ADVERTISEMENT

1971ലെ യുദ്ധവിജയത്തിന്റെ ഓർമയ്ക്ക്  നടത്തുന്ന ജയ്സൽമേർ – ലോംഗെവാലെ ബോർഡർ 100 മൈൽ റേസിൽ ഓടിയ മലയാളി യുവാവ്, അതേ യുദ്ധത്തിൽ  പങ്കെടുത്ത സൈനികന്റെ മകൻ

പിതാവു പങ്കെടുത്ത യുദ്ധത്തിന്റെ ഓർമയിൽ 49 വർഷത്തിനിപ്പുറം മകൻ ഓടിത്തീർത്തതു 160 കിലോ മീറ്റർ. 1971ൽ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയ്ക്കു നടത്തുന്ന ജയ്സൽമേർ – ലോംഗെവാലെ ബോർഡർ റേസ് (ഹെൽ റേസ്) വിജയകരമായി പൂർത്തിയാക്കുമ്പോൾ യുദ്ധസ്മരണകളിരമ്പുകയായിരുന്നു കൊച്ചി സ്വദേശിയായ ജേക്കബ് തങ്കച്ചനെന്ന നാൽപതുകാരനിൽ.

ഇക്കഴി‍‍‍ഞ്ഞ ഡിസംബർ 26, 27 തീയതികളിലായി നടന്ന 100 മൈൽ റേസിൽ എട്ടാം സ്ഥാനത്തെത്താൻ ജേക്കബ് എടുത്തത് 28 മണിക്കൂറും 58 മിനിറ്റും 12 സെക്കൻഡും മാത്രം. ഇത്തവണ പങ്കെടുത്ത 37 പേരിലെ ഏക മലയാളി. രാജസ്ഥാൻ മരുഭൂമിയിൽ പാക്കിസ്ഥാൻ അതിർത്തിക്കടുത്തുകൂടി ഓട്ടം പൂർത്തിയാക്കി മകൻ നേടിയ ജയം, ഇങ്ങകലെ കൊച്ചി കോന്തുരുത്തി സെന്റ് ജോൺസ് നഗറിലെ വീട്ടിലിരുന്ന് അറിയുമ്പോൾ ആവേശത്തുടിപ്പിലായിരുന്നു പിതാവു തങ്കച്ചൻ ചാക്കോ. 1971ലെ പാക്ക് യുദ്ധത്തിന്റെ ഭാഗമായിരുന്നു വ്യോമസേനയിലെ ഈ മുൻ അംഗം. പാക്ക് യുദ്ധത്തിൽ പങ്കെടുത്തതിനുള്ള പശ്ചിമി സ്റ്റാറും സംഗ്രാം മെഡലും ലഭിച്ച തങ്കച്ചനെ മകന്റെ ജയം നയിച്ചത് 49 വർഷം മുൻപു രാജ്യം നേടിയ ആവേശകരമായ യുദ്ധവിജയസ്മരണയിലേക്ക്. 1983ലാണു തങ്കച്ചൻ ചാക്കോ സൈനികസേവനം അവസാനിപ്പിച്ചു കൊച്ചിയിലെത്തിയത്.

jacob-wife-jessy
ജേക്കബ് ഭാര്യ ജെസിക്കും മകൻ ജോണിനുമൊപ്പം.

ബോർഡർ റേസ് വെറുമൊരു ഒാട്ടമല്ല

എട്ടാംസ്ഥാന നേട്ടത്തിലെന്തിരിക്കുന്നുവെന്നു ചിന്തിച്ചുവോ? രാജസ്ഥാനിലെ ജയ്സൽമേർ കോട്ടയിൽനിന്നു തുടങ്ങി ലോംഗെവാലെയിലെ യുദ്ധസ്മാരകത്തിൽ അവസാനിക്കുന്ന 100 മൈൽ (160 കിലോ മീറ്റർ) ഓട്ടം മരുഭൂമിയിലൂടെയും കുന്നും മലയും താണ്ടിയുമാണ്.

