ADVERTISEMENT

അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ലിജി സാന്റിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിനോദയാത്രയ്ക്കായി മാറ്റിവയ്ക്കാൻ തുടങ്ങിയിട്ട് 21 വർഷമായി. ഇതുവരെ മുടങ്ങാത്ത ആ യാത്രകളിൽ അവർ ഒറ്റയ്ക്കല്ല. ഏതെങ്കിലുമൊരു അനാഥ മന്ദിരത്തിലെ കുട്ടികളും വയോധികരുമെല്ലാം ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് ഈ യാത്രകൾ. വയറുനിറച്ചു സ്നേഹമൂട്ടി, സമ്മാനപ്പൊതികൾ പങ്കുവച്ച് ദമ്പതികൾ തുടരുന്ന യാത്ര, ഈ അധ്യാപക ദിനത്തിൽ അനേകർക്കു പാഠപുസ്തകമാകേണ്ട ജീവിതകഥയാണ്.

അധ്യാപകരായ സാന്റി ഡേവിഡ്– ലിജി സാന്റി ദമ്പതികൾ ഓരോ വർഷവും വരവും ചെലവും കണക്കുകൂട്ടുമ്പോൾ ഇരുവരുടെയും ഒരുമാസത്തെ ശമ്പളം വിനോദയാത്രയ്ക്കായി മാറ്റിവയ്ക്കും. ഒറ്റയ്ക്കല്ല, കൂട്ടിന് ഏതെങ്കിലും അനാഥ മന്ദിരത്തിലെ കുട്ടികളും വയോധികരും ഉണ്ടാവും. പലപ്പോഴും എണ്ണം 100 കടക്കും. 21 വർഷം മുൻപു തുടങ്ങിയ ആ യാത്ര മുടക്കേണ്ടി വന്നിട്ടില്ല ഇതുവരെ. 

1997ൽ തൃശൂർ ജില്ലയിലെ എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ച ചിറ്റിലപ്പിള്ളി സാന്റി ഡേവിഡിന് ആദ്യശമ്പളം കിട്ടിയത് 2000ൽ. ചൂണ്ടൽ എൽഐജി എച്ച്എസ് അധ്യാപികയായ ലിജി, സാന്റി ഡേവിഡിന്റെ ജീവിത സഖിയായതും  ആ വർഷമാണ്.  ആദ്യശമ്പളം കിട്ടിയ സന്തോഷം പങ്കുവയ്ക്കാൻ മനക്കൊടി സാവിയോ ഹോമിലെത്തിയ തന്റെ സഹോദരപുത്രൻ കൂടിയായ സാന്റിയോടു സിസ്റ്റർ ലിനറ്റ് പറഞ്ഞു– ‘‘എനിക്ക് ഒന്നും വേണ്ട. പകരം ഈ കുട്ടികളെ തൃശൂരിലേക്ക് ഒന്നു കൊണ്ടുപോയാൽ സന്തോഷം’’. അന്ന് അവിടെ ഉണ്ടായിരുന്ന 15 കുട്ടികളെയുംകൂട്ടി പൂരം പ്രദർശനം കാണാൻ പോയി. ആ യാത്ര പിന്നീട് വീഗാ ലാൻ‍ഡ്, ഡ്രീം വേൾഡ്, സിൽവർ സ്റ്റോം, ഫാന്റസി പാർക്ക്, ഫ്ലോറ ഫാന്റസി, രാജാ റിസോർട്ട്, ആനക്കോട്ട തുടങ്ങിയ കേന്ദ്രങ്ങളിലൊക്കെ എത്തി. ഓരോ വർഷവും സ്ഥലവും യാത്രാസംഘവും മാറും. പുല്ലഴി ക്രിസ്റ്റീന ഹോം, തൃശൂർ സെന്റ് ആൻസ്, കൊഴിഞ്ഞാമ്പാറ റിഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ അനാഥ, അഗതി മന്ദിരങ്ങളിലെ അന്തേവാസികളായ കുട്ടികളും വയോധികരുമൊക്കെ കൂട്ടത്തിൽ ഉണ്ടാവും. 

