ദിവാനെപ്പേടിച്ച് ജനം; ആഘോഷമില്ലാതെ തിരുവനന്തപുരം
Mail This Article
സ്വാതന്ത്ര്യം പൊട്ടിവീണപ്പോൾ, തിരുവിതാംകൂറിലെ സൂപ്പർ പവറായി വാണ ദിവാൻ സി.പി.രാമസ്വാമി അയ്യർ വെട്ടേറ്റ് വസതിയായ തിരുവനന്തപുരം വഴുതക്കാട്ടെ ഭക്തിവിലാസം കൊട്ടാരത്തിൽ (ഇപ്പോഴത്തെ ആകാശവാണി) കഴിയുകയായിരുന്നു. ജൂലൈ 25നു സന്ധ്യയ്ക്കാണ്, സ്വാതി തിരുനാളിന്റെ 100–ാം ചരമവാർഷിക ചടങ്ങിൽ പങ്കെടുത്തു മടങ്ങുംനേരം തൈക്കാട് സ്വാതി തിരുനാൾ അക്കാദമിക്കു മുന്നിൽവച്ച് കെ.സി.എസ്.മണി ദിവാനെ വെട്ടിപ്പരുക്കേൽപിക്കുന്നത്. സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദമുയർത്തി അതിനായി ഭരണഘടനയും തയാറാക്കി ചരടുവലിക്കുമ്പോഴായിരുന്നു ആക്രമണം.
തുടർന്ന്, ഇന്ത്യൻ യൂണിയനിൽ ചേരാൻ തിരുവിതാംകൂറും സമ്മതം അറിയിച്ചു. രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ സ്വതന്ത്ര ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. എങ്കിലും ദിവാൻരാജിന്റെ ആശങ്കയിലാണു ജനം സ്വാതന്ത്ര്യത്തെ വരവേറ്റത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ദേശീയപതാക ഉയർത്തുന്നതിന് ആദ്യം വിലക്കുണ്ടായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് അതു പിൻവലിച്ചത്. ആശങ്കകളുടെ നിഴലിലാണു ജനം സ്വാതന്ത്ര്യപ്രഖ്യാപനം കേട്ടത്. അതുമൂലം വൻതോതിലുള്ള ആഘോഷങ്ങളൊന്നും ഉണ്ടായില്ല.
സ്വാതന്ത്ര്യപ്രഖ്യാപനം വന്നെങ്കിലും സിപി ദിവാൻ സ്ഥാനം ഒഴിയുമോ എന്ന സംശയം ബാക്കിയായിരുന്നു. പക്ഷേ, ഓഗസ്റ്റ് 19ന് സിപി തിരുവിതാംകൂറിനോടു വിട പറഞ്ഞ് ഊട്ടിയിലേക്കു പോയതോടെ ആ ആശങ്ക ഒഴിഞ്ഞു. സെപ്റ്റംബർ നാലിന് ഉത്തരവാദിത്ത ഭരണം അനുവദിച്ചുകൊണ്ടു ശ്രീചിത്തിര തിരുനാളിന്റെ വിളംബരം വന്നു. പിന്നീട് പ്രായപൂർത്തി വോട്ടവകാശം അടിസ്ഥാനമാക്കി നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയതോടെയാണു തിരുവിതാംകൂർ ജനാധിപത്യത്തിലേക്കു വാതിൽ തുറന്നത്.
രാജ്യം സ്വാതന്ത്ര്യത്തിലേക്കു ചുവടുവച്ച അർധരാത്രി ജവാഹർലാൽ നെഹ്റുവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന പ്രസംഗത്തിനായി ഉറക്കമില്ലാതെ കാതോർത്തിരിക്കുകയായിരുന്നു തിരുവിതാംകൂറിന്റെ തലസ്ഥാനമായ തിരുവനന്തപുരവും. റേഡിയോ അന്ന് അപൂർവം. സമ്പന്നഗൃഹങ്ങളിലൊഴിച്ചാൽ പിന്നെ ചില പൊതു റേഡിയോ കിയോസ്കുകൾ മാത്രം. അവിടങ്ങളിലെല്ലാം രാവിനെ പകലാക്കി ജനം കാത്തിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിലെ റേഡിയോയ്ക്കു മുന്നിലായിരുന്നു വൻ ജനാവലി.
സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരുടെ സംഘം നെഹ്റുവിന്റെ പ്രസംഗത്തിനു മുൻപേ ആവേശക്കൂട്ടമായി. സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുകൂടി ജാഥയായി മുദ്രാവാക്യം മുഴക്കി നീങ്ങി. ദേശീയ പതാകയും കരുതിയിരുന്നു. അതിൽ ചിലർ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുൻപ് ജയിൽ മോചിതരായവരായിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ വൈഎംസിഎ ഗ്രൗണ്ടിലേക്കാണു ജാഥ നീങ്ങിയത്. അവിടെ അവർ ദേശീയ പതാക ഉയർത്തി.
നല്ലപെരുമാൾ പിള്ളയാണ് അന്നു പതാക ഉയർത്തിയതെന്നു സ്വാതന്ത്ര്യസമര സേനാനിയും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനുമായിരുന്ന അഡ്വ.കെ.അയ്യപ്പൻ പിള്ള ഓർക്കുന്നു. അതിനടുത്തായി അംബുജ വിലാസം റോഡിലുള്ള വരദരാജൻ നായരുടെ വീട്ടിൽ റേഡിയോയുണ്ടായിരുന്നു. പി.വിശ്വംഭരൻ ഉൾപ്പെടെയുള്ളവർ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യപ്രഖ്യാപനം കേൾക്കാനായി അവിടേക്കാണ് ഓടിയത്.
ജാഥ തുടങ്ങുമ്പോൾ അയ്യപ്പൻപിള്ളയും ഉണ്ടായിരുന്നെങ്കിലും നെഹ്റുവിന്റെ പ്രസംഗം കേൾക്കാനുള്ള ആകാംക്ഷയിൽ പതാക ഉയർത്തലിനു മുന്നേ തൈക്കാട്ടെ വീട്ടിലേക്കു മടങ്ങി. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കൊപ്പമിരുന്ന് കേട്ട ആ പ്രസംഗത്തിലെ വിഖ്യാതവാചകങ്ങൾ 107–ാം വയസ്സിലും അദ്ദേഹത്തിന് ഇന്നലെക്കേട്ടതെന്ന പോലെ ഹൃദിസ്ഥം. അടുത്ത പ്രഭാതത്തിൽ സ്വാതന്ത്ര്യം ആഘോഷിച്ചു പല സ്ഥലങ്ങളിലായി ചെറിയ പ്രകടനങ്ങൾ നടന്നതായി അദ്ദേഹം ഓർക്കുന്നു. വിദ്യാർഥികളും വ്യാപാരികളുമെല്ലാം അതിൽ പങ്കുചേർന്നു. മധുര വിതരണവും നടന്നു.
English Summary: First independence day celebration in Kerala