നമുക്കു ജേക്കബിൽനിന്നു തന്നെ കേൾക്കാം: ‘എക്സ്ട്രീം ക്ലൈമറ്റായിരുന്നു പ്രധാന വെല്ലുവിളി. രാത്രി 2 ഡിഗ്രിവരെ താഴുന്ന തണുപ്പ്. മേൽക്കുമേൽ 4 വസ്ത്രങ്ങളണിഞ്ഞാണ് ഓടിയത്. രാത്രിയും പകലും വിജനമായ മരുഭൂമി. പലപ്പോഴും നമ്മൾ ഒറ്റയ്ക്കേ ഉണ്ടാകൂ. സഹായത്തിനുള്ള ഹെൽപ് പോയിന്റുകളുണ്ടാകുക 10 കിലോമീറ്ററിനുള്ളിൽ ഒന്നു മാത്രം. തലയിൽ ബാൻഡിട്ട് ഘടിപ്പിച്ച ഹെഡ്‌ലൈറ്റ് മാത്രമാണു രാത്രിയിൽ വെളിച്ചത്തിന് ആശ്രയം. പലപ്പോഴും നായ്ക്കൂട്ടങ്ങൾ കുരച്ചുചാടി ആക്രമിക്കാനെത്തും. പകൽ കൊടും ചൂടും 30 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന വരണ്ട പൊടിക്കാറ്റും. തളർന്നുപോകുന്ന കാലാവസ്ഥയിലെ ഓട്ടം. ചുറ്റിലും മണൽക്കുന്നുകൾ മാത്രമാണു കാഴ്ച. ഹെൽപ് പോയിന്റിൽനിന്നല്ലാതെ ആരിൽനിന്നും ഒരു സഹായവും ലഭിക്കില്ല. ഒരുതുള്ളി വെള്ളംപോലും കിട്ടില്ല.’

jacob-family
ജേക്കബ് പിതാവ് തങ്കച്ചനും മാതാവ് തങ്കമ്മയ്ക്കുമൊപ്പം. ജേക്കബിന്റെ കയ്യിൽ ബോർഡർ റേസ് മെഡലും തങ്കച്ചന്റെ കയ്യിൽ സംഗ്രാം മെഡലും പശ്ചിമി സ്റ്റാറും.

‘അയൺമാനി’ലേക്കുള്ള വളർച്ച

2016ൽ കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണിൽനിന്നാണു ജേക്കബ് തങ്കച്ചൻ 160 കിലോമീറ്റർ ഓടുന്ന കരുത്തിലേക്കു വളർന്നത്. ദുബായ് മാരത്തണും അഡ്നോക് അബുദാബി മാരത്തണും റാസൽഖൈമ മാരത്തണും കോമ്പത്തൂർ മാരത്തണുമെല്ലാം പതിവായി ഓടുന്ന ജേക്കബിന് കുന്നും മലയും കയറിയുള്ള ദീർഘദൂര അൾട്രാ റേസുകളിലാണിപ്പോൾ കൂടുതൽ കമ്പം. 2019ലും 2020ലും വാഗമൺ അൾട്രാ റേസ് (90 കിലോ മീറ്റർ) ഓടി. 2019ൽ ഊട്ടി അൾട്രാ റേസ് വിജയകരമായി ഫിനിഷ് ചെയ്തു. കൊച്ചിയിൽനിന്നു സൈക്കിൾ ചവിട്ടി ഊട്ടിയിലെത്തിയ ശേഷമാണ് ഓടിയത്.

2020 ഫെബ്രുവരിയിൽ ജേക്കബ് ‘അയൺമാനായി’ മാറി. ദുബായിലെ ഹാഫ് അയൺമാൻ ട്രയാത്‍ലൺ (70.3 മൈൽ) വിജയകരമായി പൂർത്തിയാക്കിയായിരുന്നു അത്. 1.8 കിലോമീറ്റർ (1.2 മൈൽ) കടലിൽ നീന്തൽ, 90 കിലോമീറ്റർ (56 മൈൽ) സൈക്ലിങ്, 21 കിലോമീറ്റർ (13.1 മൈൽ) ഓട്ടം എല്ലാം ഒരുമിച്ചുള്ളതാണു ദുബായ് അയൺമാൻ 70.3.

