ADVERTISEMENT

ക്ഷണികനേരം ഭൂമിയിൽ വന്ന ഗന്ധർവനെപ്പോലെ മടങ്ങിപ്പോയ ഏക മകന്റെ സ്മരണകളുമായി ഒരച്ഛൻ... പൊള്ളും ഓർമകളിലും തണലായി സംഗീതം...

വീണയുടെ പുണ്യം എ.അനന്തപത്മനാഭൻ ഇപ്പോൾ മീട്ടുന്നതു നിറദുഃഖത്തിന്റെ ഹൃദയതന്ത്രികളാണ്. അരികിലിരുന്ന് പാടാനും ഒപ്പം വീണ വായിക്കാനും പ്രിയപുത്രൻ ആനന്ദ് കൗശിക്കില്ല. ക്ഷണികനേരം ഭൂമിയിൽ വന്ന ഗന്ധർവനെപ്പോലെ മടങ്ങിപ്പോയ ഏക മകൻ. ഒരു കുടം കണ്ണീരുമായി വീണ വിഷാദം ചൂടുമ്പോഴും സംഗീതമുണ്ട് അനന്തപത്മനാഭനൊപ്പം, എന്നും ആനന്ദമായി.

ഇരുമരങ്ങളീ വഴിയരികത്ത്

ഒരേ മഴ നനഞ്ഞ്

ഒരേ വെയിൽകുടിച്ചിരുണ്ട

പച്ചിലത്തഴപ്പുമായി നിൽക്കും

ഒരേ നിലാവു വീണവയുടെ

ഇലത്തലപ്പുകൾ മിന്നും

ഒരേ നക്ഷത്രങ്ങളവയുടെ

മുടിയിഴകൾക്കുള്ളിൽ

വന്നൊളിച്ചു കൺചിമ്മും...

(ഈണമിട്ട്, വീണ മീട്ടി, ആനന്ദ് കൗശിക് മനംനിറഞ്ഞു പാടിയ റഫീക്ക് അഹമ്മദ് കവിതയിൽനിന്ന്)

എത്രയെത്ര അപൂർവ സൗഭാഗ്യങ്ങൾ എ.അനന്തപത്മനാഭന്റെ നീണ്ടുമെല്ലിച്ച വിരലുകളെ പുൽകി നിന്നിട്ടുണ്ട്. ഏതോ വിലോല നിമിഷം, അവയിൽ പലതും പോയ്‌മറഞ്ഞിട്ടുണ്ട്. എന്നിട്ടും, സങ്കടങ്ങളെ സംഗീതത്തിലലിയിക്കുന്നു ഈ വീണാവാദകൻ.

ജീവിതത്തിന്റെയും സംഗീതത്തിന്റെയും സൗഭാഗ്യമായി വന്ന ഏക മകൻ ആനന്ദ് കൗശിക് രണ്ടു മാസം മുൻപൊരു പുലരിയിൽ മരണത്തിലേക്കു മറഞ്ഞപ്പോൾ, വഴിയിൽ തനിച്ചായൊരച്ഛന്റെ ശബ്ദം ഇടറുന്നു. വീണയിൽ വാചാലമാകുന്ന അനന്തഹൃദയം ഇന്നു വാക്കുകൾ മുറിഞ്ഞ്, വാടുന്നു. അപ്പോഴും നിറമിഴികൾ തുളുമ്പിപ്പറയുന്നു, ആനന്ദും ആനന്ദവും അനന്തസംഗീതമാണ്.

എല്ലാം അപ്രതീക്ഷിതമായിരുന്നു, പെട്ടെന്നായിരുന്നു - അനന്തപത്മനാഭൻ നൊമ്പരത്തോടെ ഓർക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ മൾട്ടിനാഷനൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ ആർക്കിടെക്ട് ആയിരുന്നു ആനന്ദ്. ദേഹാസ്വാസ്ഥ്യവുമായി ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നു രാവിലെയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. പ്രായം 36 മാത്രം.

