‘വിസ്മയ’പുസ്തകം
Mail This Article
പ്രണവ് കണ്ടെത്തിയത് അനിയത്തിയിലെ എഴുത്തുകാരിയെയായിരുന്നു. മോഹൻലാലിനും ഇതൊരു വിസ്മയമായിക്കാണും. മകൾ എഴുതുമെന്നും അതു പുസ്തകമായി വരുമെന്നും ലാൽ പോലും കരുതിയിട്ടില്ല. വിസ്മയയുടെ നോട്ടുപുസ്തകത്തിലെ കുറിപ്പുകൾ വായിക്കാനിടയായ ചേട്ടൻ പ്രണവാണ് അതിലൊരു എഴുത്തുകാരിയുണ്ടെന്നു പറയുന്നത്. പുസ്തകമാക്കാൻ പറഞ്ഞതും പ്രണവ് തന്നെ. രണ്ടോ മൂന്നോ വർഷം മുൻപാണു വിസ്മയ കുറിപ്പു തുടങ്ങിയത്. കവിതകൾ, കുറിപ്പുകൾ, ജീവിതാനുഭവങ്ങൾ, ചിത്രങ്ങൾ എന്നിവയെല്ലാം ചേർന്നതായിരുന്നു ഈ നോട്ടുപുസ്തകം. ഏട്ടനെപ്പോലെ അധികമാരോടും സംസാരിക്കാതെ, വായനയുടെയും സ്വപ്നങ്ങളുടെയും ലോകത്തായിരുന്നു അനുജത്തിയും.
വിസ്മയ മോഹൻലാൽ എഴുതിയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകം ഇറക്കുന്നതു രാജ്യാന്തര പ്രസാധകരായ പെൻഗ്വിനാണ്.
മാനുഷിക വികാരനദിയിലൂടെയുള്ള യാത്രയെന്നാണു പെൻഗ്വിൻ ഈ പുസ്തകത്തെക്കുറിച്ചു പറയുന്നത്. 399 രൂപയാണു വില. വൈകാതെ വിൽപനയ്ക്കെത്തും. താൻ ശരീരഭാരം കുറച്ചതിനെക്കുറിച്ചു വിസ്മയ എഴുതിയ ചെറിയ കുറിപ്പ് അടുത്തകാലത്തു ശ്രദ്ധേയമായിരുന്നു. നിന്നു കിതച്ചിരുന്ന കുട്ടിക്കാലത്തെയെല്ലാം അതിൽ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഇത്തരം കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകവും. എഴുതിയെങ്കിലും പുസ്തകത്തെക്കുറിച്ചു സംസാരിക്കാൻ വിസ്മയയ്ക്കു മടിയാണ്.
Content Highlights: Mohanlal's daughter Vismaya's book to release