രാവിലെ ഒരു വലിയ ടൂറിസ്റ്റ് ബസുമായി അനാഥമന്ദിരങ്ങളിൽ എത്തി അന്തേവാസികളുമായി യാത്ര തിരിക്കും. ഓരോ ട്രിപ്പും എവിടേക്കാണു പോകേണ്ടതെന്നു കുട്ടികളാണു തീരുമാനിക്കുക. സമ്മാനപ്പൊതികളും വിഭവസമൃദ്ധമായ ഭക്ഷണവും യാത്രയിലുണ്ടാവും. കലാപരിപാടികൾക്കും വേദിയൊരുക്കും. 

പറപ്പൂരിലെ സി.എഫ്. ജോൺ, ശ്രീനാഥ്, ഡാൽവിൻ, ജോഷി, റജി കിള്ളിമംഗലം, സന്തോഷ് ചാക്കോ, റീന ഫ്രാൻസീസ് തുടങ്ങിയവരും യാത്രയിൽ സഹായത്തിനുണ്ടാകും. 

മാഷിനെ ലോകം കാണിക്കുന്ന കുട്ടികൾ

സാന്റി ഡേവിഡ് ഇതിനകം പത്തോളം വിദേശ നഗരങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. അനാഥാലയങ്ങളിലെ അന്തേവാസികളെ നാടുകാണിക്കാൻ കൊണ്ടുപോകുന്ന തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ലോകം കാണിക്കാൻ കൊണ്ടുപോകുന്നത് എടക്കഴിയൂർ സീതിസാഹിബ് സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഖത്തർ, ദുബായ്, അബുദാബി, അജ്മാൻ, ഫ്യുജൈറ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇതിനകം എത്തിക്കഴിഞ്ഞു. ബഹ്റൈൻ യാത്രയ്ക്കുള്ള തയാറെടുപ്പിനിടെയായിരുന്നു കോവിഡ് നിയന്ത്രണങ്ങളുടെ വരവ്. എല്ലാ യാത്രകളിലും ടിക്കറ്റ് അടക്കം മുഴുവൻ ചെലവുകളും പ്രിയ ശിഷ്യരുടെ വകയാണ്. തങ്ങളുടെ സ്കൂൾ പഠന കാലത്ത് അറിവു മാത്രമല്ല, സഹായങ്ങളും തന്ന അധ്യാപകനാണ് സാന്റി മാഷെന്ന് ഇവർ പറയുന്നു. 

നാടു മാത്രമല്ല, ഉൾക്കടലും കാണാനുള്ള ഭാഗ്യമുണ്ടായി സാന്റി ഡേവിഡിന്. പൂർവ വിദ്യാർഥികളുടെ കൂട്ടത്തിൽ ഒട്ടേറെ മത്സ്യത്തൊഴിലാളികളും ഉണ്ട്. അവരാണ് സ്പീഡ് ബോട്ടിൽ കൊണ്ടുപോയി കടൽ കാണിച്ചത്. 

അരി കിട്ടുന്ന വീട്

2005ൽ പുതിയ വീട്ടിലേക്കു താമസം മാറാൻ ഒരുങ്ങിയ സാന്റിയും ലിജിയും ഒരു തീരുമാനമെടുത്തു. എല്ലാ മാസവും ഒന്നാം തീയതി രാവിലെ 7 മുതൽ 9 വരെ വീട്ടിൽ അരി വിതരണം നടത്തണം. അന്നു തോളൂർ പഞ്ചായത്ത് അംഗമായിരുന്ന തോമസിന്റെ സഹായത്തോടെ കണ്ടെത്തിയ നാൽപതിലേറെ കുടുംബങ്ങൾ ഇന്നും മുടങ്ങാതെ അരി വാങ്ങിക്കുന്നു. 2 ക്വിന്റലിലേറെ അരിയാണ് എല്ലാ മാസവും വിതരണം ചെയ്യുന്നത്.  അഗതിമന്ദിരങ്ങളിലെ ഒട്ടേറെപ്പേരുടെ വിവാഹത്തിനും മാമ്മോദീസയ്ക്കുമൊക്കെ തലതൊട്ടപ്പനും തലതൊട്ടമ്മയുമായി ഈ അധ്യാപക ദമ്പതികൾ. അച്ഛനമ്മമാരുടെ അടുത്തേക്കെന്ന പോലെ സമ്മാനങ്ങളുമായി പറപ്പൂരിലെ വീട്ടിലേക്കു മിക്കപ്പോഴും ആ മക്കൾ എത്തുന്നതു പതിവാണ്. 

