ADVERTISEMENT

കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലെ നരച്ച കെട്ടിടം ലോകമെങ്ങുമുള്ള അശരണർക്കു മുൻപിലെ പ്രകാശമാണ്. ഓരോ കോണിലും ലാളിത്യം നിറഞ്ഞുനിൽക്കുന്ന മദർ ഹൗസിനെയും ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയെയും നയിക്കുന്നതു സിസ്റ്റർ മേരി ജോസഫ് എന്ന മലയാളിയാണ്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആദ്യത്തെ ഇന്ത്യക്കാരിയായ സുപ്പീരിയർ ജനറൽ. മദർ തെരേസയ്ക്കൊപ്പം പ്രവർത്തിച്ച പതിറ്റാണ്ടുകളുടെ അനുഭവമാണു തൃശൂർ മാള സ്വദേശിയായ സിസ്റ്റർ മേരി ജോസഫിന്റെ കരുത്ത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സൂപ്പീരിയർ ജനറലായി ഒരു മാസം മുൻപാണു സിസ്റ്റർ മേരി ജോസഫ് സ്ഥാനമേറ്റത്.

17-ാം വയസ്സുമുതൽ, അര നൂറ്റാണ്ടുകാലം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭാഗമാണു സിസ്റ്റർ മേരി. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസിലും പോളണ്ടിലും പാപ്പുവ ന്യുഗിനിയിലും പ്രവർത്തിച്ച സിസ്റ്റർ മേരി ജോസഫ് മദറിനെക്കുറിച്ചും വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കുന്നതിനെക്കുറിച്ചും മനോരമയോടു സംസാരിക്കുന്നു.

മദർ തെരേസയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം തെളിയുന്ന ചിത്രം ?

കാളിഘട്ടിലെ മരിക്കുന്നവർക്കായുള്ള വീട്ടിലാണ് (ഹോം ഫോർ ഡൈയിങ്) ആ ഓർമകളുള്ളത്. പതിറ്റാണ്ടുകൾക്കു മുൻപാണ് അതു നടന്നത്. തലയിൽ മുഴുവൻ പുഴുവരിച്ച, ദുർഗന്ധം വമിക്കുന്ന ഒരാളെ അവിടേക്കു കൊണ്ടുവരുന്നു. നിലത്തു കിടക്കുന്ന ആ മനുഷ്യനിലേക്കു ചാഞ്ഞ് ബംഗാളിയിൽ സംസാരിച്ച് അദ്ദേഹത്തിന്റെ തലമുടി കാരുണ്യത്തോടെ വെട്ടിക്കൊടുക്കുകയാണു മദർ. ആ മനുഷ്യന്റെ പിറകിലുള്ള ഭിത്തിയിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു ‘ ദ ബോഡി ഓഫ് ക്രൈസ്റ്റ്’. മദർ തൊടുന്നതു യേശുദേവനെത്തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയിലെ ആദ്യ നാളുകളിലായിരുന്നു അത്. ഭക്ഷണം വിളമ്പുമ്പോൾ എന്റെ കൈയിൽനിന്നു സ്പൂണുകൾ താഴെ വീണു. മദർ എന്നെ അരികിലേക്കു വിളിച്ചു പതുക്കെ ചോദിച്ചു ‘സിസ്റ്റർ, ദൈവത്തിന്റെ മുന്നിലാണോ നിങ്ങൾ? ഭക്ഷണമുറിയിലുള്ളവരുടെ, പ്രത്യേകിച്ച് മദർ ഉൾപ്പെടെയുള്ളവരുടെ നോട്ടത്തിൽ ഞാൻ ഏറെ ബോധവതിയായിരുന്നുവെന്നു മദറിനറിയാമായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം, ദൈവത്തിന്റെ നോട്ടം, അതിൽ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു എന്ന വലിയ പാഠം മദർ അന്നു പഠിപ്പിച്ചു. എന്റെ ആത്മീയ ജീവിതത്തിന്റെ അടിത്തറ ഈ പാഠമാണ്.

മദർ തെരേസ / Photo Credit : AFP
മദർ തെരേസ / Photo Credit : AFP

മദർ തെരേസയുടെ അതേ കസേരയിലിരിക്കുമ്പോൾ ?

