ADVERTISEMENT

ക്ഷമ ഒരു ഒറ്റമരമാണ്; ഇനിയെന്നും എപ്പോഴും. ഒരിക്കൽ അവൾ അവളോടുതന്നെ പറഞ്ഞു: ഇന്ന് ഒരു കൂട്ടര് വരുന്നുണ്ട്, നിന്നെ കാണാൻ, നിനക്കിഷ്ടപ്പെടും, നമ്മുക്കിതങ്ങ് ഉറപ്പിക്കണം. വൈകുന്നേരം അവൾ അണിഞ്ഞൊരുങ്ങി. പടർന്നുകിടന്ന മുടിച്ചില്ലകളിലേക്കു പൂക്കൾ ചൂടി. അവൾ കണ്ണാടിക്കു മുന്നിലേക്കു മുഖം നീട്ടിപ്പിടിച്ചു. വീണ്ടും വീണ്ടും നോക്കി. അവൾക്ക് അവളെ ഇഷ്ടമായി. ആ കല്യാണം ഉറച്ചു. അവൾ അവളെത്തന്നെ വിവാഹം കഴിച്ചു. ഒരു സങ്കൽപകഥ പോലെ തോന്നും ക്ഷമയുടെ ജീവിതകഥ കേട്ടാൽ.

‌കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമാകെ ചർച്ച ചെയ്ത സോളോഗമിയെന്ന ‘ഒറ്റയാൾക്കല്യാണത്തിലെ’ നായികയും നായകനുമാണ് ക്ഷമ ബിന്ദുവെന്ന ഇരുപത്തിനാലുകാരി. ഇന്ത്യയ്ക്ക് അത്ര പരിചിതമല്ലാത്തൊരു വിവാഹബന്ധം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിന്റെ പേരിലാണു ക്ഷമ വാർത്തകളിൽ നിറയുന്നത്. അതിന്റെ കൂടുതൽ വിശേഷങ്ങൾ തേടി സംസാരിക്കുമ്പോൾ ‘ക്ഷമയെ’ വിവാഹം ചെയ്യാനുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു ക്ഷമ! ഗുജറാത്തിലെ വഡോദരയിലിരുന്നു ക്ഷമ ബിന്ദു അവളുടെ ജീവിതത്തെക്കുറിച്ചും സങ്കൽപങ്ങളെക്കുറിച്ചും പറഞ്ഞു. അവളുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ക്ഷമയ്ക്കിപ്പോൾ വിവാഹപ്രായമാണ്. അച്ഛനെയും അമ്മയെയും കുറിച്ചു ചോദിച്ചു. രണ്ടു പേരും എൻജിനീയർമാരാണ് എന്നാണു പറഞ്ഞത്. അച്ഛന്‌ ദക്ഷിണാഫ്രിക്കയിൽ ജോലി. അമ്മ വീട്ടുകാര്യം നോക്കുന്ന എൻജിനീയറാണ് എന്നാണു ക്ഷമ പറയുന്നത്. വീട്ടമ്മ, കുടുംബിനി തുടങ്ങിയ വിളികളിലൊന്നും അമ്മയെ തളച്ചിടാൻ ക്ഷമ ഒരുക്കമല്ല.

അഹമ്മദാബാദിൽ ജനിച്ച ക്ഷമയുടെ കുട്ടിക്കാലം ഗുജറാത്തിലെ തന്നെ ദമനിലായിരുന്നു. പഠനാവശ്യത്തിനു വഡോദരയിൽ എത്തിപ്പെട്ടതിൽ പിന്നെ അവിടെയായി ക്ഷമയുടെ ജീവിതം. എംഎസ് കോളജിൽ നിന്നു സോഷ്യോളജിയിൽ ബിരുദം നേടി. 17–ാം വയസ്സുമുതൽ പഠനത്തിനൊപ്പം ജോലി കൂടി ചെയ്യുന്നു. നിലവിൽ ഒരു ഐടി കമ്പനിയിൽ സീനിയർ റിക്രൂട്ടറാണ്. ഇൻസ്റ്റഗ്രാം, ടിക്ടോക് തുടങ്ങി സമൂഹമാധ്യമങ്ങളിലെ മോഡലിങ്ങിലൂടെ കാര്യമായ ആരാധകരെയും ക്ഷമ സൃഷ്ടിച്ചിരുന്നു.

