ADVERTISEMENT

ഉത്തരേന്ത്യയിലെ റായ്പുർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഒരറ്റത്ത് ഒരുപറ്റം തെരുവു കുട്ടികൾ എന്തോ കളിക്കുന്നു. അവരിൽ ഒരു പന്ത്രണ്ടുകാരൻ ബട്ടണില്ലാത്ത മുഷിഞ്ഞ ഒരു ഷർട്ടും ധരിച്ച് എഴുന്നേറ്റ് ഉച്ചത്തിൽ പ്രഖ്യാപിച്ചു. ‘എനിക്ക് ഒരു ഡോക്ടർ ആകാനാണ് ആഗ്രഹം’’. കൂട്ടുകാരുടെ കൂട്ടച്ചിരി മുഴങ്ങി. ഈ കൂട്ടുകാർ ചോളം പൊരിച്ചതും കടല വറുത്തതും റെയിൽവേ യാത്രക്കാർക്കു വിറ്റു യാത്രക്കാരുടെ പെട്ടിയും ചുമന്നും ജീവിക്കാനുള്ള വകയുണ്ടാക്കുന്നു.

ഇവിടെ ഏതാണ്ട് ഇരുപതോളം കുട്ടികൾ ഉണ്ട്. റെയിൽവേ പൊലീസിലെ ഒരു ഡിവിഷനൽ ഇൻസ്പെക്ടറായ വേദ്റാം ഭാസ്കർക്ക് ഈ കുട്ടികളുടെ അവസ്ഥയെപ്പറ്റി സഹതാപവും ആർദ്രതയും തോന്നി. വീടും കൂടുമില്ലാത്ത ഈ കുട്ടികൾ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും പരിസരത്തുമായി കഴിഞ്ഞുകൂടുന്നു.

വേദ്റാം ഇവർക്ക് ഒരു പാഠശാല പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തു സംഘടിപ്പിച്ചു. റെയിൽവേ പൊലീസ് സൂപ്രണ്ട് രമേശ് ശർമ സ്കൂൾ ഉദ്ഘാടനം ചെയ്തു. അത് 2000 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു– ഇന്ത്യയുടെ സ്വാതന്ത്ര്യദിനം. ആ സമയത്തു ട്രെയിനുകൾ കുറവുള്ള രാവിലത്തെ രണ്ടു മണിക്കൂറാണ് ക്ലാസ്. കുട്ടികൾ അവരുടെ വേഷത്തിൽ തന്നെ ഹാജരാകും.

ഒരു പൊലീസ് ഓഫിസറായ കരൺസിങ് കൗശൽ ആയിരുന്നു അവരുടെ പ്രധാനാധ്യാപകൻ. അദ്ദേഹം പറഞ്ഞു. ‘ഞാൻ എന്റെ മക്കളെപ്പോലെ ഈ കുട്ടികളെയും നോക്കി. അവർ എന്നും കുളിച്ചു വരാൻ ഞാൻ നിർബന്ധിച്ചു. മാത്രമല്ല, മുടിയും നഖവും വെട്ടി വെടിപ്പായി വരാനും പറഞ്ഞു’. ഈ പൊലീസുകാർ അവരുടെ ഡ്യൂട്ടിക്കു വീഴ്ച വരുത്താതെയാണ് ഈ സാമൂഹികസേവനം നടത്തുന്നത്. മാത്രമല്ല ഈ കുട്ടികളുടെ പേരിൽ ബാങ്ക് അക്കൗണ്ടും തുറന്നു. ആഴ്ചയിൽ പത്തുരൂപ വീതം ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു നിർദേശം. ഇടയ്ക്കിടെ കുട്ടികളുടെ മെഡിക്കൽ ചെക്കപ്പും നടത്തി.

കുമാർ സിങ് എന്ന മറ്റൊരു അധ്യാപകൻ പറഞ്ഞു– ‘‘ഭാവിയിൽ ഇവർ ആരൊക്കെ ആയിത്തീരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇത്തരം സ്കൂളുകൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തണം.’ വ്യായാമ മുറകളും സാമൂഹിക വിദ്യാഭ്യാസവും ഇവർക്കു ലഭ്യമാക്കി. ചിലപ്പോൾ ഇവരെ ഒരുമിച്ചു ചില വിനോദ സഞ്ചാരത്തിനു കൊണ്ടുപോകും. വലിയ മാറ്റം ആ കുട്ടികളിൽ ഉണ്ടായി. ഇപ്പോൾ അവർ മോശം സംഭാഷണങ്ങളിൽ ഏർപ്പെടാറില്ല. പുകവലി നിർത്തി. തമ്മിൽ വഴക്കിടുന്ന സ്വഭാവവും മാറി. പോക്കറ്റടിക്കാൻ പലരും വിദഗ്ധരായിരുന്നു. ഇപ്പോൾ ആ സ്വഭാവവും മാറി. പലരിലുമുണ്ടായിരുന്ന കുറ്റവാസനയും കുറഞ്ഞു. മുൻപു പൊലീസുകാരെ പേടിച്ചും അകന്നും ജീവിച്ചവർ ഇന്ന് അവരുടെ ശിഷ്യരാണ്. പൊലീസ് അവരുടെ അഭ്യുദയകാംക്ഷികളുമാണ്. കുട്ടികൾ പൊലീസുകാർക്കു ചെറിയ സേവനങ്ങൾ ചെയ്യുന്നതിൽ സന്തോഷവാന്മാരാണ്. ഇൻസ്പെക്ടർ ഇപ്പോൾ അവർക്കു ടെക്നിക്കൽ പഠനം നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ഇത്രയും വിശദമായി ഈ സംരംഭത്തെപ്പറ്റി പ്രതിപാദിച്ചതു നിരാശയും വിമർശനങ്ങളും നിരന്തരം ഉയരുന്ന നമ്മുടെ സമൂഹത്തിൽ ചില മാതൃകാ പദ്ധതികളും നടക്കുന്നു എന്നു പറയാനാണ്. തെരുവിൽ ജീവിക്കുന്ന കുട്ടികൾ എല്ലാ സ്ഥലത്തുമുണ്ട്. പലപ്പോഴും അവരോടു സഹതാപമോ സ്നേഹമോ ഉണ്ടാകുന്നതിനു പകരം പുച്ഛവും അമർഷവുമാണ് പലരും പ്രകടിപ്പിക്കുന്നത്. അവർ എങ്ങനെ തെരുവിലെത്തുന്നു എന്നത് സാമൂഹികപ്രവർത്തകരും ആധ്യാത്മിക നേതാക്കളും ശ്രദ്ധിക്കണം. ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും ഇതിനു കാരണം. പിതാവിന്റെ മദ്യപാനം, അതിനുശേഷം വീട്ടിലെ കലഹങ്ങൾ, സാമ്പത്തിക പ്രതിസന്ധി ഇവയെല്ലാം വളരുന്ന തലമുറയെ ബാധിക്കുന്ന കാര്യങ്ങളാണ്. കുടുംബ ഭദ്രതയാണു വളരുന്ന തലമുറയെ വാർത്തെടുക്കുന്നത്. നല്ല പ്രവർത്തനങ്ങളിലൂടെ ഈ അവസ്ഥയ്ക്കു മാറ്റം വരുത്താൻ കഴിയും എന്നു തെളിയിച്ച റായ്പുർ പ്ലാറ്റ്ഫോം സ്കൂൾ എല്ലാവർക്കും ഒരു മാതൃകയായിരിക്കട്ടെ.

- ടിജെജെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com