ADVERTISEMENT

വാടിത്തളർന്ന മുഖം, നീല നിറത്തിലുള്ള ചുണ്ടുകൾ, നീരുനിറഞ്ഞ പാദങ്ങൾ... മുന്നിലിരിക്കുമ്പോൾത്തന്നെ ശ്വാസത്തിനായി ദാഹിക്കുന്ന രൂപം. അതായിരുന്നു ആറു വയസ്സുകാരി നവോമി. നവോമിയുടെ അടുത്തായി കാലിനു ജന്മനാ സ്വാധീനക്കുറവുമായി ബുദ്ധിമുട്ടി നടന്നുവന്ന അമ്മ. അതിനടുത്തായി അവരെ സഹായിക്കാനെത്തിയ ഫ്രാൻസിസ് എന്ന നല്ല മനുഷ്യനും.

വർഷങ്ങളായി ഹൃദയവാൽവിന്റെ പ്രവർത്തനം നിലച്ചുപോയ പിഞ്ചോമന. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത സാരമായി നഷ്ടപ്പെട്ടതും വാൽവിന്റെ പരാജയത്തിന്റെ പാർശ്വഫലമായിരുന്നു. നവോമിക്കു വേണ്ടിയിരുന്നത് ഹൃദയം തുറന്നുള്ള അതീവ സങ്കീർണമായ ശസ്ത്രക്രിയ.

‘യഹോവയുടെ സാക്ഷികൾ’ എന്ന മതവിഭാഗത്തിലെ അംഗമായിരുന്നു ആ കുട്ടിയും കുടുംബവും.ജീവൻ നഷ്ടപ്പെടുന്ന അവസരങ്ങളിൽപോലും അന്യരിൽനിന്നു രക്തം സ്വീകരിക്കില്ല എന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. രക്തമോ രക്തത്തിന്റെ ഘടകങ്ങളായ പ്ലാസ്മ, പ്ലേറ്റ്ലറ്റ്, ഹ്യൂമൻ ആൽബുമിൻ എന്നിവയൊന്നും സ്വീകരിക്കില്ല. അതുകൊണ്ടു തന്നെ കേരളത്തിലെ പല ആശുപത്രികളും നവോമിയുടെ ശസ്ത്രക്രിയ ചെയ്യാൻ തയാറായില്ല.

രക്തം സ്വീകരിക്കുന്ന വ്യക്തിയായാൽ പോലും ശസ്ത്രക്രിയ ചെയ്യാൻ ഏതൊരു ഹൃദയശസ്ത്രക്രിയാ വിദഗ്‌ധനും മടിക്കുന്ന സ്ഥിതിയിലാണ് നവോമിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനമെന്ന് പരിശോധനാഫലങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലായി.

ഭർത്താവു നഷ്ടപ്പെട്ട ആ അമ്മയുടെ ദൈന്യത. ജീവിച്ചു കൊതിതീരാത്ത ഒരു ആറു വയസ്സുകാരിയുടെ തിളങ്ങുന്ന കണ്ണുകൾ. അവരെ സാമ്പത്തികമായി സഹായിക്കാനാഗ്രഹിച്ച സഹപ്രവർത്തകൻ ഫ്രാൻസിസിന്റെ അപേക്ഷകൾ. എല്ലാം എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.

യുകെയിലെ പ്രമുഖ ആശുപത്രിയായ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ യഹോവയുടെ സാക്ഷികളെ ചികിത്സിച്ചുള്ള പരിചയം നവോമിയെ ശസ്ത്രക്രിയയ്ക്കു സ്വീകരിക്കാൻ എനിക്ക് ആത്മവിശ്വാസം നൽകി.

1200DoctorJoseChacko
ഡോ.ജോസ് ചാക്കോ പെരിയപ്പുറം

നവോമിയുടെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൈട്രൽ വാൽവിനായിരുന്നു അസുഖം. അതു മാറ്റിവയ്ക്കുക എന്നതായിരുന്നു ശസ്ത്രക്രിയയുടെ ലക്ഷ്യം. ശസ്ത്രക്രിയയ്ക്കു മുൻപുതന്നെ നവോമിയുടെ ഹീമോഗ്ലോബിൻ 9 ഗ്രാം മാത്രമായിരുന്നു. കുടലുകൾക്ക് ആഗിരണശക്തി നഷ്ടപ്പെട്ടതിനാൽ ഹീമോഗ്ലോബിൻ ഉയർത്താൻ അയൺ ഗുളികകൾ നൽകിയതു ഫലവത്തായതുമില്ല.

ഒരു തുള്ളി രക്തംപോലും നഷ്ടപ്പെടാതെ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് ഇത്തരക്കാർക്കുള്ള ഏക പോംവഴി. രക്തത്തിനു പകരമായി പലതരം ലായനികൾ ഉണ്ടെങ്കിലും അവയ്ക്കൊന്നും ഹീമോഗ്ലോബിൻ ഉയർത്താൻ കഴിവില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യം. ഹീമോഗ്ലോബിൻ ആറു ഗ്രാമിൽ താഴെയായാൽ രോഗി ശസ്ത്രക്രിയയിൽ രക്ഷപ്പെടുക അപൂർവമാണു താനും.

ശസ്ത്രക്രിയയ്ക്കായി ഏവരും ഒരുങ്ങി. പ്രാർഥനയോടെ, പ്രതീക്ഷയോടെ നവോമിയുടെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും. ആകാംക്ഷയും സമ്മർദവും നിറഞ്ഞ മനസ്സോടെ ഡോക്ടർമാരും നഴ്സുമാരും.