മുന്നിലുണ്ട് കോവിഡിനെ നേരിടാൻ

കോവിഡ് കാലത്ത് ഇതിനകം അറുപതിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായതായി സാന്റി ഡേവിഡ് പറയുന്നു. പഞ്ചായത്തിലെ ആർആർടി വൊളന്റിയറായ ഇദ്ദേഹം കോവിഡ് പോസിറ്റീവ് രോഗികളുള്ള വീടുകളിൽ അടക്കം മരുന്ന് എത്തിക്കാൻ മുന്നിലുണ്ടായിരുന്നു. 

കോവിഡ് കാലത്ത് ദുരിതത്തിലായ ഗൂഡല്ലൂരിലെ പൂർവ വിദ്യാർഥികളുടെ അഭ്യർഥനപ്രകാരം ഇതിനകം രണ്ടുതവണ സഹായമെത്തിച്ചു. പച്ചക്കറിക്കിറ്റും പലവ്യഞ്ജനങ്ങളുമാണ് അന്നു നൽകിയത്. സ്കൂൾ തുറക്കാൻ തുടങ്ങിയതോടെ അവിടേക്കു പഠനോപകരണങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. സ്വന്തം പോക്കറ്റിൽനിന്നു പണം മുടക്കിയാണ് സഹായങ്ങൾ എത്തിക്കുന്നതെങ്കിലും കൊടുക്കുന്നവരോട് പറയുന്നത് ഇതെല്ലാം സ്പോൺസർമാരുടെ വകയാണ് എന്നാണ്. തങ്ങൾക്കു വേണ്ടി ഇയാൾ കഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായാൽ പിന്നീട് അത്യാവശ്യ സമയത്തുപോലും സഹായം ചോദിക്കാൻ പലരും മടിക്കും എന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. 

santi-teacher
പൂർവവിദ്യാർഥികൾക്കൊപ്പം കടൽ യാത്രയിൽ.

കണ്ടു, നന്മയും

വിനോദയാത്രകൾക്കിടയിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും സഹായങ്ങളും ഉണ്ടായെന്ന് സാന്റി പറയുന്നു. ഒരിക്കൽ ഗുരുവായൂർ ജയശ്രീ തിയറ്ററിലേക്ക് നൂറോളം കുട്ടികളെയുംകൊണ്ട് സിനിമ കാണാൻ പോയി. ടിക്കറ്റെടുത്തു സിനിമയ്ക്കു കയറി. സിനിമ തുടരുന്നതിനിടെ ഒരാൾ വന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി. ടിക്കറ്റിന്റെ മുഴുവൻ തുകയും മടക്കിനൽകി. കൂടാതെ ഇടവേളയിൽ കുട്ടികൾക്കു പോപ്കോണും ഐസ്ക്രീമുമൊക്കെ സൗജന്യമായി നൽകി. തിരിച്ചു പോകുമ്പോൾ ഗുരുവായൂരിലെ പ്രധാന റസ്റ്ററന്റുകളിലൊന്നിൽ കയറണമെന്നും അവിടെ മസാലദോശ ഓർഡർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. 

മറ്റൊരിക്കൽ വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ സ്കൂളിലെ മുൻ അധ്യാപികയുടെ വിളിയെത്തി. ചങ്ങരംകുളത്തെ തങ്ങളുടെ വീട്ടിൽ ഒന്നു കയറിയിട്ടു പോകണമെന്നായിരുന്നു അഭ്യർഥന. കുട്ടികളുമായി അവിടെ എത്തിയപ്പോൾ അമ്പരപ്പിക്കുന്ന കാഴ്ച. പന്തലടക്കം ഒരുക്കി കല്യാണ വീടുപോലെ അലങ്കരിച്ചിരിക്കുന്നു. ഒപ്പം വിഭവസമൃദ്ധമായ ഭക്ഷണവും. കുട്ടികളെ സ്വീകരിക്കാൻ അയൽക്കാരും നാട്ടുകാരുമൊക്കെ എത്തിയിരുന്നു. റിട്ട. അധ്യാപിക കോമളവല്ലിയും റിട്ട. എഎസ്ഐ ചന്ദ്രനും ചേർന്നാണ് അന്ന് അവിസ്‌മരണീയ സ്വീകരണം ഒരുക്കിയത്.

