ADVERTISEMENT

പ്രശസ്ത ജാപ്പനീസ് എഴുത്തുകാരി തെത്‌സുകോ കുറോയാനഗിയുടെ എഴുത്തിൽ വിരിഞ്ഞ മനോഹരമായ ബാല്യകാല നോവലാണ് ‘ടോട്ടോച്ചാൻ – ജനാലയ്ക്കരികിലെ വികൃതിപ്പെൺകുട്ടി’ എന്ന ജാപ്പനീസ് കൃതി ടോട്ടോ എന്ന വികൃതിപ്പെൺകുട്ടിയും അവളുടെ പ്രിയ അധ്യാപകൻ കൊബായാഷി മാസ്റ്ററും റ്റോമോ ഗ്വാക്കൻ എന്ന വിദ്യാലയവും നമ്മെ നമ്മുടെ ബാല്യകാലത്തേക്കു പറഞ്ഞയയ്ക്കും.

ആ അനുഭൂതിയുടെ അമൂർത്ത ലഹരിയിൽനിന്നുണരാൻ കഴിയാതെ പടിവാതിലിൽനിന്ന് ചിണുങ്ങുന്ന കുട്ടിയായി നാം ചിന്തയുടെ കുഴിയിൽനിന്നു വീട്ടിലേക്കു തിരിഞ്ഞുനടക്കും. അത്രയേറെ മനോഹരവും ഹൃദ്യവുമാണ് ആ കഥാസമാഹാരം.

വായനശാലയിൽ പുസ്തകങ്ങൾക്കിടയിൽനിന്ന് അതെന്റെ കൈകളിലേക്ക് ഊർന്നിറങ്ങുകയായിരുന്നു! കാലം എന്നെ അതു വായിക്കാനനുവദിച്ചത് ഇപ്പോൾ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരിക്കുമ്പോൾ മാത്രമാണ്.

ഞാൻ മൊട്ടമ്മൽ ഗവ. യുപി സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അക്കാലത്ത് പുരുഷോത്തമൻ എന്നൊരു അധ്യാപകൻ ഉണ്ടായിരുന്നു സ്കൂളിൽ. സൗമ്യനായ, സരസനായ കുട്ടികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച അധ്യാപകനായിരുന്നു അദ്ദേഹം. പക്ഷേ, ഒരിക്കൽപോലും അദ്ദേഹത്തിന്റെ ക്ലാസിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചില്ല.

ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലമാണ്. എന്റെ ക്ലാസിന്റെ തൊട്ടടുത്ത ക്ലാസിലാണ് പുരുഷോത്തമൻ മാഷ് ക്ലാസ് എടുക്കുന്നത്. ഞങ്ങളുടെ ക്ലാസിൽ അധ്യാപകരാരും ഉണ്ടായിരുന്നില്ല – ആ സമയത്ത് ക്ലാസിൽ ഭയങ്കര ബഹളം. വ്യത്യസ്തമായ എന്റെ ശബ്ദവും ഉയരുന്നുണ്ടായിരിക്കണം.

പെട്ടെന്ന് അപ്പുറത്തെ ക്ലാസിൽനിന്ന് പുരുഷോത്തമൻ സാർ ഇറങ്ങിവന്ന് ഞങ്ങളുടെ ക്ലാസിലേക്കു കയറി. ഒരുനിമിഷം ക്ലാസ് മുഴുവൻ നിശബ്ദമായി. എന്റെ ശബ്ദം നിലച്ചിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ അധ്യാപകൻ പിറകിൽ. കുട്ടികളുടെ ശ്രദ്ധ മുഴുവൻ എന്റെയും മാഷിന്റെയും നേർക്കായി. കയ്യിൽ വടിയുണ്ട്, തല്ലുമെന്നുറപ്പ്, ദേഷ്യത്തോടെയാണു വരവ്… കുട്ടികൾ ശ്വാസമടക്കിപ്പിടിച്ച് കാഴ്ച കാണുന്നുണ്ട്. എന്തോ എന്റെ മുഖത്തൊന്നു നോക്കി മാഷ് പറഞ്ഞു.

