ADVERTISEMENT

കൊലപാതക കുറ്റത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിനു സുപ്രീം കോടതി വിധിച്ചത് ഒരു വർഷം തടവ്. 1988ൽ കേസിന് ആസ്പദമായ കൊലപാതകം നടക്കുമ്പോൾ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായിരുന്നു സിദ്ദു. ലോകോത്തര കായിക താരങ്ങൾ കൊലപാതകക്കേസുകളിൽപ്പെടുന്നത് ഇതാദ്യമല്ല. 

 

∙ ഒളിംപിക്സ് ഗുസ്തിയിൽ രണ്ടു മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ സുശീൽകുമാറാണ് 2012 ലണ്ടൻ ഒളിംപിക് മേളയിൽ ഇന്ത്യൻ പതാകയേന്തിയത്. എന്നാൽ 2020 ടോക്കിയോ മേള നടക്കുമ്പോൾ പ്രശസ്തിയുടെ കൊടുമുടിയിൽനിന്നു സുശീൽകുമാർ വീണുപോയത് തിഹാർ ജയിലിലെ തടവറയിലേക്കാണ്.  മൽസരങ്ങൾ കാണാൻ ഒരു ടിവിയെങ്കിലും അനുവദിക്കണം എന്ന അപേക്ഷയുമായി ജയിൽ അധികാരികളെ സമീപിക്കേണ്ട ഗതികേടിലായി സുശീൽ. ഗുസ്തി താരങ്ങളുടെ നഴ്സറിയായ ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു സമീപം 2021 മേയ് 4 നു രാത്രി സുശീലും സുഹൃത്തുക്കളും ചേർന്നു മർദിച്ച ജൂനിയർ താരം സാഗർ ധൻകഡ് (23) മരിച്ച കേസിലായിരുന്നു അറസ്റ്റ്. പിടികൊടുക്കാതെ മുങ്ങിയ സുശീലിനായി തിരച്ചിൽ നോട്ടീസ്  പുറപ്പെടുവിച്ചു. കൊലപാതകത്തിന്റെ സൂത്രധാരൻ സുശീൽകുമാറാണെന്നു കണ്ടെത്തിയ  ഡൽഹി പൊലീസ്, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുശീലിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.

 

∙ കായിക ലോകത്തെ ഞെട്ടിച്ച കൊലപാതകമാണ് പ്രശസ്‌ത അത്‌ലീറ്റ് ഓസ്‌കർ പിസ്‌റ്റോറിയസ് നടത്തിയത്. ഇരുകാലുകളുമില്ലാതിരുന്നിട്ടും കൃത്രിമ കാർബൺ ഫൈബർ കാലുകൾ ഘടിപ്പിച്ച് ഒളിംപിക്‌സിൽവരെ മൽസരിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഈ ബ്ലേഡ് റണ്ണർ. 2013ലെ വാലന്റൈൻസ് ദിനത്തിൽ കാമുകി റീവ സ്‌റ്റീൻകാംപിനെ വെടിവച്ചു കൊന്ന സംഭവം ശ്രദ്ധിക്കപ്പെട്ട കേസുകളിലൊന്നായിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറു വർഷം ജയിൽ ശിക്ഷയ്‌ക്കുവിധിച്ചു. 

 

∙ വെസ്‌റ്റ് ഇൻഡീസിന്റെയും ജമൈക്കയുടെയും താരമായിരുന്ന ലെസ്‌ലി ജോർജ് ഹിൽട്ടൻ ഭാര്യയെ മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തിൽ കൊന്നതു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. 1935–39 കാലത്ത് വിൻഡീസിന്റെ കളിക്കാരനായിരുന്നു ഹിൽട്ടൻ. എട്ടു ടെസ്‌റ്റുകളടക്കം 40 ഫസ്‌റ്റ് ക്ലാസ് മൽസരങ്ങളിൽ കളിച്ചിട്ടുണ്ട് ഈ ബോളർ. ഈ കുറ്റത്തിന്റെ പേരിൽ അദ്ദേഹത്തെ 1955 മേയ് 17ന് തൂക്കിലേറ്റി. രാജ്യാന്തരക്രിക്കറ്റിൽ തൂക്കിലേറ്റപ്പെട്ട ഏക കളിക്കാരനാണു ഹിൽട്ടൻ. 

F-1
സ്റ്റീവ് ഫിന്നൻ, ബ്രൂണോ ഫെർണാണ്ടസ്, സയ്യിദ് മോദി, ഓസ്കർ പിസ്റ്റോറിയസ്

 

. അമേരിക്കയുടെ മുൻ പ്രഫഷനൽ ഫുട്‌ബോൾ താരവും കമന്റേറ്ററും നടനുമാണ് ഒ.ജെ. സിംപ്‌സൺ. മുൻ ഭാര്യ നിക്കോൾ ബ്രൗണിന്റെയും കാമുകന്റെയും കൊലപാതകത്തിൽ അദ്ദേഹത്തിത്തിന്റെ പങ്ക് ഇപ്പോഴും നിഗൂഡമാണ്. ഇരുവരും തമ്മിലുള്ള ബന്ധം വേർപെടുത്തി രണ്ടുവർഷത്തിനുശേഷം 1994ലാണ് ബ്രൗൺ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. 1995ൽ ഈ കേസിൽ സിംപ്‌സണെ കോടതി വിട്ടയച്ചു. എന്നാൽ 1997ൽ സിവിൽ കോടതിയിൽ നടന്ന കേസിൽ സിംപ്‌സണ്  പിഴ അടയ്‌ക്കേണ്ടിവന്നു.  2007ൽ നടന്ന കുപ്രസിദ്ധമായ ഒരു വൻമോഷണക്കേസിൽ സിംപ്‌സൺ പിടിക്കപ്പെട്ടു. അതിന്റെ പേരിൽ 33 വർഷത്തെ തടവു ശിക്ഷ ലഭിച്ചു. 

