ADVERTISEMENT

കാക്കനാടൻ കുടുംബത്തിലെ മൂത്തപുത്രൻ അന്തരിച്ച ഇഗ്നേഷ്യസ് ജി.കാക്കനാടന്റെ അപ്രകാശിത കവിതയുടെ കയ്യെഴുത്തുപ്രതി നിധിപോലെ കാത്തു സൂക്ഷിക്കുകയാണു മകൾ ഡോ. സബിത. ‘മാർഗദീപം’ എന്നു പേരിട്ട കവിത ഒരുപക്ഷേ, ഇഗ്നേഷ്യസ് കാക്കനാടൻ എഴുതിയ ആദ്യത്തെയും അവസാനത്തെയും കവിതയാകാം. പിതാവിന്റെ ഗ്രന്ഥശേഖരത്തിലും മറ്റും മകൾ നടത്തിയ തിരച്ചിലിലും ‘മാർഗദീപം’ അല്ലാതെ പൂർണമായ ഒരു കയ്യെഴുത്തുപ്രതി കണ്ടെത്താനായില്ല; കവിതകൾക്കു തുടക്കമിട്ടു ചില വരികൾ കുറിച്ചിട്ടുവെന്നല്ലാതെ.

ഇഗ്നേഷ്യസ് കാക്കനാടന്റെ പത്താം ചരമവാർഷികമാണ് ഇന്ന്. ജനയുഗം പത്രത്തിലും സോവിയറ്റ് ലാൻഡ് മാസികയിലും ദീർഘകാലം പത്രാധിപരായിരുന്ന ഇഗ്നേഷ്യസ് കാക്കനാടൻ, കാക്കനാടൻ കുടുംബത്തിന്റെ എഴുത്തുപാരമ്പര്യത്തിന്റെ ശക്തമായ കണ്ണിയായിരുന്നു. കത്തോലിക്കാ സഭവിട്ടു മാർത്തോമ്മാ സഭയിലെ ഉപദേശിയായി കോട്ടയം ജില്ലയിൽ നിന്നു കൊല്ലം ജില്ലയിലെ കൊട്ടാരക്കര മൈലത്തു താമസമാക്കിയ ജോർജ് കാക്കനാടന്റെ ആറു മക്കളിൽ മൂത്ത ആൺക്കുട്ടിയായിരുന്നു ഇഗ്നേഷ്യസ് ജി. കാക്കനാടൻ. സഹോദരന്മാരിൽ ‘ബേബിച്ചായൻ’ എന്നു മലയാള സാഹിത്യലോകം പേരിട്ടു വിളിച്ച ജോർജ് വർഗീസ് കാക്കനാടൻ, എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന തമ്പി കാക്കനാടൻ, ചിത്രമെഴുത്തുകാരനായി പേരെടുത്ത രാജൻ കാക്കനാടൻ (അരവിന്ദന്റെ എസ്തപ്പാൻ) എന്നിവർ എഴുത്തിന്റെ വഴികളിൽ പ്രതിഭ കൊളുത്തിയവർ.

സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി സമ്പാദിക്കുന്നതിലല്ല, അറിവിന്റെ െതളിയാത്ത ഗുഹാമുഖങ്ങൾ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിലാണു കാര്യം എന്ന് അവസാനം വരെ വിശ്വസിച്ച ഇഗ്നേഷ്യസ് കാക്കനാടൻ തന്റെ രചനകളുടെ കയ്യെഴുത്തു പ്രതികൾ പോലും കാര്യമായി സൂക്ഷിച്ചില്ല. ഇംഗ്ലിഷും സംസ്കൃതവും നല്ല വശമുണ്ടായിരുന്നു അദ്ദേഹത്തിന്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ഡോ. ബി.ആർ അംബേദ്കറുടെ സമ്പൂർണ കൃതികളുടെ ചില വാല്യങ്ങൾ, മാർക്സിന്റെ സമ്പൂർണ കൃതികൾ, അമർത്യസെന്നിനു നൊബേൽ സമ്മാനം ലഭിച്ച ‘ ഇന്ത്യ– സാമ്പത്തിക വികസനവും സാമൂഹികാവസരവും’ എന്ന കൃതി തുടങ്ങിയവ വിവർത്തനം ചെയ്തത് ഈടുറ്റ ഗ്രന്ഥങ്ങളായി വായനാലോകത്തുണ്ട്.

