ADVERTISEMENT

തിരുവനന്തപുരം നെയ്യാറിലെ ലയൺ സഫാരി പാർക്കിൽനിന്ന് ഉയർന്നിരുന്ന സിംഹഗർജനങ്ങൾ നിലച്ചതു കഴിഞ്ഞ ജൂൺ രണ്ടിനാണ്. സഫാരി പാർക്കിൽ തന്നെ ജനിച്ചു വളർന്ന 20 വയസ്സുള്ള ബിന്ദുവെന്ന സിംഹവും ചത്തതോടെ ഗർജനങ്ങൾ ഓർമ മാത്രമായി. പാർക്കിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച സിംഹമായിരുന്നു അത്. 

1984ൽ ആണ് തൃശൂർ മൃഗശാലയിൽനിന്നു കൊണ്ടുവന്ന സങ്കരയിനത്തിൽപ്പെട്ട ഒരാണും മൂന്നു പെൺസിംഹങ്ങളുമായി നെയ്യാർ വന്യജീവിസങ്കേതത്തിൽ ലയൺ സഫാരി പാർക്ക് ആരംഭിച്ചത്. മൂന്നുവശങ്ങളും നെയ്യാർ റിസർവോയറിനാൽ ചുറ്റപ്പെട്ട 10 ഏക്കർ വിസ്തീർണമുളള പാർക്ക് സ്ഥിതിചെയ്യുന്ന ഈ ഉപദ്വീപിനുചുറ്റും 6 മീറ്ററോളം ഉയരത്തിൽ 1.3 കിലോമീറ്റർ നീളത്തിൽ ഇരുമ്പു സംരക്ഷണവേലിയും ഉണ്ട്.

കാടിനുളളിൽ സ്വതന്ത്രരായി വിഹരിക്കുന്ന സിംഹങ്ങളെ അടച്ചുപൂട്ടിയ ബസുകളിലിരുന്ന് കാണാമെന്നതായിരുന്നു ഇവിടുത്തെ പ്രത്യേകത.  മൃഗശാലകളിൽനിന്നു വേറിട്ട തരത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരി പാർക്കായി വിഭാവനം ചെയ്തത്. 1985 ജനുവരിയിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത പാർക്ക് ബാലാരിഷ്ടതകളിൽ ആദ്യം പൂട്ടിപ്പോയി. പക്ഷേ, 1992ൽ  പുനരാരംഭിച്ചതോടെ വൻ വിജയമായിത്തീർന്നു. 

എന്നാൽ സിംഹങ്ങൾ പെരുകിയതോടെ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിർദ്ദേശാനുസരണം പാർക്കിൽ ഉണ്ടായിരുന്ന 3 ആൺ സിംഹങ്ങളെയും വന്ധ്യംകരണ ശസ്ത്രക്രിയ  നടത്തി. തുടർന്ന് സിംഹങ്ങൾ ഓരോന്നായി ചത്തൊടുങ്ങിയപ്പോൾ 2019ൽ ഗുജറാത്തിലെ സക്കർബാഗ് മൃഗശാലയിൽനിന്ന് ഏഷ്യൻ ഇനത്തിൽപ്പെട്ട നാഗരാജിനെയും രാധയെയും കൊണ്ടുവന്നിരുന്നു. നിരീക്ഷണത്തിൽ കഴിയുമ്പോൾത്തന്നെ ഒരു മാസത്തിനകം രാധ തിരുവനന്തപുരം മൃഗശാലയിൽവച്ചു ചത്തുപോയി.

നാഗരാജനെ നെയ്യാറിലെ ലയൺസഫാരി പാർക്കിലേക്ക് മാറ്റിയെങ്കിലും മേയ് 18ന് അതും അകാലത്തിൽ യാത്രയായി. പുതിയ സിംഹങ്ങളെ  സഫാരി പാർക്കിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് വനംവകുപ്പ്.

Content Highlight: Neyyar lion safari park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com