ADVERTISEMENT

2011 സെപ്റ്റംബറിലെ സായാഹ്നത്തിൽ കൊൽക്കത്തയുടെ നിറം നീലയും വെള്ളയുമായിരുന്നു. സോൾട്ട് ലേക്ക് മൈതാനത്തേക്ക് ഫുട്ബോളിന്റെ ആവേശച്ചൂടുമായി ലയണൽ മെസ്സിയും സംഘവും അർജന്റീന – വെനസ്വേല സൗഹൃദമത്സരത്തിനായി ഇറങ്ങിയപ്പോൾ ഗാലറി ഇളകിമറിഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയിൽ ലാറ്റിനമേരിക്കൻ പോരാട്ടവീര്യം കാണാൻ തടിച്ചുകൂടിയ ഫുട്ബോൾ ആരാധകർ ഒന്നാകെ ആർപ്പുവിളിച്ചു.

എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ, മുഖം നിറയെ ഗൗരവവും അതിൽ ഒളിപ്പിച്ച പരിഭ്രമവുമായി ഒരാൾ ആ മൈതാനത്തിറങ്ങി. അന്നത്തെ മത്സരം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഫിഫയുടെ മലയാളി റഫറി റോവൻ ആറുമുഖൻ എന്ന നാൽപത്തിയൊന്നുകാരൻ. മെസ്സിക്കു കിക്കോഫ് വിസിലടിച്ച പാലക്കാട്ടുകാരൻ.

കിക്കോഫ്

പാലക്കാട് മങ്കര സ്വദേശിയായ റോവൻ 1997ലാണു വ്യോമസേനയിൽ ചേരുന്നത്. ചെറുപ്പം തൊട്ടേ ഫുട്ബോളിനോടുണ്ടായിരുന്ന താൽപര്യം എയർഫോഴ്സിന്റെ ഫുട്ബോൾ ടീമിലേക്കു വഴിതുറന്നു. പിന്നീടു 3 വർഷം എയർഫോഴ്സ് ടീമിന്റെ സെന്റർ ബാക്ക്. മത്സരത്തിനിടെ കാൽമുട്ടിനേറ്റ പരുക്കു കാരണം കളിക്കളത്തിൽനിന്നു റോവനു മാറിനിൽക്കേണ്ടിവന്നു.

‘ഫുട്ബോൾ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. കളിച്ചില്ലെങ്കിൽ എന്താ, കളിപ്പിക്കാമല്ലോ എന്ന ചിന്ത കോച്ചിങ്ങിലേക്കു വഴിതിരിച്ചു. കുറഞ്ഞത് 5 വർഷമെങ്കിലും എയർഫോഴ്സിനെ പ്രതിനിധീകരിച്ചാൽ മാത്രമേ പരിശീലകനാകാൻ സാധിക്കൂ. പരുക്കു കാരണം 3 വർഷം മാത്രം ആയുസ്സുണ്ടായിരുന്ന ഫുട്ബോൾ കരിയർ എന്റെ പരിശീലക മോഹത്തെ പിന്നോട്ടടിച്ചു. പിന്നീട് അന്നത്തെ എയർഫോഴ്സ് പരിശീലകന്റെ നിർദേശപ്രകാരമാണ് കൊച്ചി നേവൽ ബേസിൽ നടന്ന റഫറിമാരുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സത്യം പറഞ്ഞാൽ നാട്ടിലേക്കു വരാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ് ആ പരിപാടിയിൽ പങ്കെടുക്കാമെന്നു തീരുമാനിച്ചത്. പക്ഷേ, പരിശീലന പരിപാടിയോടെ എന്റെ താൽപര്യം റഫറിയിങ്ങിലേക്കു മാറി. പിന്നീട് ഡൽഹിയിലേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ അവിടത്തെ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ച് പ്രഫഷനൽ റഫറിയിങ്ങിലെ ബാലപാഠങ്ങൾ പഠിച്ചു.

rovanmessi
അർജന്റീന – വെനസ്വേല മത്സരത്തിനിടെ മെസ്സിക്കൊപ്പം റോവൻ (റോവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം)

