ADVERTISEMENT

വർഷങ്ങൾക്കു മുൻപാണ്. മലയാളി സംഘടനയുടെ ക്ഷണപ്രകാരം മാതാ പേരാമ്പ്രയിലെ കലാകാരന്മാർ നൃത്തസംഗീത നാടകാവതരണത്തിനു ​ജാർഖണ്ഡിലെ റാഞ്ചിയിലെത്തിയിരിക്കുകയാണ്. സ്വീകരിക്കാൻ കാറും മിനിബസും പിക്കപ്‌വാനുമായി റെയിൽവേ സ്റ്റേഷനിലെത്തിയ സംഘാടകരോടു കലാസംഘത്തിന്റെ നായകനായ ടി.കെ.കനകദാസ് ചോദിച്ചു. എന്തിനാണ് ഈ പിക്കപ്? നാടകാവതരണത്തിനുള്ള കൂറ്റൻ കട്ടൗട്ടുകളും ഫർണിച്ചറുമെല്ലാം കയറ്റാനാണെന്നായിരുന്നു മറുപടി. കനകദാസ് ചിരിച്ചുപോയി. എന്നിട്ടു പറഞ്ഞു. ഞങ്ങളുടെ നാടകത്തിന് അതൊന്നും ആവശ്യമില്ല.

 കനകദാസ്
കനകദാസ്

കാലവും ദേശവും കാടും കടലും കൊട്ടാരവുമെല്ലാം അഭിനേതാക്കളുടെ ദേഹത്തു തെളിയും. സ്റ്റേജിലെത്തുന്ന അഭിനേതാക്കളുടെ മെയ്‌വഴക്കങ്ങളിൽ, ശരീരഭാഷകളിൽ നിങ്ങൾക്കതു കണ്ടനുഭവിക്കാം. എത്ര പറഞ്ഞിട്ടും സംഘാടകർക്കു വിശ്വാസമായില്ല. പക്ഷേ, മാതായുടെ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട സർഗകേരളം എന്ന കലാസൃഷ്ടിയിലൂടെ അവരതു കണ്ടറിഞ്ഞു. ഇതുവരെ കാണാത്ത, അനുഭവിക്കാത്ത കലാ മുഹൂർത്തങ്ങൾ. മനസ്സുനിറയെ മാസ്മരിക ദൃശ്യങ്ങൾ. തിങ്ങിനിറഞ്ഞ സദസ്സ് കലാസ്വാദനത്തിന്റെ പുത്തൻ ഭാവങ്ങളിൽ നിർന്നിമേഷരായി.

നാടകം കഴിഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടികളിൽ സംഘാടകരും കനകദാസും സംഘവും അഭിമാനംകൊണ്ടു. കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിനു വേദികളെ ഇതുപോലെ കോരിത്തരിപ്പിച്ചിട്ടുണ്ട് മാതാ കലാസംഘം. ഡൽഹിയിലെ രാജ്യാന്തര വ്യാപാരമേളയിലും കേരളനിയമസഭയിലും ഏഴുതവണ വീതം സംഘം പരിപാടി അവതരിപ്പിച്ചു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദുബായ്, ഖത്തർ, അബുദാബി എന്നീ ഗൾഫ് രാജ്യങ്ങളിലും നാടകം അവതരിപ്പിച്ച സംഘം 30 വർഷമായി വേദിയിൽ നിന്നു വേദിയിലേക്കുള്ള യാത്രയിലാണ്.

ഒരു കലാസംഘം 30 കൊല്ലം നിലനിൽക്കുക എന്നതു വലിയ കാര്യമല്ല. പക്ഷേ, വേദിയിൽ ഒരു കലാസൃഷ്ടി 30 കൊല്ലം നിറഞ്ഞു നിൽക്കുകയും പിന്നെയും പിന്നെയും വേദികൾ നേടുകയും ചെയ്യുന്നത് അപൂർവം. മാതായുടെ സംഗീത നൃത്താവിഷ്കാരങ്ങളായ ‘ജയ്ഹിന്ദ്’ മുപ്പതാം വർഷത്തിലും ‘സർഗകേരളം’ ഇരുപത്തൊൻപതാം വർഷത്തിലുമാണ്. രണ്ടിനെയും തേടി വേദികൾ എത്തിക്കൊണ്ടിരിക്കുന്നു. മറ്റു സൃഷ്ടികളുടെ കാര്യവും അങ്ങനെ തന്നെ.

