ADVERTISEMENT

ഹൃദയത്തിലെന്തുണ്ടെന്നു ചോദിച്ചാൽ പൊന്നാനി അസീസ് പറയും,  പ്രിയകവി തന്റെ കൈകളിലേൽപിച്ച 4 ഗാനങ്ങളുണ്ടെന്ന്...  മൂന്നക്ഷരം കൊണ്ട് കാവ്യലോകത്തെ വിസ്മയിപ്പിച്ച ഒഎൻവിയുടെ 4 ഗാനങ്ങൾ... പുറംലോകം കേൾക്കാത്ത ആ ഗാനങ്ങൾ അസീസിന്റെ നിധിയാണ്. കവിയുടെ കൈപ്പടയിൽ എഴുതിയ ആ വരികൾ കൂട്ടി വായിച്ചാൽ അതിൽ സംഗീതം നെഞ്ചേറ്റി നടന്ന അസീസിന്റെ ജീവിതമുണ്ട്. ഒഎൻവിയുടെ ആ അപൂർവ വരികളിലൂടെ അസീസിന്റെ ജീവിതം പറയുകയാണ്... 

‌‘‘ഒന്നും പറഞ്ഞതില്ലാ... 

നീ ഒന്നും പറഞ്ഞതില്ല 

നിന്നോടെനിക്കിഷ്ടമാണെന്ന 

തേൻമൊഴി 

എന്നും  ഞാൻ കേൾക്കാൻ 

കൊതിച്ചിരുന്നു..’’ 

ഒന്നും പറയാതെയാണ് അവൾ പോയത്... പ്രിയപ്പെട്ട ഷാഹിദ. 3 മക്കളെയും തന്റെ കൈകളിലേൽപിച്ച് വിടവാങ്ങിയിരിക്കുന്നു. വരികൾക്ക് ഈണം നൽകിയിരുന്ന അസീസിന്റെ ജീവിതതാളം തെറ്റുകയാണ്. ഭാര്യ ഷാഹിദയെ അടക്കം ചെയ്ത ഇസ്മുർക്കാ പള്ളിയിലെ കബറിടത്തിലേക്ക് അർധരാത്രിയിലും മതിൽ ചാടിയെത്തി. പള്ളിക്കാട്ടിലിരുന്ന് മീസാൻ കല്ലിനോടു പിറുപിറുത്തു, കബറിനോട് ചേർന്ന് ഉറങ്ങാൻ തുടങ്ങി... പരിചയമുള്ളവരെല്ലാം പറഞ്ഞുതുടങ്ങി, ഗായകൻ പൊന്നാനി അസീസിന്റെ മനോനില തെറ്റിയെന്ന്.

അസീസ് ലോകമറിയുന്ന ഗായകനാകുമെന്നു പറഞ്ഞവരൊക്കെ അന്നത്തെ ജീവിതാവസ്ഥ കണ്ട് ‘കഷ്ടം’ എന്നു പറയാൻ തുടങ്ങി. ഈണവും താളവുമില്ലാതെ ഗായകന്റെ ജീവിതം പൊന്നാനി വലിയപള്ളിക്കടുത്തുള്ള തറവാട്ടിലെ ഒരു മുറിയിൽ ഒതുങ്ങി. 

‘‘രാവു വന്നതറിയാതെ.. 

നിലാവുദിച്ചതറിയാതെ.. 

ഒരുകിളി അരികിലണഞ്ഞു..’’ 

അതൊരു ആൺകിളിയായിരുന്നു...പഴയ ചങ്ങാതി അബൂബക്കർ (അൽവത്തി). ഗൾഫിൽനിന്ന് അബൂബക്കർ നാട്ടിലെത്തിയപ്പോഴാണ് അറിയുന്നത്, അസീസ് ഭ്രാന്തനെപ്പോലെ നടക്കുന്നുവെന്ന്. അസീസിനെത്തേടി അബൂബക്കർ വീട്ടിലെത്തി. മുൻപ് ആരാധന തോന്നിയിരുന്ന ഗായകൻ താടിയും മുടിയും നീട്ടി വല്ലാത്ത കോലത്തിലാണ്. 

അബൂബക്കർ നിർബന്ധിച്ച് അസീസിനെ കടൽത്തീരത്തേക്കു കൊണ്ടുപോയി. ഒരു ഗാനം പാടാൻ പറഞ്ഞു. അസീസിന് ഒരു വരിയും ഓർമയില്ല. താളം തെറ്റിയ ആ ഹൃദയത്തിനു പുതിയ ഈണം നൽകാൻ അബൂബക്കർ തീരുമാനിച്ചു. അങ്ങനെ അബൂബക്കർ അസീസിനെ കൂടെക്കൂട്ടി. രണ്ടുപേരും ഗൾഫിലേക്കു പറന്നു.