ത്രൂ പാസ്

അതുവരെ ദേശീയ തലത്തിലുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ മാത്രം പങ്കെടുത്തിരുന്ന റോവൻ 2010ൽ നടന്ന നെഹ്റു കപ്പ് ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് രാജ്യാന്തര തലത്തിൽ അരങ്ങേറിയത്. പിന്നീട് 2011ൽ നടന്ന അണ്ടർ 17 ഏഷ്യൻ ക്വാളിഫിക്കേഷൻ മത്സരം നിയന്ത്രിച്ചുകൊണ്ട് ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ പ്രധാന ടൂർണമെന്റിന്റെ ഭാഗമായി. 2016ലാണ് ആദ്യത്തെ ഏഷ്യൻ ചാംപ്യൻസ് ലീഗ് ടൂർണമെന്റിനായി തിരഞ്ഞെടുക്കപ്പെടുന്നത്. കിച്ചി (ഹോങ്കോങ്), ജ്യോംബുക്ക് (കൊറിയ) എന്നീ ക്ലബ്ബുകളെ നിയന്ത്രിച്ചുകൊണ്ടായിരുന്നു ഏഷ്യൻ ചാംപ്യൻസ് ലീഗിലെ അരങ്ങേറ്റം.

ഫൗൾ പ്ലേ

2010 നെഹ്റു കപ്പിലെ സിറിയ – ലബനൻ മത്സരം റോവന്റെ ഫുട്ബോൾ കരിയറിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. ‘സിറിയയും ലബനനും ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ്. അവർ തമ്മിലുള്ള മത്സരം രാഷ്ട്രീയതലത്തിലും വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അന്നത്തെ മത്സരത്തിൽ സിറിയയ്ക്ക് അനുകൂലമായ ഒരു പെനൽറ്റി നൽകാത്തതിന്റെ പേരിൽ സിറിയൻ കളിക്കാർ മുഴുവൻ എന്റെമേൽ ചാടിവീണു. അവർ എന്നെ ഉന്താനും തള്ളാനും തുടങ്ങി. ഞാനും ദേഷ്യപ്പെട്ടു. കാണികളും ആക്രോശിക്കാൻ തുടങ്ങി. കാര്യം വഷളാകുമെന്നു തോന്നിയപ്പോൾ കളി 12 മിനിറ്റോളം നിർത്തിവയ്ക്കേണ്ടിവന്നു. ആദ്യ രാജ്യാന്തര ടൂർണമെന്റ് നിയന്ത്രിക്കുന്നതിന്റെ സമ്മർദവും കളിക്കാരുടെ ഇടപെടലും കൂടിയായപ്പോൾ ഞാനാകെ തളർന്നുപോയി’.

എന്നാൽ, പിന്നീട് ഫിഫയുടെ ഡവലപ്മെന്റ് കോഴ്സുകളിലും മറ്റും പങ്കെടുത്തതോടെ ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനുള്ള മനഃസാന്നിധ്യം ലഭിച്ചതായി റോവൻ പറയുന്നു.

മെസ്സിക്കൊപ്പം

ഫുട്ബോളിന്റെ മിശിഹാ ഇന്ത്യയിൽ എത്തുന്നതറിഞ്ഞ് കൊൽക്കത്തയ്ക്കു ടിക്കറ്റെടുത്തവരുടെ കൂട്ടത്തിൽ റോവനുമുണ്ടായിരുന്നു. മത്സരം കാണാനായി ജോലിയിൽനിന്ന് അവധിയെടുക്കുകയും യാത്രാ ടിക്കറ്റും കൊൽക്കത്തയിലെ താമസവും മറ്റും തയാറാക്കുകയും ചെയ്തു കാത്തിരുന്ന റോവനെത്തേടി അപ്രതീക്ഷിതമായാണ് ആ കോൾ വന്നത്.