പിന്നീടൊരിക്കൽ രാജാ ഹോസ്പിറ്റൽ ഉടമയും കുടുംബവും ഒരു രാജകീയ സ്വീകരണമൊരുക്കി. രാജാ റിസോർട്ട് കാണാനാണ് അനുവാദം ചോദിച്ചത്. പക്ഷേ, കാണാൻ മാത്രമല്ല, അനുഭവിക്കാൻ കൂടി അവസരം ഒരുക്കിത്തന്നുവെന്ന് സാന്റി പറയുന്നു. സ്വീകരിക്കാൻ ഉടമകൾതന്നെ കുടുംബസമേതം എത്തി. വിഐപി അതിഥികൾ വരുന്നുണ്ടെന്നും എല്ലാവരും സജ്ജരായിരിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും മുന്തിയ സൗകര്യങ്ങളാണ് കുട്ടികൾക്കു വേണ്ടി സജ്ജമാക്കിയത്. കൂടാതെ വഞ്ചിവീട് യാത്രയും യാത്രയ്ക്കിടെ ബിരിയാണിയുമൊക്കെയായി രാജകീയ സ്വീകരണം.

ആദ്യതവണ കുട്ടികളെയുംകൂട്ടി പൂരം പ്രദർശനം കാണാൻ പോയപ്പോൾ, തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്ന പ്രഫ. എം. മാധവൻകുട്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി. എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സഹപ്രവർത്തകർ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും പ്രവർത്തനങ്ങൾക്കു വലിയ കരുത്താണെന്ന് സാന്റി ഡേവിഡ് പറയുന്നു. 

മക്കളായ എംബിബിഎസ് വിദ്യാർഥി ഷാരോൺ, പ്ലസ്ടു വിദ്യാർഥി സാന്ദ്ര ക്ലയർ, അഞ്ചാംക്ലാസ് വിദ്യാർഥി സിയോൺ സാന്റി എന്നിവരും പിന്തുണയുമായി കൂടെയുണ്ട്. 

ഗണിതശാസ്ത്ര അധ്യാപകനാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്റെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാതെ പോകുന്നതു ദൈവാനുഗ്രഹംകൊണ്ടാണെന്ന് സാന്റി ഡേവിഡ് പറയുന്നു. ദൈവാനുഗ്രഹത്തിനൊപ്പം ഒരു കാര്യംകൂടി ഉണ്ടെന്ന് ബയോളജി അധ്യാപികയായ ലിജി സാക്ഷ്യപ്പെടുത്തുന്നു– നല്ല മനസ്സ്!

അധ്യാപക കുടുംബം

സാന്റി ഡേവിഡ്– ലിജി സാന്റി ദമ്പതികളുടെ മാതാപിതാക്കളിൽ 3 പേർ അധ്യാപകരായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. പറപ്പൂർ ഐടിസി റിട്ട.പ്രിൻസിപ്പൽ പരേതനായ പറപ്പൂർ ചിറ്റിലപ്പിള്ളി സി.ടി. ദേവസിയുടെയും തൃശൂർ കലക്ടറേറ്റിലെ റവന്യുവിഭാഗം റിട്ട. ഉദ്യോഗസ്ഥ എടക്കളത്തൂർ മുട്ടിക്കൽ ക്ലാരയുടെയും മൂത്ത മകനാണ് സാന്റി ഡേവിഡ് (49). 

അഞ്ചങ്ങാടി ഗവ.ഫിഷറീഷ് സ്കൂൾ റിട്ട. അധ്യാപകൻ മമ്മിയൂർ പനക്കൽ ജോർജിന്റെയും ഗുരുവായൂർ എയുപി സ്കൂൾ റിട്ട.പ്രധാനാധ്യാപിക എലവത്തുങ്കൽ മുട്ടിക്കൽ ലില്ലിയുടെയും മകളാണ് ലിജി സാന്റി (44). സാന്റി ഡേവിഡിന്റെ ഏക സഹോദരൻ ഷിജോ ഡേവിഡ് തൃശൂർ സിഎംഎസ് എച്ച്എസ്എസ് അധ്യാപകനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഹെൽന ബ്ലാങ്ങാട് ബിഎംഎൽപിഎസ് അധ്യാപികയാണ്. പറപ്പൂർ ചിറ്റിലപ്പിള്ളി തരുതു കുടുംബത്തിൽ 2 തലമുറകളിലായി 43 അധ്യാപകരുണ്ട്. 

English Summary: Teachers day special: Teacher couple spend salary for tour with children and old men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com