ഇങ്ങനെയുമുണ്ടോ വിവാഹം ?

ശരിയാണ്, കല്യാണം കഴിക്കാതെ ജീവിക്കാം. പക്ഷേ, കല്യാണപ്പെണ്ണാകണമെന്ന ആഗ്രഹമുണ്ടെങ്കിലോ ? കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി, ചടങ്ങുകളെല്ലാം പൂർത്തിയാക്കി, വിവാഹവേദിയിൽ നിൽക്കണമെന്ന മോഹം വളരെ മുൻപുതന്നെ ക്ഷമയുടെ മനസ്സിലുണ്ട്. പക്ഷേ, ഭാര്യയാകാൻ താൽപര്യമില്ല. ഒരു കനേഡിയൻ വെബ്സീരിസിൽ നിന്നാണ് ഈ ആശയം ക്ഷമയുടെ മനസ്സിൽ കയറുന്നത്. അതിലെ ഒരു കഥാപാത്രം പറയുന്നുണ്ട്: എനിക്ക് ഭാര്യയാകേണ്ട, പക്ഷേ, വധുവായി അണിഞ്ഞൊരുങ്ങണം. അങ്ങനെ തുടങ്ങിയതാണ് ഒറ്റയാൾ കല്യാണത്തെക്കുറിച്ചുള്ള അന്വേഷണം. തീർന്നില്ല, അവളുടെ കണ്ണിൽ മറ്റൊരാളുടെ ഭാര്യയാകുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആശങ്കയുണ്ട്. വിവാഹശേഷം പോസിറ്റീവായാലും നെഗറ്റീവായാലും അയാൾക്കനുസരിച്ചു കുറെ മാറേണ്ടി വരും. ക്ഷമ അതിഷ്ടപ്പെടുന്നില്ല. തന്റെ ജീവിതം മാറാതെ തന്നെ ഇഷ്ടപ്പെട്ടയാളിനൊപ്പം ജീവിക്കാൻ ക്ഷമയുടെ ആലോചനയിൽ ഒറ്റ വഴിയേയുള്ളു. തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്നെത്തന്നെ വിവാഹം കഴിക്കുക. അങ്ങനെയാണ് ഒറ്റയാൾ കല്യാണം അഥവാ, സോളോഗമി എന്ന സങ്കൽപത്തിലേക്കു ക്ഷമ എത്തിപ്പെട്ടത്.

ക്ഷമ പ്രണയിച്ചിട്ടില്ലേ?

ഉഭയലിംഗജീവിതമാണ് (ബൈസെക്ഷ്വൽ) തന്റേതെന്നു ചെറുപ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞയാളാണ‌ു ക്ഷമ. ‘ഈ കാലത്തിനിടയ്ക്ക് ആൺ, പെൺ പ്രണയങ്ങൾ ക്ഷമയ്ക്ക് ഉണ്ടായി. അവരുമായി ഇപ്പോഴും നല്ല സൗഹൃദം തുടരുന്നുണ്ടെങ്കിലും പ്രണയമില്ല. എത്രയോ നാളായി ഒറ്റയാൻ ജീവിതമാണ്. ഒറ്റയ്ക്കിരിക്കുന്ന എന്നെയാണ് എനിക്കേറ്റവും ഇഷ്ടമെന്നു ‌ഞാൻ തിരിച്ചറിഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ ഞാനെന്റെ ഏകാന്തതയുമായാണു ശരിക്കും പ്രണയത്തിലായത്. ആ പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്’. – ക്ഷമ പറയുന്നു.