‘മത്സരത്തിനു കൃത്യം ഒരാഴ്ച മുൻപ് ഫെഡറേഷനിൽനിന്ന് എനിക്കു ഫോൺ വന്നു. അർജന്റീന – വെനസ്വേല മത്സരം നിയന്ത്രിക്കാൻ പോകുന്നതു നിങ്ങളാണ്. ആദ്യം എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. മത്സരം കാണാൻ ടിക്കറ്റുമായി കാത്തിരുന്ന എനിക്ക് മത്സരം നിയന്ത്രിക്കാനുള്ള അവസരം. അടുത്ത ഒരാഴ്ച തയാറെടുപ്പുകൾക്കുള്ള സമയമായിരുന്നു. മെസ്സി ഉൾപ്പെടെയുള്ള വൻതാരങ്ങളെ നിയന്ത്രിക്കുന്നതിലെ ടെൻഷൻ ഉണ്ടായിരുന്നു. ക്യാപ്റ്റനായി മെസ്സിയുടെയും അരങ്ങേറ്റ മത്സരമായിരുന്നു അത്. ടോസിന്റെ സമയത്ത് അദ്ദേഹത്തിനും ടെൻഷനുള്ളതായി തോന്നി. പക്ഷേ, കിക്കോഫ് വിസിൽ മുഴങ്ങിയതും കളി മാറി’.

ഫിഫയുടെ നിയമപ്രകാരം മത്സരത്തിനു മുൻപോ ശേഷമോ താരങ്ങളുമായി ഇടപഴകാൻ റഫറിമാർക്ക് അവകാശമില്ല. അതുകൊണ്ടുതന്നെ 90 മിനിറ്റും മെസ്സിക്കൊപ്പം ഗ്രൗണ്ടിലുണ്ടായിട്ടും മത്സരശേഷം തന്റെ ഇഷ്ടതാരത്തെ കണ്ടു സംസാരിക്കാനോ കൂടെനിന്നൊരു ചിത്രം പകർത്താനോ സാധിച്ചില്ലെന്ന വിഷമം റോവനുണ്ട്.

ഫിഫ കോളിങ്

‘ഐ ലീഗ്, ഐഎസ്എൽ തുടങ്ങി ഇന്ത്യയിലെ എല്ലാ ദേശീയ ഫുട്ബോൾ ടൂർണമെന്റുകളുടെയും ഭാഗമാകാൻ സാധിച്ചതു വലിയ നേട്ടമായി കരുതുന്നു. ഫിഫയുടെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. എങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റുകളെല്ലാം കാണാനും ആസ്വദിക്കാനും ശ്രമിക്കാറുണ്ട്. ടെക്നോളജിയുടെയും മറ്റും പിൻബലമില്ലാതെ നമ്മുടെ നാട്ടിലെ റഫറിമാർ പല സുപ്രധാന തീരുമാനങ്ങളും സ്വീകരിക്കുന്നതുകണ്ട് അദ്ഭുതപ്പെടാറുണ്ട്.

അവരിൽ‌നിന്നു പലതും പഠിക്കാനുണ്ട്’. സുബ്രതോ സർക്കാറിനുശേഷം ഏഷ്യൻ ചാംപ്യൻസ് ലീഗ് പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ റഫറിയാണ് റോവൻ.

 ‘വാർ’ ഉള്ള റഫറി

നിലവിൽ ഇന്ത്യയിൽ വാർ (വിഡിയോ അസിസ്റ്റന്റ് റഫറി) ടെക്നോളജി ഉപയോഗിക്കുന്നില്ലെങ്കിലും വാർ ഉപയോഗിക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യതയുള്ള ഏക ഇന്ത്യൻ റഫറി ഇപ്പോൾ റോവനാണ്. ഒട്ടേറെ പരിശീലന പരിപാടികളും പരീക്ഷകളും കടന്നുവേണം വാറിനു യോഗ്യത നേടാൻ.

‘റിയൽ ടൈം മത്സരത്തിന്റെ വിഡിയോ കണ്ട് അതിൽ തീരുമാനമെടുക്കാൻ നമ്മളെ ചുമതലപ്പെടുത്തുന്നതാണ് വാർ പരീക്ഷകളിൽ ഒരു ഘട്ടം. അതുപോലെ ഒട്ടേറെ ‘വാർ’ ജയിച്ചുവേണം വാറിന് യോഗ്യത നേടാൻ’. 2018ൽതന്നെ റോവൻ വാറിന്റെ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.