മനോധൈര്യവും ആത്മവിശ്വാസവുമാണ് അൾട്രാ റേസിൽ തുണയാകുക. രാത്രിയും പകലുമെല്ലാം പലപ്പോഴും നാം ഒറ്റയ്ക്കാകും. ഒരു പരിചയവുമില്ലാത്ത സ്ഥലത്തുകൂടി രാത്രിയിലെ ഓട്ടം. വല്ലാത്ത അനുഭവമാണത് – ജേക്കബ് പറയുന്നു.

medal
ജേക്കബിനു ലഭിച്ച മെഡലും പിതാവു തങ്കച്ചനു ലഭിച്ച സംഗ്രാം മെഡലും പശ്ചിമി സ്റ്റാറും.

റാസൽഖൈമയിലെ റെക്കോർഡ് ഓട്ടം

യുഎഇയിലെ ഏറ്റവും ഉയരമുള്ള മലകളിലൊന്നായ ജെബൽ ജൈസിലേക്കു തുടർച്ചയായി രണ്ടുവട്ടം ഓടിക്കയറി റെക്കോർഡിട്ടു വാർത്തകളിൽ താരമായിരുന്നു 2020 ഓഗസ്റ്റിൽ ജേക്കബ്. ദുബായിലെ കേരള റൈഡേഴ്സിന്റെ പിന്തുണയോടെ നേടിയ നേട്ടം. ഓഗസ്റ്റ് 6നു വൈകിട്ട് 5നു തുടങ്ങി രാത്രി പത്തോടെ ആദ്യഘട്ടം പൂർത്തിയാക്കി. മലപ്പുറം ജില്ലക്കാരനായ മുർഷിദ് ചങ്ങരംകുളം സൈക്കിളിൽ അകമ്പടിയേകി. പിറ്റേന്നു രാവിലെ തിരിച്ചിറങ്ങി ദുബായിലെ കേരള റൈഡേഴ്സ് അംഗങ്ങൾക്കൊപ്പം വീണ്ടും ജെബൽ ജൈസിലേക്ക് ഓടിക്കയറി. 70 കിലോമീറ്ററാണ് അന്നു പൂർത്തിയാക്കിയത്. സമുദ്രനിരപ്പിൽനിന്ന് 6345 അടി ഉയരത്തിലുള്ള ജെബൽ ജൈസിലേക്കു 90 കിലോമീറ്റർ സൈക്ലിങ് നടത്തിയും ശ്രദ്ധേയനായിരുന്നു ജേക്കബ്. പിതാവു തങ്കച്ചനും ഭാര്യാപിതാവ് ജോർജിനുമുള്ള സപ്തതി സമ്മാനമായാണു ജെബൽ ജൈസിലേക്ക് ഓടിക്കയറിയുള്ള റെക്കോർഡ് നേട്ടത്തെ ജേക്കബ് സമർപ്പിച്ചത്.

ദുബായിൽ ഐടി സ്ഥാപനത്തിൽ ഡയറക്ടറാണ് എംസിഎ ബിരുദധാരിയായ ജേക്കബ്. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ജെസിക്കും എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ ജോണിനുമൊപ്പം ദുബായിലാണു താമസം. പിതാവു തങ്കച്ചൻ ചാക്കോയും അമ്മ തങ്കമ്മയും കൊച്ചി കോന്തുരുത്തിയിലെ വീട്ടിൽ വിശ്രമജീവിതത്തിൽ. സ്വന്തം നേട്ടങ്ങൾ ലോകത്തെ അറിയിക്കുക എന്നതിലുപരി യുവതലമുറയെ ദീർഘദൂര ഓട്ടങ്ങൾക്കും ആരോഗ്യകരമായ ജീവിതത്തിനും പ്രേരിപ്പിക്കുകയാണു ലക്ഷ്യമെന്നു ജേക്കബ് പറയുന്നു. ‘ഓട്ടം നമ്മുടെ ആയുസ്സു വർധിപ്പിക്കുമെന്നൊന്നും ഞാൻ പറയുന്നില്ല. എന്നാൽ, അതു ക്ഷമയും ആത്മവിശ്വാസവും വർധിപ്പിക്കും. ദേഷ്യം കുറയ്ക്കും. ഓടിത്തുടങ്ങിയ കാലത്ത് 5 കിലോമീറ്റർ പോലും പ്രയാസപ്പെട്ടാണു പൂർത്തിയാക്കിയിരുന്നത്. ഇന്നിപ്പോൾ നാൽപതാം വയസ്സിൽ 160 കിലോമീറ്റർ ഓടുന്നു. അതും തികച്ചും പ്രതികൂല കാലാവസ്ഥയിലൂടെയും വ്യത്യസ്ത പ്രതലങ്ങളിലൂടെയും.

