ADVERTISEMENT

അലുമിനിയം പൊടി ഉണ്ടാക്കുന്ന ഒരു ഫാക്ടറിയിലേക്കായിരുന്നു മദ്രാസിൽ നിന്നു തിരുനെൽവേലിയിലേക്കു തിടുക്കത്തിലുള്ള ആ ബസ് യാത്ര.

അലുമിനിയം പൊടി പടക്കത്തിലും ബോംബിലും പെയിന്റിലും കാസ്റ്റിങ്ങിലും സോളറിലും റോക്കറ്റ് ഇന്ധനമായും ഒക്കെ ഉപയോഗിക്കും. പൂത്തിരിക്ക് ശോഭയേകാൻ ഈ പൊടിക്കാകും. പക്ഷേ, അലുമിനിയം പൊടിക്കുന്ന വിദ്യ (ഗ്രൈൻഡിങ്) ഏറെ സങ്കീർണമാണ്. സ്ഫോടനസാധ്യതയുണ്ട്. അതുകൊണ്ട് അത്തരം ഫാക്ടറികളിൽ ഓക്സിജന്റെ അളവു നിയന്ത്രിക്കുക അനിവാര്യമാണ്. ഈയിടെ ഇതിനടുത്ത് അത്തരം ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു.

(ഓക്സിജനുമായി അലുമിനിയത്തിന് വല്ലാത്തൊരടുപ്പമുണ്ട്. അലുമിനിയം വെൽഡിങ്ങും അത്ര എളുപ്പമല്ല.)

പോകാൻ ഉദ്ദേശിച്ച ഫാക്ടറിയിലെ ഓക്സിജൻ അളക്കുന്ന ഉപകരണം തകരാറായിപ്പോയി. അതു ശരിയാക്കാൻ വേണ്ട സ്പെയർ പാർട്സുകളും ടൂൾസും പെട്ടിയിൽ ഉണ്ടായിരുന്നു.

ഏതാണ്ടു രാവിലെ നാലു മണി. തിരുനെൽവേലി അടുക്കാറായപ്പോൾ ബസ് പൊടുന്നനെ നിന്നു. മുന്നിൽ ഒരു പൊലീസ് സംഘം. കായൽപട്ടണം എന്ന സ്ഥലത്തുള്ള കേന്ദ്ര നിയന്ത്രണത്തിലുള്ള അതീവ സുരക്ഷാമേഖലയിലെ ഫാക്ടറിയിൽ ഒരു ബോംബാക്രമണത്തിനു സാധ്യത ഉണ്ടത്രേ! ശ്രീലങ്കയി‍ൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. കേന്ദ്ര വ്യവസായ സുരക്ഷാസേനയും (സിഐഎസ്‌എഫ്) ഒപ്പമുണ്ട്.

എല്ലാ ട്രെയിനുകളും ബസുകളും അവർ നിർത്തി പരിശോധിക്കുകയായിരുന്നു. പഴുതടച്ച പരിശോധന.

എല്ലാവരെയും താഴെ ഇറക്കി ദേഹപരിശോധന നടത്തി. മരപ്പണിക്കാരൻ എന്നു പരിചയപ്പെടുത്തിയ ആളുടെ കാൻവാസ് ബാഗിൽ ഉളിയും ചിന്തേരും സ്ക്രൂഡ്രൈവറും! അയാളെ മാറ്റി നിർത്തി. മറ്റൊരാളുടെ ഭാണ്ഡത്തിൽ അരിവാൾ ഉണ്ടായിരുന്നു. കർഷകനാണ് എന്നു പറഞ്ഞിട്ടും അയാളെയും മാറ്റി നിർത്തി. ദീപാവലിക്കു കുട്ടികൾക്കു സമ്മാനിക്കാനായി പടക്കം ബാഗിൽ സൂക്ഷിച്ച ആളെയും പൊക്കി. അൽപം മേൽത്തരം പടക്കങ്ങൾ മധുരയിൽ നിന്നു വാങ്ങിയതിന്റെ രസീത് കാണിച്ചിട്ടും അയഞ്ഞില്ല.

എന്റെ പെട്ടി തുറന്ന സബ് ഇൻസ്പെക്ടറുടെ മുഖത്ത് ആദ്യം അദ്ഭുതം, പിന്നെ സന്തോഷം. അയാൾ ആക്രോശിച്ചു ‘ആളെ കെടച്ചാച്ച്’.

പോകാനുള്ള കമ്പനിയുടെ കാര്യവും യാത്രയുടെ ആവശ്യവും ബോധിപ്പിച്ചെങ്കിലും അവർ അയഞ്ഞില്ല. കമ്പനി അയച്ച ഫാക്സ് അവർ നോക്കിയതു പോലുമില്ല. ആ കമ്പനിയുടെ ഉടമസ്ഥനെ ബന്ധപ്പെടണമെങ്കിൽ നേരം പുലരണം എന്നുമാത്രം എസ്ഐ പറഞ്ഞു. രാവിലെ അസിസ്റ്റന്റ് കമൻഡാന്റ് വരും. പിന്നെ മജിസ്ട്രേട്ട് കോടതി. സംഭവം ഗുരുതരമാണ്– കേന്ദ്ര സേനാ കോൺസ്റ്റബിൾ പറഞ്ഞു. സിഐഎസ്‌എഫ് ഓഫിസിലെ തണുത്ത നിലത്ത് കുത്തിയിരുന്നു. രണ്ടുപേർ കരയുന്നുണ്ടായിരുന്നു.

