ADVERTISEMENT

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നമ്മുടെ കൊച്ചുകേരളത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ട പെൺകുട്ടികളുടെ എണ്ണം എത്രയെന്നറിയാമോ?  12നും 15നും ഇടയിലാവാമെന്നാണ് ഗൂഗിൾ നൽകിയ ഉത്തരം. കൂടാതെ കൊച്ചിയിലും കുന്നംകുളത്തും മരിക്കാതെ രക്ഷപ്പെട്ട രണ്ടുപേരുമുണ്ട്. നെറ്റ്ഫ്ലിക്സിലെ ‘അഡോളസൻസ്’ എന്ന ബ്രിട്ടിഷ് സീരീസ് നൽകിയ ചിന്തകളാണ് ഈയൊരു അന്വേഷണത്തിലേക്ക് എത്തിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഒരാളെന്ന നിലയിലും പുതിയ തലമുറ കുട്ടികളിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിലും ഇന്നത്തെ കുട്ടികൾ കളിയാക്കുന്ന തന്തവൈബെന്ന അസ്കിത അധികം ബാധിക്കാത്ത (അങ്ങനെ കരുതുന്നു) ഒരു രക്ഷകർത്താവെന്ന നിലയിലും പല തരത്തിലാണ് അഡോളസൻസിലെ ജെയ്മിയും അവന്റെ കുടുംബവും എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയത്.

മാത്രമല്ല, പുതിയ തലമുറയിലെ കുട്ടികളുടെ പല ഭാഷാപ്രയോഗങ്ങളും ഫിലോസഫികളും കുറച്ചേറെ ആശങ്കയോടെ തന്നെ മനസ്സിലാക്കാനും ഇതൊന്നുമറിയാത്ത നമ്മളൊക്കെ മറ്റേതോ പാരലൽ ലോകത്താണോ ശരിക്കും ജീവിക്കുന്നതെന്ന് അദ്ഭുതപ്പെടാനും ഈ സീരീസ് കാരണമായെന്ന് ഞാൻ പറഞ്ഞാൽ, അഡോളസൻസ് കണ്ടവർ ഒട്ടും അതിശയിക്കില്ല.

‘ആണുങ്ങളുടെ’ ലോകം

നമ്മുടെ നാട്ടിലെ പോലെ, അച്ഛനും അമ്മയും രണ്ടു മക്കളുമുള്ള ഒരു സാധാരണ കുടുംബമാണ് സീരീസിലെ പ്രധാന കേന്ദ്രം. ആ വീട്ടിലെ പതിമൂന്ന് വയസ്സുള്ള ജെയ്മി മില്ലർ എന്ന മകൻ തന്റെ സഹപാഠിയായ പെൺകുട്ടിയെ കൊന്ന കുറ്റത്തിന് അറസ്റ്റിലാവുന്നു. അവൻ എന്തിനങ്ങനെ ചെയ്തു എന്നുള്ള അന്വേഷണമാണ് സീരീസിന്റെ പശ്ചാത്തലം. ആ അന്വേഷണം ചെന്നെത്തുന്നത് സമൂഹമാധ്യമങ്ങൾ വഴി പുതു തലമുറക്കുട്ടികളെ വലിയ രീതിയിൽ സ്വാധീനിക്കുന്ന വിഷലിപ്തമായ ചില ആശയങ്ങളിലേക്കാണ്.

ജെയ്മി സഹപാഠിയായ കാത്തിയെ കൊല്ലുന്നത് ‘മാനോസ്ഫിയർ’ (Manosphere) എന്ന സംസ്കാരത്തിന്റെയും അതിന്റെ ഒരു ഉപവിഭാഗമായ ‘ഇൻസെൽ’ (Incel - Involuntary Celibate) കമ്യൂണിറ്റിയുടെയും ടോക്സിക് ആശയങ്ങളുടെ സ്വാധീനത്തിലാണ് എന്നാണ് ഈ സീരീസ് പറയാൻ ശ്രമിക്കുന്നത്. മാനോസ്ഫിയർ എന്നത് പുരുഷ കേന്ദ്രീകൃതമായ ഒരു ഓൺലൈൻ സംസ്കാരമാണ്. ഇത് പുരുഷാധിപത്യത്തിന് വേണ്ടി വാദിക്കുന്നു എന്നു മാത്രമല്ല, ഒരേ സമയം പുരുഷന്മാരെ മനുഷ്യരിലെ മികച്ച സൃഷ്ടികളായും എന്നാൽ സാമൂഹികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങളിൽ സ്വയം ഇരകളായും ചിത്രീകരിക്കുന്ന വിചിത്രമായ ആശയങ്ങളുടെ കലവറയുമാണ്. സ്ത്രീവിരുദ്ധതയാണ് അതിന്റെ ആണിക്കല്ല്. ഫെമിനിസം എന്ന ആശയമാണ് ഇവരുടെ സ്ഥിരം വേട്ടമൃഗം. ഫെമിനിസം സ്ത്രീകളെ വഴി തെറ്റിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന മുദ്രാവാക്യവും.

