ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ടിലേക്കാണ് നമ്മുടെ ശ്രദ്ധ തിരിയുന്നത്. 1812ൽ ഇംഗ്ലണ്ടിൽ ജനിച്ച ഒരു ബാലൻ ദുർവിധിക്കിരയായി. കടബാധ്യത നിമിത്തം സ്വന്തം പിതാവ് തടവറയിലായി. പത്തു വയസ്സ് മാത്രമുള്ള ബാലന്റെ അവസ്ഥ ദയനീയമായിരുന്നു. വിശപ്പടക്കാൻ പോലും കഴിയാത്ത ദിനങ്ങൾ. ഒരു ചെറിയ ജോലി തരപ്പെടുത്തി. ഒരു ഉൽപന്നം കയറ്റുമതി ചെയ്യുന്ന കുപ്പികളുടെ പുറത്ത് ഉള്ളടക്കത്തെപ്പറ്റിയുള്ള ലേബൽ ഒട്ടിക്കുക. അതിനു ലഭിച്ച സ്ഥലം എലികളുടെ കേരളീരംഗമായ പണിപ്പുരയുടെ ഒരു മൂല. ഉറങ്ങാൻ കിട്ടിയ സ്ഥലം അഴുക്കു കൂമ്പാരം നിറഞ്ഞ ഒരു മുറി. അവിടെ അന്തിയുറങ്ങാൻ രണ്ടു തെരുവുബാലന്മാരും ഉണ്ടായിരുന്നു. ഈ ബാലൻ നാലു ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷേ, അവന്റെ വലിയ മോഹം ഒരു എഴുത്തുകാരനായിത്തീരണമെന്നായിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യത ആ പ്രതീക്ഷയ്ക്കു മങ്ങൽ ഏൽപിക്കുമെന്നും അറിയാമായിരുന്നു.

എങ്കിലും രാത്രികൾ തന്റെ ലക്ഷ്യത്തിനായി മാറ്റിവച്ചു. തന്റെ രചനകൾ ആരും കാണാതെ ചില പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു കൊടുത്തു. പ്രസിദ്ധീകരിച്ചു വന്നില്ലെങ്കിലും നിരാശനാകാതെ പിന്നെയും പിന്നെയും എഴുതി അയച്ചു കൊണ്ടിരുന്നു. അവസാനം ഒരു പത്രാധിപർ അവന്റെ രചന അംഗീകരിച്ചുകൊണ്ട് ഒരു അനുമോദനക്കുറിപ്പ് അയച്ചു. അതു വായിച്ചപ്പോൾ വലിയ ഒരു പ്രതിഫലം ലഭിച്ച അനുഭവമുണ്ടായി. തന്റെ കൃത്യം തുടരുവാനുള്ള പ്രചോദനവും പ്രോത്സാഹനവും അതിൽ നിന്നുണ്ടായി. സന്തോഷം പതിന്മടങ്ങു വർധിച്ചു. അതു തന്റെ വീക്ഷണത്തെയും ജീവിത ലക്ഷ്യത്തെയും രൂപപ്പെടുത്തുവാൻ ഏറെ ഉപകരിച്ചു. എലികളുടെ വിഹാരമുള്ള മുറിയിൽ തന്റെ ജീവിതം തളച്ചിടാതെ ജീവിതോൽക്കർഷത്തിലേക്ക് വഴി തിരിച്ചുവിട്ടു.

ഒന്നിനു പിറകെ ഒന്നായി കൃതികൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ അന്നത്തെ സാമൂഹിക വ്യവസ്ഥയെ അപഗ്രഥനം ചെയ്തും വിമർശനം ഉന്നയിച്ചുമായിരുന്നു തന്റെ പേന ചലിച്ചത്. ഈ എഴുത്തുകാരന്റേത് സുപരിചിതമായ പേരാണ് – ചാൾസ് ഡിക്കൻസ് (1812–1870) കേവലം 58 വർഷമായിരുന്നു ആ ജീവിത ദൈർഘ്യം.

