ADVERTISEMENT

കാഴ്ചയില്ലാത്ത കണ്ണുകൾ ഹന്നയ്ക്കു സ്വപ്നം കാണുന്നതിന് തടസ്സമായിരുന്നില്ല. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ രാജ്യത്തെ ഒന്നാം റാങ്ക് വലിയ സ്വപ്നങ്ങളിൽ ഒന്നു മാത്രം.  

വെളിച്ചമില്ലാത്ത കണ്ണുകളിൽ പ്രത്യാശയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രകാശം നിറച്ചാണ് ഹന്നയുടെ ഓരോ ചുവടും. അതിൽ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്, ഉൾക്കാഴ്ചകളുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഹന്നയ്ക്കു വലിയ നേട്ടങ്ങളുടേതു കൂടിയാണ്– സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ രാജ്യത്തെ ഒന്നാം റാങ്ക്, സ്വന്തമായി എഴുതിയ പുസ്തകം ‘വെൽകം ഹോം’ പുറത്തിറങ്ങി, ഏറെ ആഗ്രഹിച്ച വിദേശപഠനത്തിനായി സ്കോളർഷിപ്. കാഴ്ചയില്ലാത്ത പെൺകുട്ടി എന്നു പറഞ്ഞു മാറ്റിനിർത്താതെയും കൂടുതൽ ചേർത്തുനിർത്തി വഷളാക്കാതെയും തന്നെ സംരക്ഷിച്ചതിനുള്ള സ്നേഹസമ്മാനം. 

സാധാരണക്കാരിൽ ഒരാളായി

മോട്ടിവേഷനൽ സ്പീക്കർ, ഗായിക, സംഗീത സംവിധായിക, കഥാകൃത്ത്– ജന്മനാ കാഴ്ചയില്ലാത്ത, എറണാകുളം കലൂർ സ്വദേശിയായ ഹന്ന ആലിസ് സൈമൺ എന്ന പെൺകുട്ടിക്ക് വിശേഷണങ്ങൾ ഏറെയാണ്. ചെറുപ്പം മുതലേ എല്ലാം സ്വയം ചെയ്യാൻ ഹന്നയെ പ്രാപ്തയാക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. കൊച്ചി ഡോൺ ബോസ്കോ സ്കൂളിൽ അധ്യാപികയായ അമ്മ ലിജയും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ പിതാവ് സൈമണും സാധാരണ കുട്ടിയെപ്പോലെ ഹന്നയെ വളർത്തി.

സ്പെഷൽ സ്കൂളിൽ വിടാതെ സാധാരണ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. അഞ്ചാം ക്ലാസുവരെ ബ്രെയിൽ ലിപിയിലായിരുന്നു പഠനം. ഇതിനായി അമ്മ ലിജ ആദ്യം ബ്രെയിൽ പഠിച്ചു. സ്വന്തമായി എഴുതാൻ അതിനു മുൻപേ പഠിച്ച ഹന്നയ്ക്ക് പുതിയ ലിപി ആദ്യമൊക്കെ പ്രയാസമായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിലാണ് ഹന്ന ബ്രെയിൽ ശീലിച്ചത്. പിന്നീട് കംപ്യൂട്ടർ സഹായത്തോടെയായി പഠനം.

 വായനയെ ജീവവായു പോലെ സ്നേഹിക്കുന്ന ഹന്ന കംപ്യൂട്ടർ കയ്യിൽ കിട്ടിയപ്പോൾ ആദ്യം തിരഞ്ഞത് പുസ്തകങ്ങൾ എങ്ങനെ വായിക്കാം എന്നായിരുന്നു. ചെറുപ്പത്തിൽ അച്ഛനാണ് ഹന്നയെ കഥകളുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയത്. ഭാവാത്മകമായി സൈമൺ പറഞ്ഞുകൊടുത്ത കഥകൾ ഹന്ന കേട്ടത് ഹൃദയം കൊണ്ടായിരുന്നു. വായിച്ചു കേട്ട കഥകൾ ഹന്നയെ കഥാകൃത്താക്കിയപ്പോൾ ‘വെൽകം ഹോം’ എന്ന ആദ്യ കഥാസമാഹാരം പിറവികൊണ്ടു. വ്യത്യസ്തരായ 6 പെൺകുട്ടികളുടെ കഥകൾ പറയുന്ന പുസ്തകം പുറത്തിറക്കിയത് ഡോൺബോസ്കോ പബ്ലിക്കേഷൻസാണ്. പുസ്തകം വായിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ കൂടുതലും ഉള്ളത് കോപ്പിറൈറ്റ് കാലാവധി അവസാനിച്ച പുസ്തകങ്ങളായതിനാൽ ഹന്ന വായിച്ചതിൽ ഭൂരിഭാഗവും പഴയകാല ഇംഗ്ലിഷ് പുസ്തകങ്ങളാണ്. മലയാള സാഹിത്യം ആസ്വദിച്ചു തുടങ്ങിയിട്ടേയുള്ളൂ.