‘‘ഹേ… സുഹാന… നീ എന്റെയീ വയറു കണ്ടോ, ഇതിൽ ഞാൻ വിഴുങ്ങിയ 6 കുഞ്ഞുങ്ങളുണ്ട്. ഏഴാമത്തെയാൾ നീയായിരിക്കും. എന്നിട്ട് സാമാന്യം വലിയ വയറ് തടവി ചിരിച്ചുകൊണ്ട് മടങ്ങിപ്പോയി. കുട്ടികൾ എല്ലാവരും അടക്കം പറഞ്ഞു;

‘‘സുഹാനയെ ഇനി സംസാരിച്ചാൽ വിഴുങ്ങുമത്രേ കുഞ്ഞായ ഞാനും ഏതാണ്ട് ആ പ്രസ്താവനയിൽ ഉറച്ചുപോയി. ഇനി സംസാരിച്ചാൽ വിഴുങ്ങും.’’

സങ്കടത്തോടെ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ മുഖം കണ്ടിട്ടാവണം മാതാവ് കാരണം ചോദിച്ചു. എന്റെ മറുപടി കേട്ട് വീട്ടിൽ കൂട്ടച്ചിരി മുഴങ്ങി. എന്നെ വിഴുങ്ങുമെന്നു കേട്ടിട്ടു ചിരിച്ചുപോയ വീട്ടുകാരുടെ പ്രതികരണമാണ് എന്റെ ജീവിതത്തിലെ ആദ്യ വൈരുധ്യം. പിറ്റേന്ന് ഉമ്മാമ സ്കൂളിൽ കൊണ്ടുവിട്ടപ്പോൾ അധ്യാപകരൊക്കെ പുറത്തു വട്ടംകൂടി നിൽക്കുന്നുണ്ട്. അവർക്കിടയിൽ പുരുഷോത്തമൻ മാഷെക്കണ്ടു പരുങ്ങലോടെ പിറകിലേക്കു മാറിനിന്ന എന്നെ കണ്ടിട്ടാകണം ഉമ്മാമ തലേന്നത്തെ തമാശ അധ്യാപകർക്കിടയിൽ പൊട്ടിച്ചു. അവിടെ കൂട്ടച്ചിരിയായി.

അവർക്കിടയിൽനിന്ന് എന്നെ കോരിയെടുത്ത് കയ്യിൽ മിഠായി തന്ന എന്റെ പ്രിയ അധ്യാപകനെ ഞാനെങ്ങനെ മറക്കാനാണ്? എന്നിട്ടൊരു പറച്ചിലും

‘‘നല്ല കുട്ടികളെ ഞാൻ തിന്നൂലാട്ടോ...’’ പിന്നെയും അവിടെ കൂട്ടച്ചിരി. അന്ന് മാഷ് തന്ന മിഠായിയുമായി ഞാൻ കുട്ടികളുടെ മുന്നിലേക്കു സന്തോഷത്തോടെ നടന്നുചെന്നു. അന്നും ഇന്നും ഞാൻ അധ്യാപകർക്കു നല്ല കുട്ടിയാണ്.. ‘‘എങ്ങാനും വിഴുങ്ങിക്കളഞ്ഞാലോ...’’

കുട്ടികളുടെ മനസ്സ് ഭാവനാതീതമാണ്. പ്രപഞ്ച സത്യങ്ങൾ അവർ ഉൾക്കൊള്ളില്ല. അതുകൊണ്ടായിരിക്കണം വിഴുങ്ങുമെന്ന് പറഞ്ഞപ്പോൾ അപ്പാടെ വിശ്വസിച്ചത്.

വർഷങ്ങൾക്കുശേഷം എന്റെ പ്രിയ അധ്യാപകൻ പക്ഷാഘാതംമൂലം തളർന്നുപോയ വാർത്ത കേട്ടപ്പോൾ മനസ്സ് ചിതറിപ്പോയി. എങ്കിലും അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. ഒരായിരം കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകനായി അദ്ദേഹം എവിടെയോ ജീവിച്ചിരിക്കുന്നു.

English Summary: Sunday special column Marakkillorikkalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com