പരകായ സഞ്ചാരം; ആത്മീയതയും സാഹസികതയും ഇടകലർത്തി കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി നിത്യാനന്ദ അഡിഗയുടെ ലോകയാത്രകൾ

Mail This Article
കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് നിത്യാനന്ദ അഡിഗ തന്റെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കിൽ കയറി സെൽഫ് സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തി. ക്ഷേത്ര ശ്രീകോവിലിനകത്ത് ദേഹത്തണിയാറുള്ള ചുവന്ന പട്ട് ഇപ്പോഴില്ല. പകരം റൈഡിങ് ജാക്കറ്റ്. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയായ നിത്യാനന്ദ ബൈക്ക് റൈഡറുടെ വേഷത്തിലേക്കു മാറിയാൽ ഭക്തർ പോലും തിരിച്ചറിഞ്ഞേക്കില്ല.

യാത്ര തുടങ്ങിയാൽ ‘കെഎ 20 ബൈക്കർ’ എന്ന യുട്യൂബ് പേജിൽ നിത്യാനന്ദയുടെ യാത്രാ വിവരണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. മന്ത്രങ്ങളുറങ്ങുന്ന ആ മനസ്സും ശരീരവും ഒരു ബൈക്ക് റൈഡറിലേക്കു പരകായ പ്രവേശം നടത്തിയ പോലെ. ചൈന അതിർത്തിയിലെ സംഗീതജ്ഞൻ, ഭൂട്ടാനിലെ പുരാതന ബുദ്ധ ക്ഷേത്രം, ഉസ്ബെക്കിസ്ഥാനിലെ സൂപ്പർ മാർക്കറ്റ്, തുർക്കമെനിസ്ഥാനിലെ വസ്ത്ര ധാരണ രീതി, റഷ്യൻ അതിർത്തിയിലെ തണുപ്പ് തുടങ്ങി ഹിമാലയത്തിലെ ജീവിതം വരെയുള്ള കാര്യങ്ങളിൽ ആത്മീയതയും ചരിത്രവും ഇടകലർത്തിയുള്ള വിവരണങ്ങൾ. സംസ്കൃത ശ്ലോകങ്ങളും ചരിത്രവും ഐതിഹ്യങ്ങളുമെല്ലാം അതിലേക്കു കടന്നു വരുന്നു. സാഹസികതയും ആത്മീയതയും ഇഴ ചേരുന്നതാണ് നിത്യാനന്ദയുടെ ലോക യാത്രകൾ.
കടൽ കടക്കാതെ ലോകയാത്ര
‘ നൂറിലേറെ വർഷങ്ങൾക്കു മുൻപേ അങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നു. കൊല്ലൂർ ക്ഷേത്രം തന്ത്രിമാർ കടൽ മുറിച്ചു കടന്ന് മറ്റൊരു രാജ്യത്തേക്ക് പോകാൻ പാടില്ല എന്നുള്ളത്. ഈ ആചാരം ലംഘിക്കപ്പെടാതിരിക്കാൻ ആണ് ഞാൻ റോഡ് യാത്രകൾ തിരഞ്ഞെടുത്തത്.’ കന്നഡ കലർന്ന മലയാളത്തിൽ നിത്യാനന്ദ അഡിഗ തന്റെ യാത്രകളെ കുറിച്ചു പറഞ്ഞു തുടങ്ങി.