വിവാഹത്തിനുള്ള ഒരുക്കം

ക്ഷമയ്ക്കു വിവാഹച്ചടങ്ങും വിവാഹജീവിതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു നല്ല ബോധ്യമുണ്ട്. ഇതിൽ ആദ്യത്തേതു വേണം. രണ്ടാമത്തേതിനെക്കുറിച്ചു ചോദിച്ചാൽ ക്ഷമ തന്റെ കഴുത്തിനു താഴെ പച്ച കുത്തിയിരിക്കുന്നതിനെക്കുറിച്ചു പറയും– ‘ഐ ചൂസ് മീ’ എന്ന ഈ വരികളിൽ അവൾ തന്റെ വിവാഹസങ്കൽപം ചുരുക്കുന്നു. ക്ഷമയും ക്ഷമയും തമ്മിലുള്ള വിവാഹച്ചടങ്ങ് നാട്ടിൽ എല്ലാവരുടേതെന്നുമെന്ന പോലെ തന്നെ ആകണമെന്ന് അവൾ ആഗ്രഹിച്ചു. മന്ത്രോച്ചാരണവും പ്രാർഥനകളും മെഹന്ദിയും ഹൽദിയിടലുമൊക്കെയുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. രക്ഷിതാക്കളെക്കുറിച്ചു ചോദിച്ചപ്പോൾ അവർക്ക് എതിർപ്പില്ലെന്നു മാത്രം പറഞ്ഞു. വിവാഹച്ചടങ്ങിലും മറ്റ് ഒരുക്കങ്ങളിലും സഹായമായി നിന്നതു പ്രിയപ്പെട്ട കൂട്ടുകാർ.

പിന്മാറി പൂജാരിയും

ക്ഷമയുടെ കല്യാണപ്രഖ്യാപനം രാജ്യാന്തര തലത്തിൽ വാർത്തയായി. നമ്മുടെ സംസ്കാരത്തിനു ചേരുന്നതല്ലെന്നു പലരും വിലയിരുത്തി. ചടങ്ങ് നടത്താൻ താൽപര്യമില്ലെന്നു പറഞ്ഞ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന ക്ഷേത്രത്തിലെ അധികൃതരും പൂജാരിയും പിന്മാറി. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണങ്ങളും വന്നു. വിവാഹദോഷം മാറ്റാൻ സാങ്കൽപിക വസ്തുക്കളെ കല്യാണം കഴിക്കുന്ന രീതിയുണ്ട്. അതുപോലെ എന്തെങ്കിലുമായിരിക്കുമെന്നു കരുതിയാണു കാ‍ർമികത്വം ഏറ്റതെന്ന് അദ്ദേഹം പറഞ്ഞു. ആചാരപ്രകാരം സ്വയം വിവാഹം കഴിക്കാൻ സാധ്യമല്ലെന്നും അതേസമയം, മരത്തെയോ പാവയെയോ മറ്റോ വിവാഹം കഴിച്ചാൽ കാർമികനാകാമെന്നുമാണ് അദ്ദേഹം അറിയിച്ചത്.

പക്ഷേ, വിവാഹം തന്റെ തീരുമാനമാണെന്നും പിന്മാറില്ലെന്നും ഉറച്ച തീരുമാനമെടുത്തു ക്ഷമ. വിവാഹം വ്യക്തിപരമായ കാര്യമാണെന്നും അതു തനിക്കു പ്രധാനമാണെന്നും വ്യക്തമാക്കി.

