ADVERTISEMENT

1999ൽ കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ബിരുദപഠനം പൂർത്തിയാക്കിയിറങ്ങുമ്പോൾ, ആ വർഷത്തെ നാല് അക്കാദമിക് അവാർഡുകളും ആ യുവാവിന്റെ കയ്യിലായിരുന്നു. അന്നു തന്റെ മുന്നിലെത്തിയ ജോലി വാഗ്ദാനങ്ങളെല്ലാം നിരസിക്കുമ്പോൾ അഹങ്കാരമായിരുന്നില്ല, അതിമോഹമെന്നു വിളിക്കാവുന്ന ഒരു സ്വപ്നമായിരുന്നു മനസ്സിൽ– രാജ്യത്തെ മികച്ച ഫാഷൻ ബ്രാൻഡ് കെട്ടിപ്പടുക്കുക. ആറു മാസത്തിനുശേഷം വീട്ടിൽ നിന്ന് കടം വാങ്ങിയ 20,000 രൂപയുമായി ആ സംരംഭത്തിനു തുടക്കം; 25 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ഫാഷന്റെ ആഗോളമുഖമാണ് ആ പേര് – സബ്യസാചി !

വൻ നഗരങ്ങളുടെ മേൽവിലാസമില്ലാതെ, കൊൽക്കത്തയെന്ന പൈതൃകനഗരിയിൽ മൂന്നു തയ്യൽ മെഷീനുകളും മൂന്നു തുന്നൽക്കാരുമായി തുടക്കമിട്ട ആ സ്വപ്നസംരംഭം ഇന്ത്യൻ സ്ത്രീകളുടെ വിവാഹസ്വപ്നങ്ങളുടെ ഭാഗമായി മാറി. വിവാഹത്തിനു സബ്യസാചിയുടെ ഡിസൈൻ ധരിക്കണമെന്നല്ല, ‘സബ്യസാചി’ ധരിക്കാനായി വിവാഹം കഴിക്കാനും തയാർ എന്നു പറഞ്ഞു തുടങ്ങി പെൺകുട്ടികൾ. ഇന്ത്യൻ വിവാഹം = ‘സബ്യസാചി’ എന്ന ഫാഷൻ സമവാക്യത്തിലേക്കുള്ള ഈ വളർച്ച മികച്ച ഡിസൈനർ മാത്രമല്ല, മികച്ച ബിസിനസുകാരൻ കൂടിയാണ് സബ്യയെന്നു തെളിയിച്ചു.

‘ഞാൻ ഹൈസ്കൂളിൽ അൽപം ഇക്കണോമിക്സ് പഠിച്ചു. അതു കൊണ്ട് ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചു. അതെത്രത്തോളം മോശമാകും? സബ്യസാചി ചോദിക്കുന്നു. കടം വാങ്ങിയ 20,000 രൂപയിൽ നിന്ന് 25 വർഷങ്ങൾക്കിപ്പുറം 500 കോടി രൂപ വിലമതിക്കുന്ന ആഗോള ബിസിനസ് സംരംഭത്തിലേക്കു വളർന്നു കഴിഞ്ഞു, ആ ഹൈസ്കൂൾ ഇക്കണോമിക്സ് പാഠത്തിന്റെ മൂല്യം.

2001ൽ ഫെമിന ബ്രിട്ടിഷ് കൗൺസിലിന്റെ യുവ ഇന്ത്യൻ ഡിസൈനർക്കുള്ള പുരസ്കാരം നേടാനായതാണ് ഇന്ത്യൻ പാരമ്പര്യത്തെ ലോകത്തിനു മുന്നിലെത്തിക്കാനുള്ള അശ്വമേധത്തിനു തുടക്കമിട്ടത്. 2002ൽ ലാക്മേ ഫാഷൻ വീക്ക് അരങ്ങേറ്റം ‘സബ്യസാചി’ ബ്രാൻഡ് ആഗോളശ്രദ്ധയിലെത്തിച്ചു. ‘പഴ്സനലൈസ്ഡ് ഇംപെർഫെക്‌ഷൻ ഓഫ് ഹ്യുമൻഹാൻഡ്’ എന്നതായിരുന്നു സബ്യയുടെ ഫാഷൻ തത്വം. ഇന്ത്യൻ തനിമയും പരമ്പരാഗത കൈവേലകളുമാണ് യഥാർഥ ലക്ഷ്വറി ഫാഷൻ എന്നു തിരിച്ചറിഞ്ഞ ഡിസൈനറുടെ തോളിലേറി ഇന്ത്യൻ ക്രാഫ്റ്റും ടെക്‌സ്റ്റൈലും ന്യൂയോർക്ക് ഫാഷൻ വീക്ക്, ലണ്ടൻ ഫാഷൻ വീക്ക് തുടങ്ങിയ ആഗോളവേദികൾ കീഴടക്കി.

‘ബാൻഡ് ബചാ ബ്രൈഡ്’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സബ്യയുടെ ബ്രൈഡൽ വസ്ത്രങ്ങൾ ഇന്ത്യയിൽ എല്ലായിടത്തുമുള്ള വധുക്കളുടെ ഭാഗമായത്. പല നാടുകളിലുള്ളവർ ആ ഷോയിലെത്തി കഥകൾ പങ്കുവച്ചു, സബ്യസാചി ബ്രൈ‍‍ഡ്സ് ആയി മേക്ക് ഓവർ നേടി. വിവാഹം ‘സബ്യസാചി’യില്ലാതെ പൂർണമാകില്ലെന്നു വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, അനുഷ്ക ശർമ, ആലിയ ഭട്ട് തുടങ്ങിയ മുൻനിര നായികമാർ മുതൽ ബാഡ്മിന്റൻ താരം പി.വി.സിന്ധു വരെയുള്ളവർ ഒരുങ്ങിയത് സബ്യയുടെ കയ്യൊപ്പുള്ള വസ്ത്രങ്ങളിലാണ്. കാഞ്ചീപുരം സാരിയിൽ കതിർമണ്ഡപത്തിൽ കയറിയിരുന്ന മലയാളി പെൺകുട്ടികളും സറിയും സർദോസിയും ചിത്രത്തുന്നലുകളും നിറഞ്ഞ ലാച്ചയും ലെഹംഗയും മോഹിച്ചു; വിവാഹത്തിന്റെ ഭാഗമാക്കി.