ശസ്ത്രക്രിയയ്ക്കായി അനസ്തീസിയ നൽകുന്നതിനിടെ ആകസ്മികമായി നവോമിയുടെ ഹൃദയം നിശ്ചലമായി. സാധാരണ മരുന്നുകൾകൊണ്ടും പ്രാഥമിക ശുശ്രൂഷകൾകൊണ്ടും തിരികെ ലഭിക്കേണ്ട ഹൃദയസ്പന്ദനം തിരികെക്കിട്ടിയില്ല. ആശങ്കയുടെ കൊടുമുടിയിൽ അടിയന്തരമായി നെഞ്ചുതുറന്ന് നവോമിയെ ഹൃദയശ്വാസകോശ നിയന്ത്രണകാരിയിൽ ഘടിപ്പിക്കേണ്ടതായി വന്നു. കൈകൾ കൊണ്ടു ഹൃദയത്തെ അമർത്തി തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലനിർത്തിക്കൊണ്ടാണ് ഞാൻ കൃത്രിമഹൃദയത്തിലേക്കു നവോമിയെ ഘടിപ്പിച്ചത്. ഈ പ്രക്രിയയിൽ നവോമിക്കു നഷ്ടപ്പെട്ടതോ, അര ലീറ്ററോളം രക്തം; നവോമിയുടെ ആകെ രക്തത്തിന്റെ പകുതിയോളം. ഒരുതുള്ളി രക്തംപോലും നഷ്ടപ്പെടാതെ ചെയ്യേണ്ട ഒരു ശസ്ത്രക്രിയയിൽ അര ലീറ്റർ രക്തം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ.

പ്രതീക്ഷ കൈവിട്ട മനസ്സോടെ ഞങ്ങൾ ശസ്ത്രക്രിയ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പ്രവർത്തന പരാജയം സംഭവിച്ച വാൽവ് എടുത്തുമാറ്റി കൃത്രിമ വാൽവ് തുന്നിച്ചേർത്തു. പിന്നീടു ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഏറ്റെടുത്തു നടത്തിയിരുന്ന ഉപകരണത്തിന്റെ സഹായം ഒഴിവാക്കാൻ ആരംഭിച്ചു. ആ സമയത്തു നവോമിയുടെ ഹീമോഗ്ലോബിന്റെ അളവു പരിശോധിച്ച ഞങ്ങൾ നിരാശരായി. അതു കേവലം 4.1 ഗ്രാം മാത്രം. ഇത്രയും രക്തക്കുറവുള്ള ഒരു വ്യക്തിക്കു രക്തം നൽകാനാവാതെ വൈദ്യശാസ്ത്രം വിറങ്ങലിച്ചു നിൽക്കെ, പ്രതീക്ഷകൾ അസ്തമിച്ച മനസ്സുമായി ഞങ്ങൾ ഹൃദയത്തെയും ശ്വാസകോശത്തെയും ഉപകരണങ്ങളിൽനിന്നു മുക്തമാക്കി.

എന്നാൽ, ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് നവോമിയുടെ ഹൃദയം പുതിയ വാൽവുമായി സ്പന്ദിക്കാൻ തുടങ്ങി. അതു ഞങ്ങളിൽ വലിയ ആത്മവിശ്വാസം വളർത്തി. ശസ്ത്രക്രിയ പൂർത്തിയാക്കി വൈകാതെ തന്നെ നവോമിയെ ഐസിയുവിലേക്കു മാറ്റി. എന്റെ സഹപ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിനൊടുവിൽ 48 മണിക്കൂർ കഴിഞ്ഞപ്പോൾ നവോമിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി.

പിന്നീടുള്ള ആരോഗ്യ പുരോഗതി വലിയ വേഗത്തിലായിരുന്നു. പന്ത്രണ്ടാം ദിവസം ആശുപത്രിയിൽനിന്നു പോകുമ്പോൾ ഹീമോഗ്ലോബിന്റെ അളവ് 8 ഗ്രാമായി ഉയർന്നു. രണ്ടാഴ്ചയ്ക്കു ശേഷം തുടർപരിശോധനയ്ക്കായി ആശുപത്രിയിലെത്തുമ്പോൾ അവൾ തികച്ചും സാധാരണ പെൺകുട്ടിയായി മാറിയിരുന്നു. അപ്പോൾ ഹീമോഗ്ലോബിന്റെ അളവ് 10 ഗ്രാം.

ശ്വാസതടസ്സമില്ലാതെ, ഉന്മേഷവതിയായി തിളങ്ങുന്ന കണ്ണുകളോടെയെത്തിയ അവളെ കണ്ടപ്പോൾ, നവോമിക്കു രക്തം കൊടുത്തത് ആരാണെന്ന് ഞങ്ങളെല്ലാവരും അദ്ഭുതത്തോടെ ചിന്തിക്കുകയായിരുന്നു. ഒരേയൊരു ഉത്തരം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ: നവോമിക്കു രക്തം കൊടുത്തത് യഹോവ തന്നെ.

അതിനു ശേഷം കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിനു യഹോവയുടെ സാക്ഷികൾക്കു രക്തം നൽകാതെ ഹൃദയശസ്ത്രക്രിയ നടത്താൻ എനിക്കും എന്റെ സഹപ്രവർത്തകർക്കും നവോമി നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

(തുടരും)

 

Content Highlights: Dr. Jose Chacko Periappuram memories

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com