ഫിറ്റ്നസ് ഫസ്റ്റ്

ഫുട്ബോൾ താരങ്ങളെപ്പോലെ തന്നെ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നവരാണ് റഫറിമാരും. യോയോ, ഹൈ ഇന്റൻസിറ്റി ടെസ്റ്റുകൾ മുതൽ ഫിറ്റ്നസ് തെളിയിക്കാനുള്ള ഒട്ടേറെ പരീക്ഷണങ്ങളിലൂടെ ഓരോ വർഷവും റഫറിമാർ കടന്നുപോകുന്നു.

‘2018ൽ എയർ‌ഫോഴ്സിൽനിന്നു പടിയിറങ്ങിയതിനുശേഷം കുറച്ചുകാലം ഫിറ്റ്നസിന്റെ കാര്യത്തിൽ ബുദ്ധിമുട്ടി. റഫറി കരിയർ‌ മുന്നോട്ടു നയിക്കാനാണ് എയർഫോഴ്സ് ജീവിതം ഉപേക്ഷിച്ചതെങ്കിലും അതോടെ ചിട്ടയായ പരിശീലനത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും മുടക്കം വന്നു. പിന്നീട് പാലക്കാട് ഒളിംപിക് ക്ലബ്ബിലെത്തിയതിനു ശേഷമാണ് ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. ഇവിടെ പരിശീലകൻ ഹരിദാസിന്റെ ശിക്ഷണത്തിൽ ദേശീയ താരങ്ങൾക്കൊപ്പം ചിട്ടയായ പരിശീലനത്തിൽ ഏർപ്പെടുമ്പോൾ ഒരു സ്വയം വിലയിരുത്തലിനുള്ള അവസരം കൂടി ലഭിക്കുന്നു’.

വിരമിച്ച ശേഷം ഭാര്യ ബിനുജയ്ക്കും മക്കൾ തനിഹ, ഇഷിക എന്നിവർക്കുമൊപ്പം പാലക്കാട്ടു സ്ഥിരതാമസമാക്കിയ റോവൻ, നിലവിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരങ്ങൾ നിയന്ത്രിക്കുന്ന തിരക്കിലാണ്.

ഖത്തറിലേക്കൊരു ഫ്രീ കിക്ക്

വരുന്ന ഖത്തർ ലോകകപ്പിലാണ് റോവന്റെ പ്രതീക്ഷ. ഏഷ്യൻ ചാംപ്യൻസ് ലീഗ് ഉൾപ്പെടെയുള്ള രാജ്യാന്തര ടൂർണമെന്റുകളിലെ മികവ് ലോകകപ്പിനു വേണ്ടി പരിഗണിക്കും. അതതു ഫുട്ബോൾ ഫെഡറേഷനുകൾ നോമിനേറ്റ് ചെയ്യുന്ന റഫറിമാരിൽ നിന്നാണ് ലോകകപ്പിനുള്ള റഫറിമാരെ ഫിഫ തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇന്ത്യയിൽനിന്ന് ഏറ്റവുമധികം സാധ്യത കൽപിക്കുന്ന റഫറിയും റോവൻ തന്നെ.

‘എല്ലാ റഫറിമാരുടെയും ആത്യന്തിക ലക്ഷ്യം ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുക എന്നതാണ്. നിലവിലെ ക്ലീൻ ചിറ്റ്സിലും ഫിറ്റ്നസിലുമാണ് എന്റെ പ്രതീക്ഷ. പിന്നെ എല്ലാം തീരുമാനിക്കുന്നത് ഫെഡറേഷനും ഫിഫയുമാണ്. അമിതമായ പ്രതീക്ഷയില്ല. ചിലപ്പോൾ മെസ്സിയെ നിയന്ത്രിക്കാൻ അവസരം ലഭിച്ചതുപോലെ ലോകകപ്പും തേടി വന്നേക്കാം’. റോവൻ പ്രതീക്ഷ പങ്കുവയ്ക്കുന്നു. കോവിഡിനുശേഷം കാര്യങ്ങൾ കലങ്ങിത്തെളിയുമ്പോൾ ലോകകപ്പ് ഫുട്ബോളിൽ ഒരു മലയാളി വിസിൽ കേൾക്കാമെന്നു പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com