ഒടുവിൽ മാംഗല്യം

കാർമികനെ കിട്ടിയില്ലെങ്കിലും നിശ്ചയിച്ച പ്രകാരം, വിവാഹം നടത്താനുള്ള വഴിയും ക്ഷമ കണ്ടെത്തി. വിവാഹവേളയിൽ ചൊല്ലേണ്ട മന്ത്രങ്ങളും ശ്ലോകവും റെക്കോർഡ് ചെയ്തു വച്ചു. ജൂൺ 11നായിരുന്നു ആദ്യം വിവാഹം പ്രഖ്യാപിച്ചതും ക്ഷണക്കത്തു തയാറാക്കിയതും. എന്നാൽ, പലഭാഗത്തു നിന്ന് എതിർപ്പു വന്നതോടെ വിവാഹം മുടക്കാൻ ആളെത്തുമോയെന്ന ആശങ്കയായി. ഇതോടെ, അധികമാരെയും അറിയിക്കാതെ അടുത്ത കൂട്ടുകാരും സഹപ്രവർത്തകരുമായ 10 പേരെ മാത്രം പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച ക്ഷമ വിവാഹം നടത്തി. ഗോത്രി മേഖലയിലെ സ്വന്തം ഫ്ലാറ്റിൽ വിവാഹവേദിയൊരുക്കി. ചുവന്ന നിറമുള്ള ലെഹങ്കയണിഞ്ഞ്, അഗ്നിയെ സാക്ഷിയാക്കി, സിന്ദൂരം ചാർത്തി ആചാരപ്രകാരം ക്ഷമ അവളെത്തന്നെ ജീവിതസഖിയാക്കി. അഗ്നിയെ വലംവയ്ക്കുമ്പോൾ, ഭർത്താവായ എന്നെ ഞാൻ നന്നായി പരിപാലിക്കുമെന്നതുൾപ്പെടെ 7 പ്രതി‍ജ്ഞയുമെടുത്തു.

വിവാഹ സർട്ടിഫിക്കറ്റ്

ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും ഒറ്റയ്ക്കൊരു വിവാഹത്തിനു നിയമസാധുതയില്ലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹ സർട്ടിഫിക്കറ്റ് എന്ന വലിയ കടമ്പയെക്കുറിച്ചു ചോദിച്ചപ്പോൾ അതു കിട്ടുമെന്ന് ആത്മവിശ്വാസത്തോടെ മറുപടി. ഒറ്റയാൾ കല്യാണം നിയമവിരുദ്ധമെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നെത്തന്നെ വിവാഹം കഴിക്കുകയെന്നത് എന്റെ തീരുമാനമാണ്. വിവാഹ റജിസ്ട്രേഷനും സർട്ടിഫിക്കറ്റിനും ഉൾപ്പെടെ അപേക്ഷ നൽകും. കിട്ടിയില്ലെങ്കിൽ അപ്പോൾ നോക്കാം.– ആവശ്യം വന്നാൽ കോടതിയെ സമീപിക്കുമെന്ന സൂചനയോടെ ക്ഷമ പറഞ്ഞു.

മനംമാറ്റമുണ്ടായാൽ ?

ഇതെല്ലാം കുറച്ചു കാലത്തേക്കുള്ള തട്ടപ്പില്ലേ, മാധ്യമശ്രദ്ധയ്ക്കു വേണ്ടിയല്ലേ തുടങ്ങി പലവിധം ആരോപണങ്ങൾ ക്ഷമയ്ക്കു നേരെ ഉയരുന്നുണ്ട്. അതെക്കുറിച്ചു ചോദിച്ചപ്പോൾ, ക്ഷമ ചിരിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചശേഷം നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചാണു ക്ഷമ വിവരിച്ചത്. താമസ സ്ഥലത്തു നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു സമീപവാസികളായ ചിലർ വന്നു. അവരെ ഒരുവിധം പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. പുറത്തിറങ്ങിയാലും ആളുകൾ ഇപ്പോൾ തിരിച്ചറിയുന്നു. കൂട്ടുകാരുമൊത്തു ചായ കുടിക്കാൻ പോലും പോകാൻ കഴിയാത്ത അവസ്ഥ.

ഒറ്റയ്ക്കൊരു ഹണിമൂൺ

സ്വയം വിവാഹം കഴിക്കുന്നതിനു ക്ഷമയ്ക്ക് തന്റേതായ ന്യായമുണ്ട്. വിവാഹജീവിതത്തിൽ പലപ്പോഴും സ്ത്രീക്ക് ഒട്ടേറെ സഹിക്കേണ്ടി വരുന്നു. ഗാർഹികപീഡനത്തിനും വൈവാഹിക പീഡനത്തിനും ഇരയായി ജീവിക്കുന്നവരുണ്ട്. ഇത്തരം സങ്കട ജീവിതങ്ങളിൽ നിന്നു പുറത്തു കടക്കാനുള്ള വഴിയാണ് തന്റെ ‘സ്വയംവരമെന്ന്’ അവൾ പറയുന്നു. തന്റെ വിവാഹവിവരം പുറത്തു വന്നശേഷം ‌വിവാഹിതരും വിവാഹമോചിതരുമായ ഒട്ടേറെ സ്ത്രീകൾ നല്ലവാക്കുമായി വിളിച്ചുവെന്നാണു ക്ഷമ പറയുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്ഷമ തനിച്ചു ഗോവയിലേക്കു പോകും. രണ്ടാഴ്ച അവിടെ മധുവിധു ആഘോഷിക്കും.