kakkanadan
ഇഗ്നേഷ്യസ് കാക്കനാടൻ

കൊല്ലം തങ്കശ്ശേരി ട്രിനിറ്റി ലൈസിയം സ്കൂളിലെ മലയാളം അധ്യാപികയായ മകൾ ഡോ. സബിത പിതാവിന്റെ മരണത്തിന് 10 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഏക കവിതയുടെ കയ്യെഴുത്തുപ്രതി കണ്ടെത്തിയതും യാദൃച്ഛികമായാണ്, 85 വയസ്സായ അമ്മ മറിയക്കുട്ടിയെ ആ കവിത ആദ്യം വായിച്ചികേൾപ്പിച്ചതും.

മാർഗദീപം

പാലൊളി വീശിയെൻ ജീവിതാരാമത്തി–
ലോമൽ പ്രസൂനമേ വന്നു പിറന്നു നീ,
നിത്യ വിശുദ്ധ സൗഗന്ധികത്തിന്റെ
പുത്തൻ പരിമളമെങ്ങും പകർന്നു നീ

വേദന തിങ്ങി നിറഞ്ഞൊരീ ഭൂമിയി–
ലേതോ പ്രതീക്ഷതൻ ദീപം കൊളുത്തി നീ
ചേതന മങ്ങിമയങ്ങവെ പീയൂഷ
ധാര ചൊരിഞ്ഞു നവോന്മേഷമേകി നീ
മന്നിലും വിണ്ണിലും നൂറുനൂറായിരം
വർണക്കിനാവുകൾ വാരിവിതറി നീ
ചൈത്രമാസത്തിനും ശുക്ലപക്ഷത്തിനു–
മർഥവും കാന്തിയും സത്വരം നൽകി നീ.

നിൻ മിഴിക്കോണിൽ വിരിയുന്നു ഞാൻ കണ്ട
സുന്ദരസ്വപ്നങ്ങളവിരതം,
നിന്മൊഴിക്കൊഞ്ചലിൽ നർത്തനമാടുന്നു
സംഗീത ദേവത നിത്യമവിശ്രമം

മുറ്റത്തു വെള്ള വിരിച്ചിളം തെന്നലിൽ
നൃത്തം ചവിട്ടുന്ന മുല്ലക്കൊടികളും
മാനത്തു മാണിക്യമാലകൾ തീർക്കുന്ന
താരാഗണങ്ങളും രാകാശശാങ്കനും
കാവിലെ പൂത്തമരങ്ങളും വെണ്ണിലാ–
ച്ചേലയണിഞ്ഞ വസന്തരജനിയും
ഒന്നിച്ചു വന്നിതാ പാടുന്നു, പൈതലേ,
നിന്നെക്കുറിച്ചൊരു സുന്ദരഗീതകം.

വാർമഴവില്ലിന്റെ ശോഭധരിത്രിയെ
വാരിപ്പുണരും മനോജ്ഞദിനങ്ങളിൽ
മാലേയശീതളമാരുതൻ ചെമ്പനീർ
പൂവിനെച്ചുംബിച്ചുണർത്തും പുലരിയിൽ
അന്തിമേഘങ്ങൾ ജലധിയിൽ കാഞ്ചന
കാന്തി ചൊരിയുന്ന സായന്തനങ്ങളിൽ
കുഞ്ഞിളം പൈതലേ, നിന്റെ പാൽപുഞ്ചിരി
ശോഭ പകർന്നിടുമെൻ വഴിത്താരയിൽ.

ചക്രവാതങ്ങളലറി വരുമ്പോഴും,
ദിക്കുകൾ ഞെട്ടി വിറച്ചു നിൽക്കുമ്പോഴും
തീവായിളക്കി സദസ്സിൽ കരിമുകിൽ
ഭൂതങ്ങൾ സംഹാരനൃത്തമാടുമ്പൊഴും
ധർമ്മാർത്ഥകാമമോക്ഷങ്ങളെത്തേടി ഞാൻ
കർമപ്രപഞ്ചമാമീയംബുരാശിയിൽ
ജീവിതനൗക സുധീരം തുഴയുവാ–
നോമനേ, നീ മാർഗദീപം തെളിക്കണേ !


Content Highlight: Unpublished poem of Ignatius Kakkanadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com