ADVERTISEMENT

 ആഗോള ഫാഷൻ രംഗത്ത് വെള്ളിവെളിച്ചത്തിലാണ് ഖാദി. സ്വാതന്ത്ര്യസമരത്തിന്റെ അടരുകളുള്ള ഇന്ത്യയുടെ ഈ ‘ഫ്രീഡം ഫാബ്രിക്’ ഫാഷൻ ലോകത്ത് യഥാർഥ ലക്ഷുറിയുടെ അടയാളപ്പെടുത്തലാണ്. കൈകൊണ്ട് നൂൽനൂറ്റ്, തറിയിൽ ഒരുക്കുന്ന പൈതൃകതുണിത്തരം സുസ്ഥിര ഫാഷന്റെ അടിസ്ഥാനമാണെന്നത് ഫാഷൻ ലോകത്ത് ഖാദിയുടെ മൂല്യം കൂട്ടുന്നു. ഏറെക്കാലം പരിമിതികളിൽ ഒതുങ്ങിനിന്ന ഖാദി ആഗോള ഫാഷന്റെ  നടുത്തളത്തിലേക്കും ഭാവിയുടെ സാധ്യതകളിലേക്കും ഇറങ്ങിത്തിരിക്കുന്ന നാളുകളാണിത്. ഇതിനു തുടക്കമിടുന്നതായി മുംബൈയിൽ നടന്ന എഫ്ഡിസിഐ– ലാക്മേ ഫാഷൻ വീക്ക്. ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ വീക്കിന്റെ 25–ാം വാർഷിക വേളയിൽ റാംപിലെത്തിയത് ഖാദിയുടെ ഇതുവരെ കാണാത്ത മെയ്ക്കോവർ. 

സെന്റർ ഓഫ് എക്സലൻസ് ഫോർ ഖാദിയും (സിഒഇകെ) ഖാദി ആൻഡ് വില്ലേജ് ഇൻഡ്രസ്ട്രീസ് കമ്മിഷനും (കെവിഐസി) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയും കൈകോർത്താണ് ലാക്മേ വേദിയിൽ ഖാദിയുടെ പുതുകലക്‌ഷനുകളെത്തിച്ചത്. ഒപ്പം ഇന്ത്യൻ ഫാഷൻ രംഗത്ത് ശ്രദ്ധേയരായ കരിഷ്മ ശാഹനി ഖാൻ, നികി മഹാജാൻ, നികാഷ തവാദേ എന്നിവരും ഖാദിയിൽ പ്രതിഭാസ്പർശമുള്ള ഡിസൈനുകൾ അവതരിപ്പിച്ചു. സിഒഎകെ– ഖാദി ഇന്ത്യ കലക്‌ഷനുകൾ ഒരുക്കാൻ കെവിഐസി ഔട്‌ലെറ്റുകളിൽ നിന്നുള്ള ഖാദിതുണിത്തരമാണ് പൂർണമായും ഉപയോഗിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ നിന്നെത്തിച്ച തുണിയിൽ നിഫ്റ്റ് ഡിസൈനർമാരാണ് പുതിയ വസ്ത്രങ്ങളൊരുക്കിയത്. എർത്തി നിറങ്ങളുടെ ധാരാളിത്തത്തോടെ റിലാക്സ്ഡ്  ഫിറ്റ് വസ്ത്രങ്ങളും ഫോർമൽവെയറും റാംപിലെത്തി. ജെൻഡർ പരിമിതികളില്ലാതെ ഉപയോഗിക്കാവുന്ന ഡിസൈനുകളാണ് ഇതിലേറെയുമെന്നത് ആഗോള സ്റ്റൈൽ അഭിരുചികളെയും സ്വാധീനിക്കുന്ന ട്രെൻഡ് ആകും.

