ സകലകായികവല്ലഭ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com