യഥാർഥത്തിൽ കസേരയിലിരിക്കുന്ന ഒരാളായിരുന്നില്ല മദർ. അധികനേരവും നിലത്തു പടിഞ്ഞിരിക്കുന്ന മദറിനെയാണു ഞാൻ കണ്ടിരുന്നത്. പാവപ്പെട്ടവർക്കൊപ്പം, മിഷനറീസ് ഓഫ് ചാരിറ്റിയിലെ മറ്റു സന്യാസിനിമാർക്കൊപ്പമായിരുന്നു അവരുടെ ഇരിപ്പിടം. അനുനയിപ്പിക്കുന്ന, സ്നേഹംനിറഞ്ഞ രീതികളിലൂടെയാണ് മദർ മിഷനറീസ് ഓഫ് ചാരിറ്റിയെ നയിച്ചത്. മറ്റുള്ളവരോടുള്ള ആദരവായിരുന്നു അവരുടെ പ്രവർത്തനരീതിയുടെ ആണിക്കല്ല്. ഇതേ മാർഗം പിന്തുടരാനാണു ഞാനും ശ്രമിക്കുന്നത്.

സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുകയാണ്. ഇതെക്കുറിച്ച് ?

രാജ്യത്തിന്റെ മതസൗഹാർദം നിലനിർത്താൻ പരമപ്രാധാന്യം നൽകേണ്ടതുണ്ട്. ഒരു റോഡിലൂടെ നടക്കുമ്പോൾ ക്ഷേത്രവും മോസ്ക്കും പള്ളിയും കാണുന്ന നാടാണു നമ്മുടേത്. അവിടെ പ്രണാമമർപ്പിക്കുന്നവരാണ് ഇന്ത്യക്കാർ. ദൈവത്തിന്റെ മക്കളാണെന്ന ബോധമാണ് അവരെ നയിക്കേണ്ടത്.

മിഷനറീസ് ഓഫ് ചാരിറ്റി എന്ന ആഗോള സംഘടനയെ നയിക്കുമ്പോൾ പുതുതായി എന്തു മാറ്റങ്ങളാണ് ഉണ്ടാകുക ?

മദർ കാണിച്ച അതേ പാതയോടു വിശ്വസ്തയാകാനാണു ഞാൻ ആഗ്രഹിക്കുന്നത്. പാവപ്പെട്ടവർ, ആരോരുമില്ലാത്തവർ എന്നിവർക്ക് അൽപമെങ്കിലും സന്തോഷം നൽകുകയാണു മിഷനറീസ് ഓഫ് ചാരിറ്റി ചെയ്യുന്നത്. മദറിനെപ്പോലെ തന്നെ ദൈവവുമായുള്ള നിരന്തരമായ ആത്മബന്ധത്തെയാണു ഞാനും മറ്റു സിസ്റ്റർമാരും കൂടുതൽ ആശ്രയിക്കുന്നത്. സഹജീവികളോടുള്ള സ്നേഹം അതിന്റെ തുടർച്ചയാണ്. ദാരിദ്ര്യം ദൈവത്തിലേക്കുള്ള വഴികൂടിയാണ്.

ലോകത്തിന്റെ പല കോണുകളിൽ, സംഘർഷ സാഹചര്യങ്ങളിൽ മിഷനറീസ് ഓഫ് ചാരിറ്റി പ്രവർത്തിക്കുന്നുണ്ട്. എന്തു വെല്ലുവിളികളാണു സന്യാസിനി സമൂഹം നേരിടുന്നത്?

യുക്രെയ്നിലെ യുദ്ധമുഖത്ത് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സിസ്റ്റർമാർ പ്രവർത്തിക്കുന്നുണ്ട്. കീവിലെ ബങ്കറുകളിലായി അഞ്ചു സിസ്റ്റർമാരാണു ജോലി ചെയ്യുന്നത്. പ്രായാധിക്യമുള്ളവർ, രോഗബാധിതർ തുടങ്ങി 33 പേരെയാണു കീവിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സിസ്റ്റർമാർ പരിചരിക്കുന്നത്. ഇവരെ സംരക്ഷിക്കുക തങ്ങളുടെ കടമയാണെന്ന് അവർ കരുതുന്നു. ലോകസമാധാനത്തിനും സാഹോദര്യത്തിനുമായി എന്നും പ്രാർഥിക്കാം. ഏവർക്കും ഈസ്റ്റർ ആശംസകൾ.

Content Highlight: Superior General of Missionaries of Charity Sister Mary Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com