 ഡിസൈനർ കരിഷ്മ ശാഹനി ഖാന്റെ ‘കാ–ശ’ എന്ന ലേബലിന്റെ അടിസ്ഥാനം തന്നെ ‘സീറോ വേസ്റ്റ്’ എന്ന ഡിസൈൻ തത്വമാണ്. ഖാദിയിൽ കരിഷ്മ ഒരുക്കിയ ഡിസൈനുകളിലെ ആപ്ലിക്, പാച്ച് വർക്കുകളും അലങ്കാരത്തുന്നലുകളും ഇതിനുള്ള തെളിവായി. ഖാദിയും കാല കോട്ടണും ഉപയോഗിച്ചുള്ള വസ്ത്രങ്ങളിൽ കരിഷ്മയുടെ സ്വതസിദ്ധമായ ബുട്ടിസും ജ്യോമെട്രിക്കൽ പാറ്റേണുകളും സ്ട്രൈപ്സും നിറഞ്ഞു. ചെറുതും നീളം കൂടിയതുമായ ജാക്കറ്റുകൾ, സ്കർട്ടുകൾ, പാന്റുകൾ തുടങ്ങിയ ‘കംഫർട്ട്’ ഫാഷൻ വസ്ത്രങ്ങളായിരുന്നു ഇവ. ഇരുവശവും മാറി ഉപയോഗിക്കാവുന്ന റിവേഴ്സിബിൾ വസ്ത്രങ്ങൾ കൂടിയായിരുന്നു പലതും.

30 വർഷത്തിലേറെയായി ഖാദിയിൽ ഡിസൈനുകളൊരുക്കുന്ന നികി മഹാജാൻ ഇത്തവണ ബറോക് – ഫ്രഞ്ച് ബ്രൊക്കേഡ് ഫ്യൂഷനിലാണ് ഖാദിയുമായെത്തിയത്. പുതുമയുള്ള പ്രിന്റുകളും അപൂർവ നിറങ്ങളും അഴകേറ്റുന്ന അബ്സ്ട്രാക്ട് പ്രിന്റഡ് ഷർട്ടുകളും ്രടൗസറുകളും ഡ്രസുകളും റാംപിലെത്തി. പ്ലീറ്റുകളും ഗാതേഡ് എലമെന്റും ഉൾപ്പെടെ ഫെമിനിൻ സ്പർശമുള്ള വസ്ത്രങ്ങൾ ഖാദിയുടെ പുതുസാധ്യതകൾ  പ്രതിഫലിപ്പിച്ചു. ഒഴുകിയെത്തുന്ന രാജകീയ പ്രൗഡിയോടെ ഖാദിയെ അവതരിപ്പിച്ചത് ഡിസൈനർ നികാഷ തവാദേ. ഈ ഖാദി സിൽക് കലക്‌ഷനിൽ ശ്രദ്ധാകേന്ദ്രമായത് മനോഹരമായ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ.

 ഖാദിയുടെ സാധ്യതകൾ ലോകത്തിനു മുന്നിലെത്തിക്കാൻ എഫ്ഡിസിഐയും ഖാദി ഇന്ത്യയും ((CoEK) ഒരുമിച്ചു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ മോസ്കോ ഫാഷൻ വീക്കിലും കന്റംപ്രററി ഖാദി ഫാഷൻ അവതരിപ്പിച്ചിരുന്നു. ഏപ്രിൽ ഒന്നിന് മുംബൈയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് ഡിസൈനർ ബ്രാൻഡായ ‘വിവിയൻ വെസ്റ്റ്‌വുഡ്’ നടത്തിയ ഫാഷൻഷോയിൽ  ആർക്കൈവൽ ഡിസൈനുകൾക്കൊപ്പം കെവിഐസി നൽകിയ ഖാദി കോട്ടൺ, വൂൾ, സിൽക്ക് തുണിത്തരങ്ങളിൽ ഇന്ത്യൻ പൈതൃകത്തെ ആദരിക്കുന്ന ഡിസൈനുകളും റാംപിലെത്തിച്ചു. ആഗോളഫാഷനിൽ സുസ്ഥിരസ്ഥാനം നേടുന്ന നാളുകളിലേക്കാണ് ഖാദിയുടെ ഇനിയുള്ള യാത്ര.

English Summary:

Khadi's Global Fashion Revolution: Khadi fashion is gaining global recognition for its sustainable and luxurious appeal.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com