‘ഇൻസെൽ’ എന്നത് ‘Involuntary Celibate’  എന്നതിന്റെ ചുരുക്കെഴുത്താണ്. റൊമാന്റിക് ആയതോ അല്ലെങ്കിൽ ലൈംഗിക താൽപര്യമുള്ളതോ ആയ ബന്ധങ്ങൾ ആഗ്രഹിക്കുകയും എന്നാൽ അതു ലഭിക്കാതെ വരികയും ചെയ്യുന്ന പുരുഷന്മാർ, അതിനു കാരണമായി സ്ത്രീകളെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നതാണ് ഇതിലെ രീതി. 80-20 റൂൾ എന്നു വിളിക്കുന്ന ഇവരുടെ വിചിത്രമായ ഒരു പ്രത്യയശാസ്ത്രം  80 ശതമാനം പെൺകുട്ടികളും 20 ശതമാനം ആൺകുട്ടികളെ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ എന്നാണ്. പണവും പദവിയും ശാരീരികമായ ആകർഷണീയതയുമാണ് ഈ ഇഷ്ടത്തിന്റെ മാനദണ്ഡം. ബാക്കിയുള്ള 80 ശതമാനം ആൺകുട്ടികളും ‘നിരസിക്കപ്പെടുന്നു’.

അതുകൊണ്ട് സ്ത്രീകളുടെ മേൽ ‘അധികാരമുള്ള’, ‘ആണത്തമുള്ള’ ആൽഫാ മെയിലുകളാവാനാണ് ഇവർ പുരുഷ സമൂഹത്തോട് ആവശ്യപ്പെടുന്നത്. ഈ അധികാരവും ആണത്തവും സ്ത്രീകളുടെ മേൽ അവകാശം നൽകുന്നു എന്നും ഇവർ വിശ്വസിക്കുന്നു. എന്ത് അക്രമം കാണിച്ചും ആ അവകാശം അവർ നിലനിർത്തും.

പെൺകുട്ടികളാൽ നിരസിക്കപ്പെടുന്ന, അല്ലെങ്കിൽ സ്ത്രീകളെ സമത്വത്തോടെ കാണുന്ന, അതുമല്ലെങ്കിൽ പൊതുവേ സമാധാന പ്രിയരായ ആൺകുട്ടികളെ ഇവർ കഴിവ് കുറഞ്ഞ ‘ബീറ്റാ’ മെയിൽ ആയിട്ടാണ് കണക്കാക്കുന്നത്. കണക്കാക്കുക മാത്രമല്ല അവരെ കളിയാക്കുകയും പരസ്യമായും രഹസ്യമായും അധിക്ഷേപിക്കുകയും ആത്മവിശ്വാസം നശിപ്പിക്കുകയും നിരാശയിലേക്കു തള്ളിവിടുകയും ഇതിനെല്ലാം കാരണം പെൺകുട്ടികളാണ് എന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്യും.

ഈ ആശയങ്ങളൊക്കെ ഒരു പതിമൂന്നുകാരനെ എത്രത്തോളം ആഴത്തിൽ സ്വാധീനിക്കാം എന്നത് ഞെട്ടലോടെ മാത്രമേ അഡോളസൻസിന്റെ മൂന്നാമത്തെ എപ്പിസോഡിൽ കണ്ടിരിക്കാൻ കഴിയു. നിന്ദ്യനും ദുർബലനുമായി കാത്തി തന്നെ ചിത്രീകരിച്ചതായി വിശ്വസിച്ചാണ് ജെയ്മി അവളെ ആക്രമിക്കുന്നത്. കൊലയ്ക്കു ശേഷവും അവന് താൻ ചെയ്തതിൽ ഒരു കുറ്റബോധവും ഉണ്ടാകുന്നില്ല. അത്രത്തോളം അവന്റെ ഉള്ളിൽ മാനോസ്ഫിയർ ആശയങ്ങൾ വേരോടിയിരുന്നു.