‘എനിക്ക് ആത്മസുഹൃത്തിനെക്കൂടിയാണു നഷ്ടമായത്. മനസ്സു നിറയെ സംഗീതമായിരുന്നു ഞങ്ങൾക്ക്. ആനന്ദ് ഒരു നല്ല പാട്ടു കേട്ടാൽ, അപ്പോൾത്തന്നെ എന്നെ കേൾപ്പിക്കും. യമുന കല്യാണി, ബാഗേശ്രീ രാഗങ്ങൾ ഞങ്ങൾ രണ്ടു പേരുടെയും പ്രിയപ്പെട്ടവ. ഇപ്പോൾ അതെല്ലാം വായിക്കുമ്പോഴും കേൾക്കുമ്പോഴും എന്റെ മനസ്സ് ഉടഞ്ഞുപോകും - അനന്തപത്മനാഭൻ പറയുന്നു.

ആനന്ദിന്റെ ഭാര്യ സുബ്ബലക്ഷ്മിയും 4 വയസ്സുള്ള മകൾ അനന്തശ്രീയും തിരുവനന്തപുരം വിട്ട് ഇപ്പോൾ തൃശൂരിൽ അനന്തപത്മനാഭന്റെയും ഭാര്യ ഉഷയുടെയും ഒപ്പമുണ്ട്. സ്വാതിതിരുനാൾ സംഗീത കോളജിൽ‍ നിന്നു ബിരുദം നേടിയ ഉഷ വീണ അധ്യാപിക. സുബ്ബലക്ഷ്മി സംഗീതജ്ഞ. അനന്തപത്മനാഭന്റെ അച്ഛന്റെ സഹോദരിയുടെ മകൾ ഗോമതി ചിദംബരവും വീണ വിദഗ്ധയാണ്. സകുടുംബം സംഗീതം.

ananthapadmanabhanfamily
ആനന്ദ് കൗശിക്, ഭാര്യ സുബ്ബലക്ഷ്മി, മകൾ അനന്തശ്രീ എന്നിവർ അനന്തപത്മനാഭനും ഉഷയ്ക്കുമൊപ്പം (ഫയൽ ചിത്രം)

ശാസ്ത്രവും താളവും

അച്ഛൻ അനന്തകൃഷ്ണയ്യരിൽനിന്നു വീണയുടെ പ്രാഥമിക പാഠങ്ങൾ പഠിച്ച്, ബാക്കിയെല്ലാം താനേ പഠിച്ചെടുത്തതാണ് അനന്തപത്മനാഭന്റെ മികവ്. 1975ൽ, 24–ാം വയസ്സിൽ തൃശൂർ ആകാശവാണി നിലയത്തിൽ ചേർന്നതോടെ വീണ ജീവനും ജീവിതവും ആയിത്തീർന്നു.

ആനന്ദിനും അച്ഛൻ തന്നെ ഗുരു. സ്കൂളിൽ പഠിക്കുന്ന കാലത്തു പരിശീലനം തുടങ്ങി. തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോൾ അച്ഛനോടൊപ്പം വേദിയിൽ വീണ വായിക്കാനും ആരംഭിച്ചു.

എൻജിനീയറിങ് കോളജ് പ്രഫസറായിരുന്നു അനന്തപത്മനാഭന്റെ അച്ഛൻ അനന്തകൃഷ്ണയ്യർ. അനന്തപത്മനാഭനാകട്ടെ, ഗണിതത്തിൽ ബിരുദം. ആനന്ദ് ഐടി എൻജിനീയർ.

‘കലാകാരന് സംഗീതത്തിൽ ജ്ഞാനവും വേണം, ബുദ്ധിയും വേണം. താളം കണക്ക് ആണല്ലോ. സംഗീതം പഠിക്കാൻ കൂർമബുദ്ധി തന്നെ വേണം’ - ഗണിതം പഠിച്ചതിന്റെ അനുഭവജ്ഞാനമാണ്. വീണ മാത്രമല്ല, ആനന്ദ് അസ്സലായി പാടുകയും ചെയ്തിരുന്നു. He was brilliant - മകനെക്കുറിച്ച് അനന്തപത്മനാഭൻ പറയുന്നു.

