ADVERTISEMENT

ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തൊട്ടടുത്ത ആ മുറിയിൽ അപ്പനും മകനുമല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഡോക്ടറുമായുള്ള പതിവു ഫോൺ സംസാരത്തിനിടയിൽ, ഇതാദ്യമായിട്ടാണ് മകനോട് ‘കഴിയുമെങ്കിൽ’ ഒരിക്കൽകൂടി വരാൻ അപ്പൻ ആവശ്യപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ടാണെങ്കിലും വളരെ പ്രശസ്തനായ ആ ഡോക്ടറും അധികമൊന്നും അറിയപ്പെടാത്ത അപ്പനും തമ്മിൽ വല്ലാത്ത ഒരു ആത്മബന്ധം എങ്ങനെയോ വളർന്നിരുന്നു.

ഇതിനു മുൻപു പലതവണ പറയാതെ വന്നുപോയെങ്കിലും ഇത്രയും തിരക്കിനിടയിൽ മകൻ വരണമെന്ന് അപ്പൻ പറഞ്ഞപ്പോൾ ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല.

“നീ എന്റെ കൈകൾ ചേർത്തുപിടിച്ച് കുറച്ചുനേരം എന്നോടു ചേർന്നിരിക്കണം’’.

അപ്പന്റെ ദുർബലമായ, പാതി മരവിച്ച കൈകൾ ചേർത്തുപിടിച്ച് മകൻ ചോദിച്ചു – “അപ്പനു പേടിയുണ്ടോ?’’.

അപ്പോൾ അങ്ങനെ ചോദിക്കാനാണു മകനു തോന്നിയത്.

കടലിന്റെ ആഴങ്ങളിൽ വച്ച് മകന്റെ കപ്പൽച്ചേതങ്ങൾ കണ്ട, എന്നും മകന്റെ കരുതലായിരുന്ന അപ്പന്റെ കൈകൾക്ക് പഴയ ആ നാവികന്റെ കരുത്തില്ലെന്നു തോന്നി. പക്ഷേ, അപ്പന്റെ മനസ്സിനും വാക്കുകൾക്കും പതിവിനെക്കാളും വല്ലാത്ത കരുത്തായിരുന്നു.

“വീട്ടിലേക്കുള്ള വഴിയിൽ മുന്നോട്ടുള്ള ഒരു ചുവടുപോലും ചിന്തിക്കാനാകാതെ കനത്ത ഇരുട്ടിൽ, താഴെ വെറും മണ്ണിൽ നിലത്തിരുന്ന് അപ്പൻ കരഞ്ഞുപോയിട്ടുണ്ട്. അന്നും പേടിച്ചിട്ടില്ല. പിന്നെയാണോ ഇപ്പോൾ...?’’

‘‘നീ കേട്ടിട്ടുണ്ടോ; രണ്ടാം ലോകമഹായുദ്ധകാലത്തു കോൺസൻട്രേഷൻ ക്യാംപിലേക്കു പാട്ടുപാടി നടന്നുപോയ ജൂതന്മാരെക്കുറിച്ച്? മണ്ണു നിറഞ്ഞ വായ്കൊണ്ട് യുദ്ധം എല്ലാം എങ്ങനെ നേരെയാക്കുന്നു എന്നു പാടിയ, നക്ഷത്രചിഹ്നം അടയാളമിട്ട ജൂതന്മാരെക്കുറിച്ച്?”

അപ്പൻ ചിരിച്ചുകൊണ്ട് ഒരിക്കൽകൂടി മകന്റെ കൈകളിൽ ചേർത്തുപിടിച്ചു. മരുന്നിന്റെ തീവ്രതയിൽ അപ്പൻ പതിയെപ്പതിയെ ഒരു വലിയ മയക്കത്തിലേക്കു വീഴുകയായിരുന്നു.

അപ്പൻ എന്നും അങ്ങനെയായിരുന്നു. വൈദ്യശാലയുടെ പഴയ ബെഞ്ചിലിരുന്ന് മകനു പഴയനിയമവും അതിനൊപ്പം ചേർത്തു വായിക്കേണ്ട, എഴുതപ്പെട്ട കാലങ്ങളിലെ യഹൂദ പശ്ചാത്തലങ്ങളെക്കുറിച്ചും ജൂതന്മാരുടെ പാരമ്പര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുമായിരുന്നു. വളരെയധികം തിരക്കൊന്നുമില്ലാത്ത വൈദ്യശാലയിൽ ആൽക്കെമിസ്റ്റിനെപ്പോലെ അപ്പൻ കഷായക്കൂട്ടുകൾ ഉണ്ടാക്കുമ്പോഴാണ് കടന്നുപോയ വഴികളിലെ വിജയങ്ങളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും മകനോട് ഒരേ ഭാവത്തിൽ പറഞ്ഞിരുന്നത്. പലപ്പോഴും മകന്റെ പുതിയ നിയമങ്ങളുടെ വഴികളിൽ അപ്പൻ നിശ്ശബ്ദനായിരുന്നു. പക്ഷേ, അപ്പന്റെ ചിലപ്പോഴുള്ള മറുപടികൾ സിനഗോഗിലെ പ്രകാശം പരത്തുന്ന പഴയ ചില്ലുവിളക്കുകൾ പോലെയായിരുന്നു.