കേരളത്തിലേക്കുള്ള ദൂരം

കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പ്രണയം നിരസിച്ചതിന് കൊല ചെയ്യപ്പെട്ടവരുടെ കണക്കെടുത്തത് ജെയ്മി നൽകിയ ചിന്തകളുടെ പുറത്താണ്.  പത്തു വർഷത്തിൽ പതിനഞ്ചോളം കൊലപാതകങ്ങൾ എന്നത് ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാൻ കഴിയില്ല.  പ്രണയം നിരസിച്ചതിന്റെ പേരിലോ പ്രണയം തുടരേണ്ടതില്ലാ എന്ന് തീരുമാനിച്ചതിന്റെ പേരിലോ മാത്രമായിരുന്നു ഈ കൊലപാതകങ്ങളെല്ലാം. അതും ഇൻസ്റ്റഗ്രാമും മാനോസ്ഫിയറും ഒന്നും വലിയ സ്വാധീനം ചെലുത്താത്ത കാലത്ത്. ഇൻസെലിന് സമാനമായ മാനസികാവസ്ഥ തന്നെയാണ് ഇവിടെയും പ്രവർത്തിച്ചിട്ടുണ്ടാവുക.

കേരളത്തിൽ മാനോസ്ഫിയർ ആശയങ്ങൾ ഒരു സംഘടിത പ്രസ്ഥാനമായി വളർന്നിട്ടില്ലെങ്കിലും, സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം ആശയങ്ങളുടെ സ്വാധീനം വർധിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. പുരുഷന്മാർക്ക് നീതി ലഭിക്കുന്നില്ല എന്ന വാദവുമായി രംഗത്തു വന്ന ചില സംഘടനകളെയൊക്കെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. പുരുഷന്മാരുടെ അവകാശങ്ങൾക്കു  വേണ്ടി പ്രവർത്തിക്കുന്നു എന്ന വ്യാജേന സ്ത്രീ വിരുദ്ധത മാത്രം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളും ഇൻസ്റ്റഗ്രാം പ്രൊഫൈലുകളും ഫെയ്സ്ബുക് ഗ്രൂപ്പുകളുമൊക്കെ നമുക്കിടയിലും സജീവമാണ്.

ലോകത്ത് മാനോസ്ഫിയർ സംസ്കാരത്തിന്റെ പ്രധാന മുഖമായ ആൻഡ്രൂ ടേറ്റിനക്കുറിച്ച് അഡോളസൻസിൽ പറയുന്നുണ്ട്. ടേറ്റിന്റെ ടിക്‌ടോക്ക്, യൂട്യൂബ് വിഡിയോകൾ ഏറ്റവും ആകർഷിക്കുന്നത് കൗമാരക്കാരെയും യുവാക്കളെയും ആണെന്നതാണ് സങ്കടകരമായ സത്യം. വിഷലിപ്തമായതും നിലവാരമില്ലാത്തതുമായ കണ്ടന്റുകൾ പടച്ചുവിടുന്ന മലയാളി യൂട്യൂബർമാർക്കും ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾക്കും ലഭിക്കുന്ന ആരാധക ബാഹുല്യം കണ്ടു നമ്മുടെ കണ്ണും പലപ്പോഴും തള്ളിയിട്ടുണ്ടല്ലോ.

2022-ൽ ഗാർഡിയൻ നടത്തിയ പഠനത്തിൽ പറയുന്നത്, യുകെയിൽ കൗമാരക്കാരായ പകുതിയിലധികം ആൺകുട്ടികളും ആൻഡ്ര്യൂ ടേറ്റിന്റെ കണ്ടന്റുകളുടെ ആകർഷണീയതയിലും അയാളുടെ മസ്കുലിൻ ആത്മവിശ്വാസത്തിലും വാഗ്ദാനങ്ങളിലും ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.  2025-ൽ ഇക്കാര്യങ്ങൾ ദേശീയ തലത്തിൽ തന്നെ ചർച്ചകൾക്ക് കാരണമാവുകയും, പ്രധാനമന്ത്രി കിയ സ്റ്റാമെർ  തന്നെ ‘ടോക്സിക് മസ്കുലിനിറ്റി’യെ  ചെറുക്കാൻ സ്കൂളുകളിൽ അഡോളസൻസ് സീരീസ് പ്രദർശിപ്പിക്കുന്നതിനുള്ള ക്യാംപെയ്നുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന കാഴ്ച കാണാം.

ചോദിക്കാം മനസ്സാക്ഷിയോട്

അഡോളസൻസ് കാഴ്ചക്കാരോട് വളരെ ഉറക്കെ ചോദിക്കുന്ന മറ്റു ചില ചോദ്യങ്ങളുമുണ്ട്. എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങനെ സാധാരണ കുടുംബത്തിലെ ഒരു കൗമാരക്കാരൻ ഇത്തരം ആശയങ്ങളുടെ ചുഴിയിൽ വീണു എന്നാണ് അതിൽ പ്രധാനം. ആരാണ് ശരിക്കും കുറ്റക്കാർ എന്ന്. ജെയ്മിയുടെ അച്ഛൻ എഡ്ഡി മില്ലർ പറയുന്നുണ്ട്, തന്റെ കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ ഉണ്ടാകരുതെന്ന കരുതലോടെയാണ് അവനെ വളർത്തിയതെന്ന്. വീട്ടമ്മയായ അമ്മയും മകനോടുള്ള സ്നേഹത്തിന്റെയും സ്വാതന്ത്ര്യം കൊടുത്തതിന്റെയും കാര്യങ്ങൾ പറയുന്നുണ്ട്.