നിശ്ചയദാർഢ്യത്തിന്റെ തിളക്കം

സ്വന്തം യുട്യൂബ് ചാനലുള്ള, ഗായികയായ ഹന്ന 10–ാം ക്ലാസ് വരെ സംഗീതം പഠിച്ചിട്ടുണ്ട്. 9 ഇംഗ്ലിഷ് ഭക്തിഗാനങ്ങൾക്കും സംഗീതം നൽകി. കാഴ്ചയില്ലാത്തവരെല്ലാം സംഗീതത്തിൽ ശോഭിക്കും എന്ന സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടിൽ പ്രതിഷേധിച്ച് ഒരിക്കൽ ഏറെ ഇഷ്ടമുള്ള സംഗീതപഠനം ഹന്ന ഉപേക്ഷിച്ചു. പിന്നീട് പതിമൂന്നാം വയസ്സിൽ രാധിക സേതുമാധവനു കീഴിൽ സംഗീതം പഠിക്കാൻ തുടങ്ങിയതോടെയാണ് സംഗീതത്തെ ഹന്ന വീണ്ടും സ്നേഹിച്ചു തുടങ്ങിയത്. ഒട്ടേറെ സ്ഥാപനങ്ങളിൽ മോട്ടിവേഷനൽ ക്ലാസെടുക്കുന്ന ഹന്ന പങ്കുവയ്ക്കാറുള്ളത് സ്വന്തം അതിജീവന കഥ തന്നെയാണ്. അനാഥാലയത്തിൽ കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലിഷ് ക്ലാസും എടുക്കാറുണ്ട്.

ഒന്നാം റാങ്ക് തിളക്കത്തോടെ പ്ലസ്ടു പൂർത്തിയാക്കിയ ഹന്ന  9ന് യുഎസിലേക്കു പറക്കും. നോട്ടർഡാം സർവകലാശാലയിൽ സൈക്കോളജിയിൽ ഡിഗ്രി ചെയ്യാൻ സ്കോളർഷിപ്പോടു കൂടിയാണ് അവസരം ലഭിച്ചിട്ടുള്ളത്. പഠനച്ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഇപ്പോൾ കൊച്ചി പാലാരിവട്ടത്തുള്ള എൻജിഒയിൽ ജോലി ചെയ്യുകയാണ്. യുഎസിൽ എത്തിയാലും പഠനത്തിനൊപ്പം ജോലി തുടരുമെന്ന് ഹന്ന പറയുന്നു. കലൂർ ആസാദ് റോഡിലെ ഫ്ലാറ്റിൽ അമ്മയ്ക്കും അച്ഛനും അനുജൻമാരായ ഏഴാം ക്ലാസുകാരൻ ഹനോക്കിനും ഒന്നാം ക്ലാസുകാരൻ ഡാനിയേലിനും ഒപ്പമുള്ള കൊച്ചു ജീവിതമാണ് സ്വപ്നം കാണാനും അതിനുവേണ്ടി ആത്മാർഥമായി ശ്രമിക്കാനും തന്നെ പ്രാപ്തയാക്കിയതെന്ന് ഹന്ന പറയുന്നു. ഒപ്പം അധ്യാപകരും സുഹൃത്തുക്കളും നൽകിയ പിന്തുണയും.

English Summary: About Hannah Alice Simon, Who tops CBSE 12th board exams in disabled category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com