ഏപ്രിൽ മാസത്തിലെ ഇരുൾ പടർന്നുതുടങ്ങിയ ഒരു രാത്രിയിലാണ് അപ്പൻ ആദ്യമായി ഹോസ്റ്റലിൽ വരുന്നത്. അങ്ങനെയൊരു വരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുടെ ഹോസ്റ്റൽ മുറി എന്നു പറയത്തക്ക രീതിയിൽ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കുറെ ബാനറുകളും തോരണങ്ങളും പിന്നെ, ചുമരിലും തറയിലും തെറിച്ചുവീണു കിടന്നിരുന്ന വിലകുറഞ്ഞ ഏതോ ചുവന്ന മഷിത്തുള്ളികളും മാത്രം. കണിക്കൊന്ന മരത്തിന്റെ നിറയെ പൂക്കളുള്ള ചെറിയ കൊമ്പു വച്ചിരുന്ന പൂപ്പാത്രത്തിൽ ചുവന്ന മഷികൊണ്ട് ഹൃദയത്തിന്റെ അടയാളം വരച്ചിട്ടുണ്ടായിരുന്നു.

“ഞാനറിഞ്ഞിരുന്നു. പ്രസ്ഥാനത്തിലുള്ള നിന്റെ വളർച്ചയും പിന്നെ നഗരം ചുറ്റിയുള്ള നിന്റെയും പ്രവർത്തകരുടെയും പ്രകടനങ്ങളും. ഇതൊന്നും പറയുവാനല്ല ഞാനിപ്പോൾ വന്നത്. നീയില്ലാതെ കടന്നുപോകുന്ന വീട്ടിലെ ആദ്യ പെസഹായാണെന്ന് അമ്മ പറഞ്ഞതുകൊണ്ടാണ്. നിനക്കിപ്പോൾ അതിലൊന്നും വലിയ വിശാസമില്ലെന്നറിയാം”.

അപ്പനും മകനും തമ്മിലുള്ള അടുക്കാനാകാത്ത വലിയ അകലങ്ങളെക്കുറിച്ചു വല്ലാതെ ഭയപ്പെട്ടിരുന്ന അമ്മ, അതേസമയം അവർ തമ്മിലുള്ള തീവ്രമായ അടുപ്പങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

പിന്നീട് എല്ലാ കണക്കുകളും പിഴച്ച് ആത്മനിന്ദയോടെ പടിയിറങ്ങിയ മകനൊപ്പം, അല്ല അവനു മുൻപേ തന്നെ, മരണത്തെ ഭയപ്പെടാതെ നടക്കുമ്പോൾ എന്തായിരുന്നു അപ്പന്റെ മനസ്സിലെന്നു ചോദിക്കുവാൻ പലപ്പോഴും തോന്നിയതാണ്. ഒരിക്കൽ ചോദിച്ചപ്പോൾ അപ്പൻ ഒന്നും പറയാതെ വെറുതേ ചിരിച്ചു.

എയർപോർട്ടിൽ മെഡിക്കൽ കോൺഫറൻസിൽ പങ്കെടുക്കാനായി ബൽജിയത്തിലേക്കുള്ള യാത്രയിലാണ് അവിടെയെത്തുമ്പോൾ കാണാൻ പോകേണ്ട ടൂറിസ്റ്റ് ആകർഷണങ്ങളെക്കുറിച്ച് സുഹൃത്ത് ഓർമിപ്പിച്ചത്. അയാൾക്ക്‌ അതിലൊന്നും വലിയ താൽപര്യം തോന്നിയില്ല. അവിടെയങ്ങനെ ആ ട്രാൻസിറ്റ് ലൗഞ്ചിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സിൽ, എന്തുകൊണ്ടോ, അന്ന് ആശുപത്രിയിൽ നടന്ന ആ രംഗങ്ങൾ ഫ്ലാഷ്ബാക്ക് പോലെ തെളിയുകയായിരുന്നു.

കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. കയ്യിലിരുന്ന ടൂറിസ്റ്റ് മാപ്പിൽ യാദൃച്ഛികമായി നോക്കിയപ്പോഴാണ് അവിടെയുള്ള ഒരു ട്രാൻസിറ്റ് ക്യാംപിനെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ കണ്ടത്. ഗൂഗിൾ മാപ്പിൽ ആ സ്ഥലം അടയാളപ്പെടുത്തി അങ്ങോട്ടു നടക്കുമ്പോൾ വല്ലാത്തൊരു വേഗമായിരുന്നു.