 

∙ ബാഡ്‌മിന്റൻ ദേശീയ ചാംപ്യനും കോമൺവെൽത്ത് കിരീടജേതാവുമായ സയ്യിദ് മോദി കൊല്ലപ്പെട്ടത് 1988ൽ അജ്‌ഞാതരുടെ വെടിയേറ്റാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെങ്കിലും മോദിയുടെ ഭാര്യയും മുൻ ദേശീയ ബാഡ്‌മിന്റൻ താരവുമായ അമിത മോദിയും (നേരത്തെ അമിത കുൽക്കർണി) ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. രാഷ്ട്രീയ നേതാവും രാജകുടുംബാഗംവുമായ സഞ്‌ജയ് സിങ്ങും അമിതയും തമ്മിലുള്ള അടുപ്പമാണു കൊലപാതകത്തിൽ കലാശിച്ചത് എന്ന ആരോപണമുയർന്നിരുന്നു. പിന്നീട് ഇവർ തമ്മിൽ വിവാഹിതരായി.

 

∙ ലിവർപൂൾ താരം സ്‌റ്റീവ് ഫിന്നൻ 2005 ജനുവരിയിലാണ് അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ഒരു എൺപത്തൊന്നുകാരനെ ഇടിച്ചുവീഴ്‌ത്തിയത്. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ അയാൾ പിന്നീടു മരിച്ചു. യൂറോപ്യൻ കപ്പ് ഫൈനലിൽ ലിവർപൂളിന്റെ ഉജ്‌ജ്വല വിജയത്തിൽ നിർണായക പങ്കുവഹിച്ച ഫിന്നൻ, ഈ കേസിൽ അറസ്‌റ്റിലായി. 

 

∙ 1921–28 കാലഘടത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമംഗവും സസക്‌സ്, നോർതാംപ്‌റ്റൻഷയർ എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുള്ള താരവുമായ വാലൻസ് വില്യം ക്രിസ്‌പ് ജപ് എന്ന വാലൻസ് ജപ് 1934ൽ ഒരു കൊലക്കേസിൽ പ്രതിയായി. ഇംഗ്ലണ്ടിനുവേണ്ടി എട്ടു ടെസ്‌റ്റുകളും അഞ്ഞൂറിലേറെ ഫസ്‌റ്റ് ക്ലാസ് മൽസരങ്ങളും കളിച്ചിട്ടുള്ള ജംപ് കൊലക്കറ്റത്തിന്  ജയിലായി. ഒൻപതു മാസം ശിക്ഷ അനുഭവിച്ചു. കാർ ഒരു മോട്ടോർ ബൈക്കിലിടിപ്പിച്ച് ഒരാളെ കൊന്നതിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. മികച്ച ഓൾ റൗണ്ടർ കൂടിയായ ജംപ് ഫസ്‌റ്റ് ക്ലാസിൽ 23,296 റൺസും 1658 വിക്കറ്റുകളും നേടിയിട്ടുണ്ട്. 

 

∙ അമേരിക്കയുടെ മിഡിൽവെയ്‌റ്റ് ബോക്‌സിങ് താരം റൂബിൻ കാർട്ടർ മൂന്നു കൊലപാതകങ്ങൾ നടത്തിയതിന് 19 വർഷം ജയിൽശിക്ഷ അനുഭവിച്ച വ്യക്‌തിയാണ്. അതുപോലെ മറ്റൊരു ബോക്‌സറായ എസ്‌റ്റബൻ ഡി ജീസസ് കൊലക്കുറ്റത്തിനു ജയിലിലായിട്ടുണ്ട്. ആരോഗ്യം മോശമായതിനെത്തുടർന്ന് ഏഴു വർഷത്തെ ശിക്ഷയ്‌ക്കുശേഷം അദ്ദേഹം ജയിൽ മോചിതനായി. 

 

∙ ബ്രസീൽ ഫുട്‌ബോൾ ക്ലബ്ബായ ഫ്‌ളെമിങ്ങോയുടെ ഗോൾ കീപ്പറും നായകനുമായിരുന്ന ബ്രൂണോ ഫെർണാണ്ടസ് തന്റെ കാമുകിയെ കൊലപ്പെടുത്തിയതിന് ലഭിച്ചത് 22 വർഷത്തെ കഠിന തടവ്. 2010 ജൂണിലാണു ബ്രൂണോയുടെ കാമുകിയും പ്രശസ്‌ത മോഡലുമായ എലിസ സമുദിയോയെ കാണാതാവുന്നത്. കാമുകിയെ പിന്നീട് ആരും കണ്ടിട്ടില്ല. ബ്രൂണോയും കൂട്ടുകാരും ചേർന്ന് അവളെ അപായപ്പെടുത്തി എന്ന വാർത്ത പിന്നീടാണു പുറംലോകം അറിയുന്നത്. അവളുടെ മൃതദേഹം പോലും പട്ടിക്കു കൊടുത്തതായി കൊലപാതകത്തിൽ പങ്കാളിയായ ബ്രൂണോയുടെ ബന്ധു പിന്നീടു വെളിപ്പെടുത്തി. അതോടെ ബ്രൂണോയെ ടീമിൽനിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. 2009ൽ ഫ്‌ളെമിങ്ങോ ക്ലബ് ബ്രസീൽ ലീഗ് കിരീടം നേടുമ്പോൾ ബ്രൂണോ ആയിരുന്നു നായകൻ. 

English Summary: murder case from sports field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com