അനന്തപത്മനാഭൻ ജനകീയമാക്കിയ ഗായകി ബാണിയുടെ സൗന്ദര്യം ആനന്ദിൽ പൂത്തുലഞ്ഞു. പാടുന്നത് എങ്ങനെയോ, അതുപോലെ വീണാനാദം. കയ്യടക്കം കൊണ്ടു മീട്ടുകൾക്ക് ഒഴുക്കും നൈരന്തര്യവും നൽകുന്ന വായന. സംഗീതോപകരണങ്ങളിലെ റാണിയായ വീണയ്ക്ക് അസാധ്യമായി ഒന്നുമില്ല. ആ മാധുര്യത്തിനൊപ്പം മനുഷ്യസ്വരം എത്തിക്കാനേ ബുദ്ധിമുട്ടുള്ളൂ.

വീണ വായിക്കുന്ന ടെക്കി

വീണ എന്ന പൗരാണിക സംഗീതോപകരണത്തെ പുതുതലമുറയോട് കൂടുതൽ അടുപ്പിക്കാനായി ആനന്ദ് ചെയ്തതെല്ലാം സംഗീതത്തിനു മുതൽക്കൂട്ടായി. അച്ഛനുമൊത്ത് ഫ്യൂഷൻ കച്ചേരികൾ, ലോകമെമ്പാടുമുള്ള ശിഷ്യർക്ക് ഓൺലൈൻ ക്ലാസുകൾ, ഗുണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പുതു പരീക്ഷണങ്ങൾ...അർഥവത്തായ സംഗീതജീവിതമായിരുന്നു അത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ആനന്ദം ആൽബം സീരീസുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

1975ൽ അനന്തപത്മനാഭൻ തുടങ്ങിയ ത്രിവേണിസംഗമം പരിപാടി കേരളത്തിലെ തന്നെ ആദ്യ ഫ്യൂഷൻ സംഗീത പരിപാടിയാണ്. കർണാടക, ഹിന്ദുസ്ഥാനി, വെസ്റ്റേൺ സംഗീതനദികളുടെ സംഗമം. ഇതിനെ ഒരു പടികൂടി ഉയർത്തി സമകാലിക സംഗീതത്തിന്റെ തുടിപ്പായി മാറ്റിയത് ആനന്ദാണ്. ക്ലാസിക്കലും ജനകീയവും ഒരേസമയം വീണയിൽ മേളിച്ച ടെക്കിയുടെ സംഗീതം.

കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമദിന്റെ സറ്റോരി യുട്യൂബ് ചാനലിൽ കവിതകൾക്കു ഹൃദയഹാരിയായ ഈണം പകരുകയും വീണമീട്ടി ആലപിക്കുകയും ചെയ്തിട്ടുണ്ട്.

ലോക്ഡൗൺ സംഗീതം

മധുവന്തി രാഗത്തിന്റെ മുഗ്ധസൗന്ദര്യം ചൂടിനിൽക്കുന്ന തില്ലാനയുമായി കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കൊരു സംഗീതാർച്ചന ആനന്ദ് ഒരുക്കിയിരുന്നു. 20 വർഷം മുൻപ് അനന്തപത്മനാഭൻ ചിട്ടപ്പെടുത്തിയ, വളരെ പ്രശസ്തമായ തില്ലാനയാണത്. ആരെയും സ്പർശിക്കുന്ന രാഗം. മാസ്മരികമായ ചടുലതയുടെ ചാരുത മുഴുവൻ ചൊരിഞ്ഞ് ആനന്ദിന്റെ വിരലുകൾ വീണയിൽ നൃത്തം ചെയ്യുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com