കൊട്ടാരങ്ങൾ, കാട്, കടൽ ,തടവറകൾ, ഗ്രാമങ്ങൾ, തെരുവീഥികൾ, രാജസദസ്സ്, പൗരാണിക ദേശങ്ങൾ...ഇങ്ങനെ കഥാസന്ദർഭത്തിനിണങ്ങുന്ന രംഗവിതാനങ്ങൾ സൃഷ്ടിക്കുന്നത് കലാകാരന്മാരുടെ മെയ് വഴക്കത്തിലൂടെയാണ്. കോഴിക്കോട് പേരാമ്പ്ര ആസ്ഥാനമായുള്ള മലയാളം തിയറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ് ആണ് മാതാ പേരാമ്പ്ര എന്ന പേരിൽ പ്രശസ്തമായത്.1990–ൽ സംസ്കൃതി എന്ന പേരിൽ ആരംഭിച്ച നാടക ഗ്രൂപ്പ് 2006ൽ മാതാ എന്ന പേരിൽ പരിഷ്കരിക്കുകയായിരുന്നു. ഇരുന്നൂറോളം കലാകാരന്മാരുള്ള മാതായുടെ സൃഷ്ടികളുടെയെല്ലാം അമരത്ത് കനകദാസ് തന്നെ.

കവികളായ പി.കെ.ഗോപി, പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരാണ് മാതായുടെ നാടകങ്ങൾക്കു ഗാനരചന നിർവഹിക്കുന്നത്. കെ.സുരേന്ദ്രൻ സംഗീത സംവിധാനവും ഡോ.ടി.വി.പ്രകാശ് ഗാനാലാപനവും ഡോ.ലജന, ഡോ.രജനി എന്നിവർ നൃത്തസംവിധാനവും നിർവഹിക്കുന്നു. സന്തോഷ് കൊടശ്ശേരി, ലതേഷ് പുതിയേടത്ത്, അഞ്ജലി ചീക്കിലോട്, ജിനീഷ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. പ്രധാനമായും മൂന്നു പരിപാടികളാണ് മാതാ പേരാമ്പ്ര ഇപ്പോൾ വേദികളിൽ അവതരിപ്പിക്കുന്നത്.

സർഗകേരളം

മലയാള കാവ്യകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള നാടകാവതരണമാണിത്. നിരണം കവികൾ മുതലുള്ള മലയാളത്തിലെ പ്രമുഖ കവികളുടെ രചനകൾക്കു സർഗകേരളത്തിലൂടെ ദൃശ്യാവിഷ്കാരമായി. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം, ഇടശ്ശേരിയുടെ പൂതപ്പാട്ട്, ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചൻ, ബാലാമണിയമ്മ, കാവാലം നാരായണപ്പണിക്കർ, സുഗതകുമാരി,പി.കെ.ഗോപി തുടങ്ങിയവരുടെ മഴക്കവിതകൾ, സ്വാതിതിരുനാളിന്റെ കൃതികൾ, പി.കു‍ഞ്ഞിരാമൻ നായരുടെ കവിതകൾ എന്നിവയെല്ലാം സർഗകേരളത്തിലൂടെ ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചു.

ജയ്ഹിന്ദ്

ബംഗാൾ വിഭജനം, ജാലിയൻ വാലാബാഗ്, ക്വിറ്റ് ഇന്ത്യ, ഉപ്പു സത്യഗ്രഹം, ഇന്ത്യാവിഭജനം, ഗാന്ധിവധം, കലാപങ്ങൾ തുടങ്ങിയ ചരിത്രപ്രധാനമായ സംഭവങ്ങളോരോന്നും പ്രേക്ഷകർക്കു മുന്നിൽ പുനർജനിക്കുകയാണ് ജയ്ഹിന്ദിൽ. 2011–ൽ നൂറിലേറെ സ്കൂളുകളിലായി ഒരു ലക്ഷത്തോളം കുട്ടികളെ പങ്കെടുപ്പിച്ച് ഈ പരിപാടി അവതരിപ്പിച്ചതിലൂടെ മാതാ പേരാമ്പ്ര, ലിംക ബുക്സ് ഓഫ് റെക്കോർ‌ഡ്സിൽ സ്ഥാനം നേടി.