അമേരിക്കയിലേക്ക് അദ്ദേഹം ഒരു പര്യടനം നടത്തി. എവിടെപ്പോയാലും മനുഷ്യ ജീവിതത്തിന്റെ പ്രവണതകളെയും താൽപര്യങ്ങളെയും വിലയിരുത്തുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു നിരൂപകൻ അദ്ദേഹത്തെപ്പറ്റി വിലയിരുത്തുന്നു. ‘‘വ്യക്തികളെക്കുറിച്ചുള്ള അവതരണത്തിലും മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവം പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്’’. A Tale of Two Cities (1859) എന്ന കൃതി ഹൈസ്കൂൾ ക്ലാസിൽ പാഠ്യവിഷയമായിരുന്നു എന്നതിന് ഈ എഴുത്തുകാരൻ സാക്ഷിയാണ്. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർ ഫീൽഡ് എന്നീ കൃതികൾ നമ്മുടെ വിദ്യാർഥികൾ പഠിച്ചിട്ടുള്ളവയാണ്. പത്തിലധികം കൃതികൾ സാർവത്രികാംഗീകാരം നേടിയിട്ടുള്ളതായിട്ടറിയാം. ഒരുപക്ഷേ ആംഗല സാഹിത്യകാരന്മാരിൽ ഷേക്സ്പിയറിനെപ്പോലുള്ള പ്രശസ്തിയും അംഗീകാരവും ഡിക്കൻസും ആർജിച്ചിരുന്നു.

വെറും നാലാം ക്ലാസ് മാത്രം പഠിച്ചിട്ടുള്ള ഒരാൾ ഇത്രയധികം രചനകൾ നടത്തുവാനും ലോകശ്രദ്ധ ആകർഷിക്കാനും കഴിഞ്ഞത് അദ്ഭുതം തന്നെ. ജന്മസിദ്ധമായ സാഹിത്യാഭിരുചിയും സാമൂഹികവിമർശനവും അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി എന്നുള്ളതാണ് കേവലം ബാലനായിരിക്കുമ്പോൾ തന്നെ ഒരു എഴുത്തുകാരനായിത്തീരണമെന്നുള്ള ആഗ്രഹം ഉയർന്നിരുന്നു.

ഏതു രംഗത്തായാലും പ്രോത്സാഹനവും അഭിനന്ദനവും വ്യക്തികളിൽ അദ്ഭുത സാധ്യതകൾ വിടർത്തും. തക്കസമയത്തു തക്ക വ്യക്തികളിൽ നിന്നുമാണ് അംഗീകാരവും അനുമോദനവും ലഭിക്കുന്നതെങ്കിൽ വളരെയധികം സാധ്യതകൾ നമുക്കു പ്രതീക്ഷിക്കാം. എന്നാൽ പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ പിശുക്ക് കാണിക്കുന്നവരാണ് പലരും.

ഡിക്കൻസിന്റെ കൃതികൾ പഠന വിഷയമാക്കിയിട്ടുള്ള പലരും ഉയർത്തിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹിക നിരീക്ഷണവും വ്യക്തിത്വ പഠനവുമാണ്. എഴുത്തുകാരിൽ പ്രകടമാകേണ്ട കാര്യങ്ങളാണ് അവ. നമുക്കറിയാം ചില കൃതികൾ സാമൂഹികവിപ്ലവം ഒരുക്കുന്നതിനു സഹായകമായിട്ടുണ്ട്. സമകാലീന സമൂഹത്തെപ്പറ്റിയുള്ള വിമർശനവും വിലയിരുത്തലും സാഹിത്യകാരന്മാർ മാത്രം ശ്രദ്ധിക്കേണ്ട വിഷയങ്ങളല്ല. സമൂഹത്തിന്റെ ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ശ്രദ്ധ ആകർഷിക്കേണ്ടവയാണ്.

English Summary: Innathe Chintha Vishayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com