കാക്കിക്കുള്ളിലെ ഹൃദയത്തിനേറ്റ മുറിവ്
Mail This Article
ആറര പതിറ്റാണ്ടു മുൻപു നടന്ന ദാരുണ സംഭവമാണ്... അന്നു കുട്ടനാട്ടിലെ പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്റെ അധികാരപരിധി പ്രദേശം വളരെ വിസ്തൃതമായിരുന്നു. ഇന്നത്തെ രാമങ്കരി, എടത്വ, കൈനടി, നെടുമുടി തുടങ്ങിയ സ്റ്റേഷനുകൾ അന്നില്ലായിരുന്നു. കായംകുളം സർക്കിളിന്റെ കീഴിലായിരുന്നു പുളിങ്കുന്ന്. അന്നവിടെ 17 കോൺസ്റ്റബിൾമാരും രണ്ടു ഹെഡ് കോൺസ്റ്റബിളും തിരുവനന്തപുരം ജില്ലയിൽ നിന്നു സ്ഥലം മാറ്റത്തിലൂടെ എത്തിയ ഒരു എസ്ഐയുമുണ്ട്. എസ്ഐ നിയമപണ്ഡിതനും മനുഷ്യസ്നേഹിയും പൊതുജനങ്ങളോടു മാന്യമായി പെരുമാറുന്ന ആളുമാണ്.
ഒരു ദിവസം രാവിലെ ആലപ്പുഴ ജെട്ടി പൊലീസ് ഔട്ട്പോസ്റ്റിൽ നിന്നു പുളിങ്കുന്ന് സ്റ്റേഷനിലേക്ക് ഒരു ഫോൺ വന്നു. പുളിങ്കുന്ന് അതിർത്തിയിൽപ്പെട്ട ചമ്പക്കുളത്ത് ഏതാനും ബോട്ടുകൾ വിദ്യാർഥികൾ തടഞ്ഞിട്ടിരിക്കുന്നെന്നും ഉടൻ ബോട്ടുകൾ മോചിപ്പിച്ച് ആലപ്പുഴയിൽ എത്തിക്കണമെന്നുമായിരുന്നു സന്ദേശം.
അക്കാലത്തു പുളിങ്കുന്ന് പൊലീസിനു ബോട്ട് ഉണ്ടായിരുന്നില്ല. ആകെ നാലു വള്ളം മാത്രം. ഒരു വള്ളവും ജോലിക്കാരനും എസ്ഐക്കു വേണ്ടി മാത്രമായിരുന്നു. സന്ദേശം ലഭിച്ചയുടൻ നാലു കോൺസ്റ്റബിൾമാരും ഒരു ഹെഡ് കോൺസ്റ്റബിളും എസ്ഐയും കൂടി പ്രൈവറ്റ് ബോട്ടിൽ ചമ്പക്കുളത്തെത്തി.
അവിടെ വിദ്യാർഥികളും നാട്ടുകാരുമായി ആയിരത്തോളം ആളുകൾ നാലു ലൈൻ ബോട്ടുകൾ കൂട്ടിക്കെട്ടി ഇട്ടിരിക്കുന്നു. വിദ്യാർഥി നേതാക്കളായ കുഞ്ചപ്പൻ കോശി, നൂറ്റിപ്പത്തിൽ ഇട്ടിയവര തുടങ്ങിയവരോട് എസ്ഐ സംസാരിച്ചെങ്കിലും അവർ പിന്മാറിയില്ല. വിദ്യാർഥികളുടെ ചാർജ് ഒരണയിൽ നിന്ന് പത്തു പൈസ ആയി ഉയർത്തിയതിൽ പ്രതിഷേധിച്ചാണു സമരമെന്നും ചാർജ് കുറയ്ക്കാതെ ബോട്ട് വിടില്ലെന്നും അവർ അസന്ദിഗ്ധമായി പറഞ്ഞു.
അപ്പോഴേക്കും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികളും ചാർജ് വർധനയ്ക്കെതിരെ സമരം തുടങ്ങി. സർക്കാർ വക ഒരു ബോട്ടും സർവീസ് നടത്തേണ്ടതില്ലെന്നു സർക്കാരും തീരുമാനിച്ചു. എ.കെ. ആന്റണി, വയലാർ രവി തുടങ്ങിയ വിദ്യാർഥി നേതാക്കളുടെ നേതൃത്വത്തിൽ സമരം രൂക്ഷമായി. റോഡ് ട്രാൻസ്പോർട്ട് സർവീസ് കൂടി തടഞ്ഞതോടെ സമരം പുതിയ വഴിത്തിരിവിലായി.
പിന്നീട് ആലപ്പുഴയിൽ നടന്ന ചർച്ചയിൽ സമരം ഒത്തുതീർപ്പായി. സമരകാലത്ത് ധാരാളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു പുളിങ്കുന്നു സ്റ്റേഷനിൽ കൊണ്ടുവരുമായിരുന്നു. ‘മുകളിൽ’ നിന്നുള്ള നിർദേശ പ്രകാരം പൊലീസുകാർ മുൻകൈയെടുത്ത് അവർക്കു ഹോട്ടലിൽ നിന്ന് ആഹാരം വാങ്ങിക്കൊടുത്തിരുന്നു.