ബോംബ് നിർവീര്യമാക്കുന്ന സംഘത്തെ അയാൾ വീണ്ടും വയർലെസിൽ ഓർമപ്പെടുത്തി.

ഇടയ്ക്ക് ഒന്നു മയങ്ങി എണീറ്റപ്പോൾ മുന്നിൽ പൊലീസ് യൂണിഫോമിൽ അൽപം ഉയരമുള്ള പൊലീസ് ഉദ്യോഗസ്ഥ നിൽക്കുന്നു. എന്റെ മുഖത്ത് ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അദ്ഭുതത്തോടെ അവർ ചോദിച്ചു" താങ്കൾ ഇവിടെ എങ്ങനെ?. എന്നിട്ട് അടുത്തു വന്ന് എന്നെ പിടിച്ചെഴുന്നേൽപിച്ചു. പിന്നെ കുനിഞ്ഞ് എന്റെ കാൽതൊട്ടു വണങ്ങിയിട്ടു പറഞ്ഞു "യാദ് ഹായ് സാബ്? മേ സുനന്ദി ഹൂം. അരവിന്ദ് ദേശായി കാ ബേട്ടീ (സാർ, ഓർമയുണ്ടോ? ഞാൻ സുനന്ദിയാണ്. അരവിന്ദ് ദേശായിയുടെ മകൾ.)

പതുക്കെ ഓർമയിൽ പതിറ്റാണ്ടുകൾക്കു മുൻപു ജോലി ചെയ്തിരുന്ന ബിഹാറിലെ കമ്പനിയിലെ അരവിന്ദ് ദേശായിയുടെ മുഖം തെളിഞ്ഞു. അയാളുടെ ഭാര്യ അവിടത്തെ തൂപ്പുകാരിയായിരുന്നു. കുട്ടിക്കുപ്പായവുമിട്ടു പ്രസരിപ്പോടെ കോളനിയിൽ പാറി നടന്ന അയാളുടെ നാലു വയസ്സുകാരി മകളും മനസ്സിൽ തെളിഞ്ഞു. ചുനി എന്നാണു ഞങ്ങൾ അവളെ വിളിച്ചിരുന്നത്.

എന്നെ കസേരയിൽ ഇരുത്തിയിട്ടു സുനന്ദി വെള്ളം തന്നു. ചായയും ബണ്ണും വരുത്തി. ആദ്യ ശ്രമത്തിൽ തന്നെ അവൾക്കു യുപിഎസ്‌സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടി. ഈ ജോലി കിട്ടുകയും ചെയ്തു. മദ്രാസിൽ ആയിരുന്നു ആദ്യത്തെ പോസ്റ്റിങ്. പിന്നീടാണ് ഇങ്ങോട്ടു വന്നത്.

ഞാൻ ചോദിച്ചു ‘അച്ഛൻ?’

അച്ഛൻ മരിച്ചു, അമ്മ എന്നോടൊപ്പമാണ് സുനന്ദി തുടർന്നു. ‘ഖബരാവോ മത്ത്’’ (വേവലാതിപ്പെടേണ്ട) എനിക്ക് ആ ഫാക്സ് കീഴുദ്യോഗസ്ഥൻ അയച്ചിരുന്നു. ഞാൻ പരിശോധിച്ചു. ആ കമ്പനിയുടെ ഡയറക്ടറുമായി സംസാരിച്ചു കാര്യം മനസ്സിലാക്കി. താങ്കളെ കൊണ്ടുപോകാൻ കമ്പനി കാർ അയച്ചിട്ടുണ്ട്. അതിനു മുൻപു ക്വാർട്ടേഴ്സിൽ ഒന്നു കയറിയിട്ടു പോകാം. അമ്മയ്ക്കു സന്തോഷമാകും.

അപ്പോഴേക്കും വണ്ടി വന്നതു കൊണ്ട് ആ ക്ഷണം നിരസിച്ചു. പിന്നെ വരാമെന്നു പറഞ്ഞു. എന്നെ ബുദ്ധിമുട്ടിച്ചതിനു സുനന്ദി മാപ്പപേക്ഷിച്ചു. 

മണിക്കൂറുകൾ കഴിഞ്ഞ് എന്റെ പിരിമുറുക്കം അവസാനിച്ചു. യാത്രയാക്കാൻ കാറുവരെ അവൾ വന്നു. ആശ്വാസത്തോടെ സുനന്ദിയോടു നന്ദി പറഞ്ഞു. ‘ശുക്രിയാ ചുനി’ എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.

ഏതാണ്ട് ഒരുവർഷം കഴിഞ്ഞ് വീണ്ടും അവിടെ പോയപ്പോൾ സുനന്ദിയെപ്പറ്റി അന്വേഷിച്ചു. അവൾക്കു ഛത്തീസ്ഗഡിലേക്കു സ്ഥലം മാറ്റം കിട്ടി. അവിടത്തെ ഒരു ഭീകര സംഘവുമായുള്ള ഏറ്റുമുട്ടലിൽ സുനന്ദിക്കു മാരകമായി പരുക്കേറ്റു. ഇപ്പോൾ വീൽചെയറിൽ ഇരുന്നു ഗുമസ്ത ജോലി ചെയ്യുന്നു എന്ന വിഷമിപ്പിക്കുന്ന വിവരം കിട്ടി.

 

English Summary: Story Marakkillorikkalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com