അതേസമയം പരമ്പരാഗത വസ്ത്രങ്ങൾ മാത്രമല്ല തന്റെ ശക്തിയെന്നു തെളിയിച്ചു സബ്യസാചി ബോളിവുഡ് അരങ്ങേറ്റത്തിനു തിരഞ്ഞെടുത്തത് സഞ്ജയ് ലീല ബൻസാലിയുടെ ‘ബ്ലാക്ക്’ എന്ന ചിത്രം; കഥയുടെ കളർടോണിൽ ഒരുക്കിയ വസ്ത്രങ്ങളിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള പുരസ്കാരവുമെത്തി. ലോകത്തെ മികച്ച ലേബലുകളും ഡിസൈനർമാരുമായുള്ള കൊളാബറേഷനുകളും സബ്യസാചിയുടെ ഭാഗമായി. ഫ്രഞ്ച് ലക്ഷ്വറി ഡിസൈനറായ ക്രിസ്റ്റ്യൻ ലുബുട്ടാനുമായി ചേർന്നു ഡിസൈനർ വസ്ത്രങ്ങളുടെ വെട്ടുകഷണങ്ങളിൽ ഫാഷനബിൾ ഫുട്‌വെയറുകളുടെ കലക്‌ഷനും ഒരുങ്ങി. 2017ൽ ആഭരണരംഗത്തേക്കും സബ്യസാചി ബ്രാൻഡ് വിപുലപ്പെടുത്തി.

ബിസിനസ് വളർച്ചയ്ക്കിടെ സാമൂഹിക രംഗത്തും ശ്രദ്ധേയമായ പദ്ധതികൾ തുടങ്ങി വച്ചു. നെയ്ത്തുകാരുടെയും കരകൗശലവിദഗ്ധരുടെയും കമ്മ്യൂണിറ്റിക്കായി ‘സബ്യസാചി ആർട്ട് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. ജയ്‌സാൽമീറിലെ രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂളിൽ പിന്നാക്കക്കാരായ പെൺകുട്ടികൾ ധരിക്കുന്നത് ‘സബ്യസാചി’ യൂണിഫോമാണ്.

മാറ്റങ്ങളുടെ മുൻനിരയിൽ

പുതുമകളും മാറ്റങ്ങളും സ്വീകരിക്കാനും മുന്നിൽനിന്നു നയിക്കാനും സബ്യസാചിക്ക് എപ്പോഴും കഴിഞ്ഞു. 2016ൽ ഫാഷൻ വീക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നു പ്രഖ്യാപിച്ച അദ്ദേഹം ലോകത്തിനു മുന്നിൽ നേരിട്ടു കലക്‌ഷനുകൾ അവതരിപ്പിക്കാൻ ‘ഇൻസ്റ്റഗ്രാമി’ലെത്തി. ഡിസൈനറും ബ്രാൻഡും മറ്റ് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേക്കെത്തുന്ന മാർക്കറ്റിങ് തന്ത്രങ്ങളുടെ തുടക്കക്കാരനായി. കോവിഡിനു പിന്നാലെ അടച്ചിട്ട കാലത്തിന്റെ ‘ഓൺലൈൻ അനുഭവങ്ങളിൽ’ നിന്ന് ‘ലൈവ് എക്സ്‌പീരിയൻസ്’ ഇവന്റുകളിലേക്കു ലോകം തിരിച്ചെത്തുമ്പോൾ അതിന്റെ അമരക്കാരനായും അദ്ദേഹമുണ്ട്.ബ്രാൻഡിന്റെ 25 വർഷം ആഘോഷിക്കാൻ മുംബൈയിൽ വമ്പൻ ഫാഷൻഷോയുമായി സബ്യസാചി തിരിച്ചെത്തുന്നുണ്ട്.

വരുമോ കൊച്ചിയിൽ ?

‘‘എന്നാണ് കേരളത്തിലേക്കു സബ്യസാചി ബ്രാൻഡ് എത്തുക ?’’ എന്ന ചോദ്യത്തിന് കൊൽക്കത്തയുടെ സ്വന്തം ഡിസൈനറുടെ മറുപടിയിൽ ഒരിക്കൽ നിറഞ്ഞതു മട്ടാഞ്ചേരിയെന്ന പൈതൃക നഗരിയോടുള്ള ആരാധന. ‘‘എനിക്കേറെ ആഗ്രഹമുണ്ട് കേരളത്തിലെത്താൻ. എന്നെങ്കിലും ഇവിടെ സ്റ്റോർ തുറക്കാൻ സാധിക്കുമെങ്കിൽ അതു മട്ടാഞ്ചേരിയിലാകും. ഇവിടെയുള്ള പൈതൃക ശേഷിപ്പുകൾ ഏറെ ആകർഷിക്കുന്നതാണ്’’.

English Summary:

Sabyasachi: 25 years of revolutionizing Indian fashion. From a ₹20,000 loan to a ₹500 crore global empire, his journey embodies entrepreneurial spirit and artistic vision.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com