വിയറ്റ്നാം അംബാസഡർ ഫാം സാഹ് ചൗവിന്റെ ക്ഷണപ്രകാരം സംഘം വിയറ്റ്മാനിൽ പോയി ‘ഹോചിമിൻ ഒരു വിപ്ലവഗാഥ’ എന്ന നൃത്തസംഗീത ശിൽപം അവതരിപ്പിച്ചു. സ്വാതന്ത്രത്തിന്റെ 75–ാം വാർഷികാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയുടെ പ്രധാനനഗരങ്ങളിലായി 75 വേദികളിൽ ജയ്ഹിന്ദ് പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഡൽഹി, പട്ന, ജംഷഡ്പുർ, ബൊക്കാറോ, റാഞ്ചി എന്നിവിടങ്ങളിൽ ബുക്കിങ് ലഭിച്ചു.

ചിലപ്പതികാരം

പ്രശസ്ത തമിഴ് കവി ഇളങ്കോവടികളുടെ ചിലപ്പതികാരം എന്ന ഇതിഹാസകാവ്യത്തിന്റെ സ്വതന്ത്രാവിഷ്കാരമാണിത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ദൃശ്യ–ശ്രാവ്യ പരിപാടിയിലെ കണ്ണകി എന്ന കഥാപാത്രവും കഥയുടെ പശ്ചാത്തലമായി പാണ്ഡ്യ, ചോളദേശങ്ങളെ കലാകാരന്മാരുടെ ദേഹവിന്യാസങ്ങളിലൂടെ രംഗത്ത് അവതരിപ്പിച്ചതും ഏറെ പ്രശംസ നേടി.

കവി എസ്.രമേശൻ നായരാണു രചന നർവഹിച്ചത്. വിവേകാനന്ദൻ, സിസ്റ്റർ അൽഫോൻസാമ്മ, പഴശ്ശിരാജ, സ്വാമി ചിന്മയാനന്ദ, വാഗ്ഭടാനന്ദ ഗുരു എന്നിവരെക്കുറിച്ചുള്ള ജീവചരിത്ര കഥകളും ഇവർ അവതരിപ്പിക്കുന്നു. വേദികൾ നൽകിയ അനുഭവങ്ങളും അറിവും കലാഭിരുചിയുള്ളവർക്കു പകർന്നു നൽകുന്നതിനായി മാതാ പേരാമ്പ്രയിൽ കലാപഠന ഗവേഷണ അവതരണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

കനകദാസിന്റെ കാവ്യഭാവന

പേരാമ്പ്ര സ്വദേശിയായ താഴെ കൈതാവിൽ കനകദാസ് ചെറുപ്പം മുതൽ നാടകത്തോടും ചിത്രരചനയോടുമുള്ള കമ്പം വളർത്തിയെടുത്തതിലൂടെയാണ് മാതായ്ക്കു തട്ടകമൊരുങ്ങിയത്. മാതായുടെ പരിപാടികൾക്കു രചന, രംഗഭാഷ്യം, ശബ്ദ, ദീപ സംവിധാനങ്ങൾ എന്നിവയെല്ലാം നിർവഹിക്കുന്നത് കനകദാസാണ്. ഭാര്യ വിശാലാക്ഷിയും മകൻ ധ്യാനും കൂട്ടിനുണ്ട്. അടുത്ത വർഷം ഒക്ടോബറിൽ കൊച്ചിൻ മറൈൻ ഡ്രൈവിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ ഉൾപ്പെടെ 2023 കുട്ടികളെ അണിനിരത്തി ഏറ്റവും വലിയ ദേശീയോദ്ഗ്രഥന പരിപാടി അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് കനകദാസും മാതായും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com