എല്ലാം നോക്കിനിൽക്കെ...ജോഷിമഠ് മനോഹർ ബാഗിലെ അടുക്കള ജനാലയ്ക്കുള്ളിലൂടെ പുറത്തേക്കു നോക്കുകയാണു കൽപേശ്വരി പാണ്ഡെയെന്ന ഈ അമ്മ. ദിവസങ്ങൾക്കു മുൻപുതന്നെ നാട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെങ്കിലും പല ദിവസങ്ങളിലും ആശങ്കയോടെ ഇവർ സ്വന്തം വീടുകളിൽ വന്നു നോക്കി തിരിച്ചു പോകുന്നു.
Mail This Article
×
ADVERTISEMENT
ദേവഭൂമികളിലൊന്നായി ഉത്തരേന്ത്യ കാണുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇന്ന് ഇടിഞ്ഞു താഴുന്ന നാടു കൂടിയാണ്. ഹിമാലയ ഭൂവിലെ ഈ പരിസ്ഥിതിലോല മണ്ണ് ഇന്നോളം നേരിട്ടതിലേറ്റവും ശക്തമായ പ്രതിന്ധിയാണ് ഇക്കുറി; കൂടുതൽ ഭൂമി ഇടിഞ്ഞു താഴുന്നു, വീടുകൾ പിളരുന്നു. വീടും വാരിപ്പിടിച്ച് മലയിറങ്ങാനാകുമായിരുന്നെങ്കിൽ അതിനവർ തയാറായേനെ. ജനിച്ച നാടും വീടും പറിച്ചു മാറ്റാനാകില്ലല്ലോ? ദേവഭൂമിയുടെ നൊമ്പരം ഇങ്ങു ദൂരെ, ദൈവത്തിന്റെ സ്വന്തം നാടിനുൾപ്പെടെയുള്ള ഓർമപ്പെടുത്തലാണ്. ജോഷിമഠിലെ സങ്കടങ്ങൾക്കിടയിൽ നിന്ന് മനോരമ ഡൽഹി ബ്യൂറോയിലെ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ ആർ.പട്ടം പകർത്തിയ കാഴ്ചകൾ.
വെട്ടിമാറ്റരുതേ... വാസയോഗ്യമല്ലാത്ത വീടുകൾ തിരിച്ചറിയാൻ സർക്കാർ ചുവന്ന നിറത്തിൽ ഗുണനചിഹ്നമിട്ടുപോയി. അവിടേക്കു വരരുതെന്നാണ് മുന്നറിയിപ്പ് എങ്കിലും സ്വന്തം വീടെന്ന ആധിയിൽ പുന്തി ദേവി വീണ്ടുമെത്തിയപ്പോൾ.
ദുരിതം പേറി.. ജോഷിമഠ് സിഗ്ദാർ ഗ്രാമത്തിൽ വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയാണിവർ.
മറോടണച്ച്... വിള്ളൽ വീണ വീട്ടിൽ എന്തു ചെയ്യണമെന്നറിയാതെ മനോഹർ
ബാഗിലെ അനിത ബിഷ്ടും മകൻ അബികും.
തോരാമഴ...സിഗ്ദാറിലെ സ്വന്തം വീട് പൊട്ടിത്തകർന്നതിനെക്കുറിച്ചു പറയുമ്പോൾ
വിതുമ്പലോടെ കണ്ണുതുടയ്ക്കുന്ന അമ്മ.
ഹൈമവതഭൂവിൽ... എന്തുചെയ്യണമെന്നറിയാതെ നിലത്തിരുന്നുപോയവരുടെ കൂടി നാടായിരിക്കുന്നു ജോഷിമഠ്. സുനിൽ ഗാവിലെ പല്ലവി പൻവാറിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച.
ജീവിത സമരം...എൻടിപിസിയുടെ ജലവൈദ്യുത പദ്ധതി എത്രയും പെട്ടെന്നു നിർത്തിവയ്ക്കണം, വീടു നഷ്ടമായവരെ പുനരധിവസിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് ചമോലി ജില്ലയിലെ ജോഷിമഠ് സബ് ഡിവിഷൻ മജിസ്ട്രേട്ട് ഓഫിസിനു മുന്നിൽ ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി നടത്തുന്ന സമരം.
നില തെറ്റി...ഭിത്തി മാത്രമല്ല, ചില വീടുകളിൽ തറ തന്നെ അടർന്നു മാറിയിരിക്കുന്നു. ജോഷിമഠ് പാലിക മർവരിയിലെ പൊട്ടിത്തകർന്ന വീടിന്റെ ചുമരും അടർന്നുമാറിയ തറയും പരിശോധിക്കുന്ന വീട്ടുടമ സുശീൽ പാണ്ഡെ.
പടരുന്ന വേദന...അടർന്നു വീഴാറായ ചുമരുകൾ പലവിധത്തിൽ താങ്ങിനിർത്താൻ അവസാന ശ്രമവും നടത്തുന്നവരുമുണ്ട്. അതിലൊരാളാണ് സൂരജ്. വീടിനും ഇതിനോടു ചേർന്ന തൊഴുത്തിനും വിള്ളൽ വീണിരുന്നു.
പ്രാർഥനാപൂർവം..ജനിച്ച മണ്ണിനൊന്നും പറ്റാതിരിക്കാൻ ഇനിയും ഭൂമി വിണ്ടുകീറാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ഒരു മനസ്സോടെ പ്രാർഥനയിലാണ്. ജോഷിമഠ് മനോഹർ ബാഗിലെ ചന്ദ്ര വല്ലഭ് പാണ്ഡെയുടെ വീട്ടിലെ പൂജാ മുറിക്കുമുന്നിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.