ഇരുപതിനായിരത്തിൽപരം ജൂതന്മാരെ, മരണത്തിന്റെ പേരുള്ള കിഴക്കൻ യൂറോപ്പിലെ കോൺസൻട്രേഷൻ ക്യാംപിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് അടച്ചിട്ട, രക്തം മരവിക്കുന്ന കൊടും ഭീകരതയുടെ മേക്കിലേൻ ട്രാൻസിറ്റ് ക്യാംപ്. രക്തത്തിന്റെയും മരണത്തിന്റെയും ഇടകലർന്ന വല്ലാത്തൊരു മണം അവിടെയുണ്ടെന്നു തോന്നി. കാലുകളിൽ ഒരു തണുപ്പ് അരിച്ചുകയറുന്നതും ചുവടുകൾ പിന്നോട്ടു വലിയുന്നതും പോലെയുണ്ടായിരുന്നു. അധിക‌ സമയം അവിടെ നിൽക്കുവാൻ കഴിഞ്ഞില്ല. പെട്ടെന്ന് അവിടെനിന്നു പുറത്തിറങ്ങുമ്പോൾ മുൻപിലെ പുൽമേടുകൾക്കിടയിലുള്ള വളരെ ചെറിയ മതിലുകളെന്നു തോന്നിക്കുന്ന ചുവടുകളിൽ എഴുതിയിരുന്നത് അയാൾ വായിച്ചു: ‘‘വായിൽ നിറയെ മണ്ണുമായി അവർ പാടി (They were singing with soils in their mouth)".

കുറച്ചു ദൂരെമാറി വൃദ്ധനായ ഒരു മനുഷ്യൻ അയാളെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ആ വൃദ്ധൻ അടുത്തുവന്ന് അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ‘‘ഞാൻ എന്നും ഇവിടെ കാണുന്ന പതിവു കാഴ്ചയാണിത്. തിരക്കു കാണിച്ച് അകത്തോട്ടു പോകുന്ന പലരും അവർക്ക് അനുവദിച്ച സമയം കഴിയുമ്പോൾ, ഭയം നിറഞ്ഞ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പതുക്കെ പരസ്പരം മിണ്ടാതെ പുറത്തേക്കു വരുന്നതു കാണാം’’.

“അങ്ങനെയെങ്കിൽ അന്നു നടന്നുപോയവർ എങ്ങനെ വായ് നിറയെ മണ്ണുമായി പാടി?’’

അയാൾ അറിയാതെ പെട്ടെന്നു ചോദിച്ചുപോയതാണ്.

‘‘അതിൽ കുറച്ചുപേരെങ്കിലും സ്വന്തം കുടുംബത്തെ ആർക്കും എത്തിപ്പിടിക്കാനാകാത്ത, സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ടാകും. ഒരു വിത്ത് അതിന്റെ ജീവനെ ഒളിപ്പിച്ചു വയ്ക്കുന്നതു പോലെ, ഏറ്റവും കുറഞ്ഞത് ഒന്നിനെയെങ്കിലും അവർ അവശേഷിപ്പിച്ചിട്ടുണ്ടാകും; ഒരു പുൽക്കൊടിയായിട്ടെങ്കിലും മണ്ണിൽനിന്ന് ഉയിർത്തെഴുന്നേൽക്കുവാൻ. പിന്നെ, പിതാക്കന്മാരുടെ ബലിയർപ്പണം പോലെ, ചിരിച്ചുകൊണ്ട് അവർ ശാന്തമായി നടന്നുകയറും’’. ഉറച്ച ശബ്ദത്തിൽ അങ്ങനെ പറയുമ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു.

പല നിറത്തിലും വലുപ്പത്തിലുമുള്ള പേരറിയാത്ത തുമ്പികൾ പാറിനടന്ന ആ പുൽമേട്ടിലിരുന്ന്, പഴയ കിന്നരം പോലെ തോന്നുന്ന ഉപകരണത്തിൽ തൊട്ടുകൊണ്ട് ആ വൃദ്ധൻ, മരിയ വിസ്‌ലായുടെ ഒരു പഴയ പാട്ട് പാടുന്നുണ്ടായിരുന്നു.

‌മാംസമായി മാറിയ 

പുൽമേട്ടിൽ ഞങ്ങൾ നിൽക്കുന്നു,

പുൽമേട് വ്യാജസാക്ഷിയായി 

നിശ്ശബ്ദമാണ്.

ശൂന്യമായ പാനപാത്രങ്ങൾ.

മുള്ളുകമ്പിയുടെ തുപ്പലിൽ,

ഒരു മനുഷ്യൻ തിരിയുകയായിരുന്നു.

മണ്ണുനിറഞ്ഞ വായകൊണ്ട് അവർ പാടി.

യുദ്ധം എങ്ങനെ നേരെയാക്കുന്നു 

എന്നതിന്റെ മനോഹരമായ ഗാനം

എഴുതുക: എത്ര നിശ്ശബ്ദത.

അതെ.

അയാൾ പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധനെ കാണാനില്ല. ആരുടെ മുഖമായിരുന്നു ആ വൃദ്ധനെന്ന് ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. മരിച്ചുപോയവർ തുമ്പികളായി വെള്ളിയാങ്കല്ലിൽ പറന്നുനടക്കുമെന്ന്, ആശുപത്രിയിൽ വച്ച് അപ്പൻ തന്ന പുസ്തകത്തിൽ മുകുന്ദൻ എഴുതിയിരുന്നത് അയാൾ അപ്പോൾ ഓർത്തു.

Content Highlights: Short story Transit launch

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com