ഞാൻ എനിക്കുള്ളതാണ്

എല്ലാ വിവാഹങ്ങളിലുമെന്ന പോലെ അതിഥികളെ സാക്ഷിയാക്കി, വിവാഹച്ചടങ്ങുകളെല്ലാം നടത്തി തന്നെത്തന്നെ വിവാഹം കഴിക്കുന്നതാണു സോളോഗമി. ഇന്ത്യയിലതു പുതുമയും വലിയ വാർത്തയുമാണെങ്കിലും യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, യുകെ, ഇറ്റലി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വയം അംഗീകരിക്കുന്നതിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആത്മരതിയുടെയുമൊക്കെ പ്രകടനമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. യുഎസിൽ ഡെന്റൽ ഹൈജീനിറ്റിസ്റ്റായിരുന്ന ലിൻഡ ബേക്കർ 1993–ൽ നടത്തിയതാണ് വലിയ ചർച്ചകൾക്കു തുടക്കമിട്ട ആദ്യത്തെ ഒറ്റയാൾ കല്യാണം. 75 പേർ പങ്കെടുത്ത ആ ചടങ്ങിൽ ലിൻഡ ഇങ്ങനെ പ്രതിജ്ഞയെടുത്തു: ഞാൻ ഇല്ലാതാകുംവരെയും ആരോഗ്യത്തിലും അനാരോഗ്യത്തിലും ‍‍ഞാനെന്നും എനിക്കൊപ്പം നിൽക്കും. ഇതിനെതിരെ യുഎസിൽ അന്നു വലിയ വിമർശനങ്ങളുണ്ടായി.

ഒറ്റയാൾ വിവാഹമോചനവും

ഒറ്റയാൾ കല്യാണം മാത്രമല്ല വിവാഹമോചനവും വാർത്തകളിൽ ഇടംനേടിയുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഇതിൽ ഒടുവിലത്തേത്. ബ്രസീലിയൻ മോഡലായ ക്രിസ് ഗലേറ (33) തന്റെ ഒറ്റയാൾ വിവാഹവും ജീവിതവും അവസാനിപ്പിക്കുകയാണെന്നും താൻ തന്നെത്തന്നെ വിവാഹമോചനം ചെയ്യുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഒറ്റയാൾ വിവാഹം കഴിഞ്ഞ് വെറും 90 ദിവസത്തിനുള്ളിൽ ക്രിസ് ഗലേറ മറ്റൊരു പങ്കാളിയെ കണ്ടെത്തിയെന്നായിരുന്നു വാർത്തകൾ.

നടത്തിപ്പുകാരും

ഇത്തരം വിവാഹങ്ങൾക്കു വീട്ടുകാരുടെ പിന്തുണ മിക്കവാറും കിട്ടാറില്ലെന്നാണ് ഒറ്റയാൾ കല്യാണം നടത്തിയ പലരുടെയും അനുഭവം. ഇതു മനസ്സിലാക്കിയാകണം കാനഡയിലെ ‘മാരി യുവർസെൽഫ്’, യുഎസിലെ ഐമാരീഡ് മീ.കോം തുടങ്ങിയവ പോലെ ഇത്തരം കല്യാണങ്ങൾ ഭംഗിയാക്കാൻ പ്രത്യേക ഏജൻസികൾ പോലും പ്രവർത്തിക്കുന്നുണ്ട്.

English Summary: India's first sologamy- Kshama Bindu marries herself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com