പക്ഷേ, അവർ രണ്ടു പേർക്കും അവൻ കടന്നുപോയ മാനസികാവസ്ഥയെപ്പറ്റി ഒരറിവും ഇല്ലായിരുന്നു. ജെയ്മിയുടെ ഒറ്റപ്പെടലും നിരാശയും അരക്ഷിതാവസ്ഥയും സ്വന്തം വീട്ടുകാർ തിരിച്ചറിഞ്ഞില്ല. അഡോളസൻസ് ജെയ്മി മില്ലറുടെ മാത്രം കഥയല്ല. ലോകം മൊത്തമുള്ള കൗമാരക്കാരുടെ കഥയാണ്. സ്വന്തം വീട്ടുകാരുമായി ആശയവിനിമയത്തിന്റെ കണ്ണി നഷ്ടപ്പെട്ടുപോയ, ജെയ്മിയെ പോലെ നിരന്തരം ‘ബുള്ളി’ ചെയ്യപ്പെട്ടിട്ടും അതൊന്നും ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന,  ഇച്ഛാഭംഗവും നിരാശയും അക്രമത്തിലൂടെ പുറത്തെടുക്കുന്ന ജെയ്മിയുടെ സഹപാഠികളെ രണ്ടാമത്തെ എപ്പിസോഡിൽ കൃത്യമായി കാണിക്കുന്നുണ്ട്.

നമ്മുടെ കുട്ടികൾ ഓൺലൈനിൽ എന്താണ് കാണുന്നത്, അത് അവരെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെപ്പറ്റി ഗൗരവമായ ചർച്ചകളും ഇടപെടലുകളും വേണ്ടതാണ്. നിരാശരും അരക്ഷിതരുമായ കുട്ടികളാണ് പലപ്പോഴും മേൽപറഞ്ഞ സാമൂഹിക വിരുദ്ധമായ ആശയങ്ങൾക്ക് വശംവദരായി പോകുന്നത്.  അതിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് രക്ഷിതാക്കൾക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. കുട്ടികളെ സ്നേഹിക്കുന്നതിനൊപ്പം അവരെ നിരീക്ഷിക്കാത്തതും ആവശ്യമുള്ളയിടത്ത് നിയന്ത്രിക്കാത്തതും അവരുമായി ആഴത്തിലുള്ള ഒരു സൗഹൃദബന്ധം നിലനിർത്താത്തതും ഒക്കെ ഇവിടെ ഒരു കാരണമായി പറയാം.

മനുഷ്യരാശിയുടെ ചരിത്രത്തിൽ വൈദ്യുതിയുടെ കണ്ടുപിടിത്തം പോലെ പ്രാധാന്യമുണ്ട് ഇന്റർനെറ്റിന്റെ കണ്ടുപിടിത്തത്തിനും. കാരണം അതുവരെയുള്ള മനുഷ്യ ജീവിതത്തെ ഇത്രകണ്ട് മാറ്റി മറിച്ച കണ്ടുപിടിത്തങ്ങൾ വേറെയുണ്ടാവില്ല. ഇനി അതില്ലാതൊരു ജീവിതം അസാധ്യവുമാണ്. പക്ഷേ, രണ്ടും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ‘ഷോക്കേൽക്കും’. ഇന്റർനെറ്റ് വഴി ഇന്നത്തെ കുട്ടികൾ (മുതിർന്നവരും) ലോകത്തോട് മൊത്തം കണക്റ്റഡ് ആയിരിക്കുകയും എന്നാൽ സ്വന്തം വീട്ടിലുള്ളവരോട് ഡിസ്കണക്റ്റഡ് ആയിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ കൂടി കാണാതെ പോകരുത്.

സ്വന്തം മനസ്സാക്ഷിയോടു ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അഡോളസൻസ് കാണാം. നൂറ് പാരന്റിങ് ക്ലാസുകളിൽ പങ്കെടുക്കുന്നതിനെക്കാളും വലിയ പാഠമായിരിക്കും ആ കാഴ്ച.  

English Summary:

Adolescence: A Netflix series exposing the dangers of manosphere ideologies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com