ADVERTISEMENT

സ്വനപേടകങ്ങളിലൂടെ പുറത്തുവരുന്ന സംഗീത സ്വരമാധുരിയുടെ ഇടവഴികളിലേക്കുള്ള ഒരു പിൻനടത്തമായിരുന്നു ഡോ. രാജശ്രീ മേനോന്റെ യാത്ര. സംഗീതജ്ഞരുടെ സ്വരം എങ്ങനെയാണ് ആരോഗ്യപ്രദവും കാര്യക്ഷമവും മനോഹരവുമായി ഉപയോഗിക്കാൻ കഴിയുന്നത് എന്നു കണ്ടുപിടിക്കാനുള്ള ശാസ്ത്രീയാന്വേഷണം. ഓരോ അക്ഷരവും വാക്കും ശ്വാസവും ചേർന്നു തീർക്കുന്ന ആരോഹണ അവരോഹണങ്ങളുടെ രഹസ്യം തേടിയ സാധന.

ചേർത്തല മരുത്തോർവട്ടം തയ്യിൽ മഠത്തിൽ രാജശ്രീ മേനോൻ കേരളസർവകലാശാലയിൽ നിന്ന് ഇൗ വിഷയത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയപ്പോൾ ഇത്തരമൊരു പഠനം ഇന്ത്യയിൽ ഒരുപക്ഷേ ആദ്യത്തേതായി. രാജ്യത്തെ വിവിധ ഭാഷകളിലെയും വിവിധ സംഗീത ശാഖകളിലെയും നൂറു ഗായകരിൽ ഫ്ലക്സ്ബിൾ ലാരിങ്ഗോസ്കോപ്പി പഠനത്തിലൂടെയാണ് ശബ്ദത്തിന്റെ ആരോഗ്യപ്രദവും കാര്യക്ഷമവുമായ ഉപയോഗരീതി കണ്ടുപിടിക്കാൻ ഗവേഷണം നടത്തിയത്.

∙ നന്നായി പാടാൻ

ശ്വാസനാളത്തിന്റെ ഏറ്റവും മുകളിലാണു സ്വന പേടകം. അതിന്റെ പ്രവർത്തനശാസ്ത്രമാണ് പഠനം. ഗായകൻ പാടുമ്പോൾ ഒരു ട്യൂബിന്റെ അഗ്രഭാഗത്തു ചെറിയ ക്യാമറ ഘടിപ്പിച്ച ഒരു ഉപകരണം മൂക്കിലൂടെ കയറ്റിവിട്ട് സ്വനപേടകത്തിന്റെ പ്രവർത്തനം പഠിക്കുന്നതാണു രീതി. മൂക്ക് അൽപം മരവിപ്പിച്ച ശേഷമാണ് ട്യൂബ് കടത്തുന്നതെന്നതിനാൽ ഗായകർക്ക് വലിയ ബുദ്ധിമുട്ടുമുണ്ടാകില്ല. ഗായകരുടെ ശബ്ദത്തിലെ പതിവു പ്രശ്നങ്ങളായ പിച്ച് ബ്രേക്ക്, ഇടർച്ച, ശ്വാസക്രമം തെറ്റുക തുടങ്ങിയവ ഇൗ പഠനം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ശ്വാസം എടുക്കേണ്ട രീതി.

സ്വരനാളികൾ (വോക്കൽ കോഡ്) എങ്ങനെ ചലിക്കണം, തൊണ്ടയിലെ മസിലുകളുടെ പ്രവർത്തനം, നാക്കിന്റെ പ്രയോഗം എന്നിവ കൃത്യമായി എങ്ങനെ ചെയ്താൽ കൂടുതൽ നല്ല ശബ്ദം പുറത്തേക്കു വരുമെന്ന് കണ്ടെത്തി ഓരോ ഗായകർക്കും ചികിത്സ വിധിക്കാനും സാധിക്കും. സ്വന്തം ശബ്ദത്തിന്റെ മുഴുവൻ സാധ്യതയും അറിഞ്ഞ് ആരോഗ്യപൂർണമായ ശബ്ദഉപയോഗ രീതികൾ മനസ്സിലാക്കി പാടുമ്പോൾ ദീർഘകാലം പ്രശ്നങ്ങളില്ലാതെ ഗായകർക്കു ശബ്ദം കൈകാര്യം ചെയ്യുവാൻ സാധിക്കുമെന്നതാണ് ഇൗ ഗവേഷണത്തിന്റെ ഏറ്റവും വലിയ ഗുണം.