ഒരു മാസത്തിനു ശേഷം ആഹാരച്ചെലവിന്റെ ബിൽ അയയ്ക്കാൻ നിർദേശം ലഭിച്ചപ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നു പലപ്പോഴായി അറസ്റ്റ് ചെയ്ത ആയിരക്കണക്കിനു വിദ്യാർഥികൾക്കു വേണ്ടി ചെലവായ തുകയുടെ ബിൽ അയയ്ക്കുകയും തുക സ്റ്റേഷനിൽ ലഭിക്കുകയും ചെയ്തു. തുക ലഭിച്ചു കഴിഞ്ഞപ്പോൾ വീതം വയ്ക്കുന്നതിനെക്കുറിച്ചു പൊലീസുകാർക്കിടയിൽ തർക്കമുണ്ടായി. പ്രശ്നം രൂക്ഷമായപ്പോൾ എസ്ഐ തുക ഒന്നും സ്വീകരിക്കാതെ, മറ്റെല്ലാവർക്കും തുല്യമായി നൽകണമെന്നു നിർദേശിച്ചു. ആർക്കും ആഹാരം വാങ്ങിക്കൊടുക്കാൻ കാശ് മുടക്കാത്തവർക്ക് എന്തിനു വീതം നൽകണമെന്നതിനെക്കുറിച്ചു വീണ്ടും തർക്കമുണ്ടായി. പ്രശ്നം രൂക്ഷമായിത്തന്നെ തുടർന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം കായംകുളം സിഐ പുളിങ്കുന്നിൽ പരിശോധനയ്ക്കു വരുന്നതായി ഫോൺ സന്ദേശമെത്തി. ഫോൺ വന്നപ്പോൾ എസ്ഐ അവിടെ ഉണ്ടായിരുന്നില്ല. എസ്ഐ സ്റ്റേഷനിൽ എത്തിയപ്പോൾ സിഐ വരുന്ന വിവരം പൊലീസുകാർ ധരിപ്പിച്ചു. ബിൽ തുകയെപ്പറ്റി അന്വേഷിക്കാനായിരിക്കും വരുന്നതെന്ന് പൊലീസുകാർക്കിടയിലുണ്ടായ സംശയവും എസ്ഐയെ അവർ അറിയിച്ചു. സത്യസന്ധനായ അദ്ദേഹത്തിനു വല്ലാത്ത വിഷമം തോന്നി. പൊലീസുകാർക്കു ഡ്യൂട്ടി കൊടുത്ത ശേഷം വള്ളമിറക്കാൻ ജോലിക്കാരനോട് ആവശ്യപ്പെടുകയും പെട്ടെന്നു തന്നെ താമസസ്ഥലത്തേക്കു മടങ്ങുകയും ചെയ്തു. പിന്നീടു കേൾക്കുന്നതു ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. എസ്ഐ താമസസ്ഥലത്തു കുത്തേറ്റു കിടക്കുന്നു...!
എല്ലാവരും ഓടിച്ചെന്നു ജനാലയിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. നെഞ്ചിൽ തറച്ച കഠാരയുമായി എസ്ഐ തറയിൽ കിടക്കുന്നു. യൂണിഫോമിന്റെ ഭാഗമായ നിക്കറും ഷൂസും മാത്രമേ ധരിച്ചിരുന്നുള്ളൂ. ഉടുപ്പും ക്രോസ്ബൽറ്റും തൊപ്പിയും കട്ടിലിൽ കിടക്കുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയവർ ഉടൻതന്നെ ബോട്ടിൽ പുളിങ്കുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം ആലപ്പുഴയിലേക്കു കൊണ്ടുപോയി. അവിടെ ജില്ല ആശുപത്രിയിൽ എത്തിച്ചു കഠാര ഊരി എടുത്തപ്പോഴേക്കും മരിച്ചു...! സർവീസ് കാലത്ത് സത്യസന്ധമായും മാന്യമായും മാത്രം പെരുമാറിയിരുന്ന തനിക്കെതിരെ മേലുദ്യോഗസ്ഥൻ അന്വേഷണത്തിനു വരുന്നുവെന്നത് ആ നല്ല മനുഷ്യനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചിരിക്കാം...!
പൊലീസ് സ്റ്റേഷനു വേണ്ടി നിർമിക്കുന്ന ബോട്ടിന്റെ നിർമാണ പുരോഗതി വിലയിരുത്താനാണു സിഐ പുളിങ്കുന്നിലേക്കു വരുന്നതെന്നതെന്ന് ആ നല്ല മനുഷ്യനു മനസ്സിലായിരുന്നില്ല...
ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതിനും മുൻപു, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പൊലീസ് ജീവിതത്തിൽ ഉള്ളുലയ്ക്കുന്ന ഒത്തിരി കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഈ സംഭവവും കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് വെടിവയ്പും മറക്കില്ലൊരിക്കലും, ജീവിതത്തിന്റെ ഈ സായാഹ്ന വേളയിലും...!
English Summary: Marakkillorikalum column