ഇനി ഹിമാലയം കീഴടക്കണമെന്നാണ് ആഗ്രഹം. 3.9 കിലോമീറ്റർ നീന്തലും 180.2 കിലോമീറ്റർ സൈക്ലിങ്ങും 42.2 കിലോമീറ്റർ ഓട്ടവുമുള്ള ഫുൾ അയൺമാൻ ട്രയാത്‍ലൺ പൂർത്തിയാക്കലും ലക്ഷ്യത്തിലുണ്ട്. അസാധ്യമായതൊന്നും ഇല്ലെന്നു തന്നെയാണു ജേക്കബ് പറയുന്നത്, അല്ല, യുവതയ്ക്കു കാട്ടിത്തരുന്നത്.

jacob-certificate
ജയ്സൽമേർ – ലോംഗെവാലെ ബോർഡർ റേസ് പൂർത്തിയാക്കിയപ്പോൾ ജേക്കബിനു ലഭിച്ച സർട്ടിഫിക്കറ്റ്.

ജയ്സൽമേർ – ലോംഗെവാലെ ബോർഡർ റേസ്

1971 ഡിസംബറിൽ ഇന്ത്യ – പാക്ക് യുദ്ധത്തിൽ പ‍ഞ്ചാബ് റജിമെന്റ് 23–ാം ബറ്റാലിയനിലെ മേജർ കുൽദീപ് സിങ് ചന്ദാപുരിയും 120 സൈനികരും പാക്ക് സേനയ്ക്കുമേൽ രാത്രി മുഴുവൻ യുദ്ധം ചെയ്തു നേടിയ ഐതിഹാസിക ജയത്തിന്റെ ഓർമയ്ക്കാണ് ഇന്ത്യൻ സേനയും ബിഎസ്എഫും സംയുക്തമായി ജയ്സൽമേർ – ലോംഗെവാലെ ബോർഡർ റേസ് നടത്തുന്നത്. യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച പോരാട്ടമായിരുന്നു അത്. രാജസ്ഥാനിലെ സുവർണനഗരം എന്നറിയപ്പെടുന്ന ജയ്സൽമേറിലെ കോട്ടയിൽനിന്നു ലോംഗെവാലെയിലെ യുദ്ധസ്മാരകത്തിലേക്കുള്ള ഓട്ടം വീരയുദ്ധസൈനികർക്കുള്ള അർപ്പണമാണ്. താർ മരുഭൂമിയിലൂടെ രാത്രി ഒറ്റയ്ക്ക് ഓടുമ്പോൾ നിങ്ങൾ സൈനികരുടെ ജീവിതാർപ്പണം തിരിച്ചറിയും. വേദനയറിയും. 100 മൈലാണ് (160 കിലോമീറ്റർ) റേസ്. ഇതോടൊപ്പം, ഹ്രസ്വദൂര റേസുകളും നടക്കുന്നുണ്ടെങ്കിലും ഹെൽ റേസ് എന്നു വിളിക്കുന്ന 100 മൈൽ റേസ് തന്നെയാണു പ്രധാന ആകർഷണം. പാക്ക് അതിർത്തിയോടു ചേർന്നുള്ള മേഖലയായതിനാലാണു ബോർഡർ റേസ് എന്ന പേരുവന്നത്.

Content Highlights: Jaisalmer - Longewala race

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com