∙ ഗവേഷണം സ്വന്തം ശബ്ദത്തിൽ

സ്വന്തം ശബ്ദത്തെ മാത്രമല്ല മറ്റുള്ളവരുടെ ശബ്ദത്തെക്കുറിച്ചും കുട്ടിക്കാലം മുതൽ വിലയിരുത്തുന്ന ശീലമാണു രാജശ്രീയെ സംഗീത ലോകത്തെത്തിച്ചത്. സംഗീതത്തിൽ റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ രാജശ്രീ മേനോൻ ഇപ്പോഴും തന്റെ ശബ്ദ ഗവേഷണം പല വഴികളിലുടെ തുടരുകയാണ്. രാജശ്രീയുടെ ഫ്ളക്സ്ബിൾ ലാരിങ്ഗോസ്കോപ്പി പരിശോധനയിലൂടെ ഗായകർ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു.

അതിന് പിന്നീടു ചികിത്സാരീതി വികസിപ്പിച്ചെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. പാടുന്ന സമയത്ത് സ്വനപേടകത്തിന്റെ പ്രവർത്തനരീതി നിരീക്ഷിച്ചു ഗവേഷണം നടത്തുക എന്ന ആശയം 2014ൽ പ്രമുഖ ശബ്ദരോഗ വിദഗ്ധൻ ഡോ. ജയകുമാറുമായി പങ്കുവച്ചു. ഈ ആശയത്തെ പിന്തുണച്ച ജയകുമാറാണ് പിന്നീടു വഴികാട്ടിയായത്. അദ്ദേഹത്തിന്റെ ക്ലിനിക്കിൽ വരുന്ന എല്ലാ ഗായകർക്കും ഈ രീതി ഒരു സ്ഥിര പരിശോധന മാർഗമായി തുടങ്ങുകയും ചെയ്തു. കേരള സർവകലാശാലയിലെ ഡോ. സജിയായിരുന്നു ഗൈഡ്.

2015ൽ ഗവേഷണത്തിന്റെ ആദ്യവർഷം സ്വന്തം സ്വനപേടകം തന്നെ പരിശോധിച്ച് രാജശ്രീ ഗവേഷണം തുടങ്ങി. രാജശ്രീയുടെ ഫ്ലെക്സിബിൾ ലാരിങ്ഗോസ്കോപ്പിയും, ഫ്ലൂറോസ്കോപ്പിയും ഉപയോഗിച്ച് വിശകലനം ചെയ്ത് രാജശ്രീയും, ഡോ. ജയകുമാറും ചേർന്നു ഗായക ശബ്ദത്തിന്റെ ഒരു നൂതനമായ ക്ലാസ്സിഫിക്കേഷനെക്കുറിച്ച് തയാറാക്കിയ പ്രബന്ധം രാജ്യാന്തര സെമിനാറുകളിൽ ചർച്ച ചെയ്യപ്പെട്ടു. ഇൗ പഠനം ഒരു നാഴികക്കല്ലാണെന്ന് സംഗീതലോകം വിലയിരുത്തുന്നു. പരേതനായ എം.എസ്. പുരുഷോത്തമ മേനോന്റെയും, ‌പദ്മാവതിയമ്മയുടെയും മകളാണു രാജശ്രീ മേനോൻ. ഇപ്പോൾ തിരുവനന്തപുരത്ത് ശബ്ദരോഗ ക്ലിനിക്കിൽ ജോലി ചെയ്യുകയാണ് രാജശ്രീ മേനോൻ.

English Summary: Research On Sound Therapy by Dr. Rajashree Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com