‘‘പൂവാങ്കുരുന്നിന് 

പൂമുത്തം നൽകുവാൻ 

ദേവകൾ നമ്മുടെ വീട്ടിൽ വരും..’’ 

ആ ദേവത സൈനബയായിരുന്നു. അബൂബക്കറിന്റെ സഹോദരി സൈനബ. അസീസിന്റെ പാട്ടുകളെ അത്രയേറെ ആരാധിച്ചിരുന്ന അബൂബക്കർ സഹോദരിയെ അസീസിനു വിവാഹം ചെയ്തു നൽകി. ജീവിതം പച്ചപിടിച്ചു തുടങ്ങി. പഴയ പാട്ടുകൾ ഓരോന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. 

ഉപ്പ ഒ.എൻ.മുഹമ്മദ് കുട്ടി പൊന്നാനിയിലെ അറിയപ്പെടുന്ന വൈദ്യനും നല്ല സംഗീത അസ്വാദകനുമായിരുന്നു. അന്ന് ഉപ്പ വീട്ടിൽ വാങ്ങിവച്ച ഗ്രാമഫോണിലൂടെയാണ് മനസ്സിൽ സംഗീതം കയറുന്നത്. അങ്ങനെയൊരിക്കൽ തൃക്കാവ് സ്കൂളിൽ ഒരു ഗാനം ആലപിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല, പാട്ടും സംഗീതസംവിധാനവും വേദികളുമൊക്കെയായി അരങ്ങുകൾ തകർത്തു. കൊച്ചിൻ മെഹബൂബ് ഉൾപ്പെടെ അന്നത്തെ പ്രശസ്തരായവരുടെ കൂടെയെല്ലാം പാടി. അസീസ് അറിയപ്പെടുന്ന ഗായകനായി. 

1969ൽ ടി.ഐ.കെ. തങ്ങൾ മുഖേന യേശുദാസുമായി പരിചയപ്പെട്ടു. അസീസ് ഈണം നൽകിയ വരികൾ പൊന്നാനിയിലെ ഒരു ഗാനമേളയിൽ യേശുദാസും പി.ലീലയും ചേർന്നു പാടി. യേശുദാസുമായി വളരെയധികം അടുത്തു. അസീസിന്റെ മൂത്തമകന് പൊന്നാനിയിലെ വീട്ടിലെത്തി മുഹമ്മദ് റാഫിയെന്ന് പേരിട്ടതും യേശുദാസാണ്. 

‘‘എന്നാലുമൊന്നിനി  പാടാതെ വയ്യ.. 

ഒന്നിച്ചു കൈകൾ കോർത്ത് 

ആടാതെ വയ്യ..’’ 

വീണ്ടും സംഗീത ജീവിതത്തിലേക്കു തിരിച്ചെത്തിയ കാലം. ഒരു സിനിമയ്ക്കു വേണ്ടി ഒഎൻവിയെക്കൊണ്ട് ഗാനങ്ങൾ എഴുതിച്ചു. നാലു ഗാനങ്ങൾ കവി സ്വന്തം കൈപ്പടയിൽ എഴുതി നൽകി. ആദ്യ വരികൾ എഴുതിയപ്പോൾ തന്നെ ഈണമിട്ടു കേൾപ്പിച്ചു. പൂർണ തൃപ്തിയോടെ കവി എഴുതി നൽകിയ വരികൾക്ക് സംഗീതം നൽകി. ഗാനം കേട്ട സുഹൃത്തുക്കൾ അന്ന് ഉറപ്പിച്ചിരുന്നു, സിനിമയിൽ ഇനി അസീസിന്റെ കാലമായിരിക്കുമെന്ന്. പക്ഷേ, ആ സിനിമ പുറത്തിറങ്ങിയില്ല. ഗാനങ്ങൾ അസീസിന്റെ ഹൃദയത്തിൽ മാത്രമായി ഒതുങ്ങി. 

ഷൊർണൂരിൽ ഇപ്പോൾ താമസിക്കുന്ന വീടിന് ‘ഷാഹിദ’ എന്നാണു പേരിട്ടിരിക്കുന്നത്. ഹൃദയം നിറയെ സംഗീതവുമായി ഭാര്യ സൈനബയ്ക്കൊപ്പം,  73 പിന്നിട്ട അസീസ് ഒരു മധുരഗാനം പോലെ ജീവിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com