ലക്ഷ്വറി എന്നു മറ്റുള്ളവർക്കു തോന്നാമെങ്കിലും റോഡ് യാത്രകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വാഹനങ്ങൾ വാങ്ങിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കിലായിരുന്നു നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് യാത്രകൾ. ഉസ്ബെക്കിസ്ഥാനിൽ പോയത് ട്രയംഫ് ടൈഗർ ബൈക്കിൽ. ഇതിനു പുറമേ ഹീറോ എക്സ്പൾസ് 200, സുസുക്കി ആക്സസ് എന്നിവയും ഉണ്ട്. ഫോർച്യൂണർ, സ്കോഡ, രണ്ട് ജീപ്പ് എന്നിവയും കൈവശമുണ്ട്. 6 മാസം മുൻപ് റഷ്യയിലേക്കായിരുന്നു അവസാന യാത്ര. പിന്നീടുള്ള ദിവസങ്ങൾ കൊല്ലൂരിലെ നവരാത്രി രഥോത്സവ ചടങ്ങുകളുടെ തിരക്കിലായിരുന്നു. അടുത്ത യാത്ര മ്യാൻമർ അതിർത്തി വഴി സിംഗപ്പൂരിലേക്കാണ്.
നിത്യാനന്ദ അഡിഗയുടെ ആദ്യകാല യാത്രകൾ ജല സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായിരുന്നു. ജല ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചായിരുന്നു 6 വർഷം മുൻപ് 3 രാജ്യങ്ങളിലേക്കു 17 ദിവസം കൊണ്ട് 10500 കിലോമീറ്റർ യാത്ര നടത്തിയത്. 2019ൽ ഉഡുപ്പി ജില്ലയിൽ ഉടലെടുത്ത ജലക്ഷാമമായിരുന്നു ഈ ആശയത്തിനു പ്രേരണ.
വിവാഹിതനായാൽ മാത്രം തന്ത്രി
കൊല്ലൂർ ക്ഷേത്രത്തിൽ മുഖ്യ തന്ത്രിയാണ് പ്രധാന പുരോഹിതൻ. ഇതിന് പുറമേ 4 അർച്ചകർ ഉണ്ട്. രണ്ട് കീഴ്ശാന്തിമാർ, അതിന് കീഴിൽ 13 ക്ഷേത്ര പുരോഹിത് എന്നിവരും ഉണ്ട്. ക്ഷേത്രത്തിലും പുറത്തും പൂജ ചെയ്യുന്നത് ക്ഷേത്ര പുരോഹിതന്മാരാണ്.
മുഖ്യ തന്ത്രി വിവാഹിതനായിരിക്കണം എന്നതാണ് കൊല്ലൂരിലെ ആചാരം. മുഖ്യ തന്ത്രിക്ക് പ്രായമാകുമ്പോൾ അദ്ദേഹം മകന് ദീക്ഷ കൊടുക്കും. വിവാഹം ചെയ്ത മകനു മാത്രമേ ദീക്ഷ കൊടുക്കാനാവു. ശ്രീകോവിലിനുള്ളിൽ മുഖ്യ അർച്ചകനായി ദീക്ഷ സ്വീകരിക്കുന്ന വേളയിൽ ഭാര്യയുടെയും സാന്നിധ്യമുണ്ടാവണം.
ശ്രീകോവിലിനു പുറത്ത് ശുകനാസി എന്ന് അറിയപ്പെടുന്ന സ്ഥലത്ത് മുഖ്യ അർച്ചകനായി തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ ഭാര്യ വന്നു നിൽക്കണം. തുടർന്നു മാത്രമേ ദീക്ഷ സ്വീകരിക്കാൻ കഴിയുകയുള്ളു. ചണ്ഡിക ഹോമം ചെയ്യുന്നവർ വിവാഹിതരായിരിക്കണം എന്നതാണ് വിശ്വാസം. മകൻ ക്ഷേത്ര ശ്രീകോവിലിൽ കയറി പൂജ തുടങ്ങിയ ശേഷം പിന്നീട് അച്ഛൻ കയറാൻ പാടില്ല.– നിത്യാനന്ദ പറഞ്ഞു.

ഒപ്പമുണ്ട് കൊല്ലൂരമ്മ
ബംഗ്ലദേശിൽനിന്ന് കൊല്ലൂരിലേക്കു മടങ്ങുമ്പോൾ ഭുവനേശ്വർ-വിജയവാഡ ദേശീയപാതയിൽ അപകടം നേരിൽ കണ്ട അനുഭവവുമുണ്ടായി. ‘സമയം രാത്രി 11.30. ബൈക്കിന്റെ സ്പീഡോ മീറ്റർ 165ൽ തൊട്ടു. പെട്ടെന്ന് വണ്ടി നിർത്തൂ എന്ന് ആരോ പറയും പോലൊരു തോന്നൽ. ബൈക്ക് റോഡരികിലേക്കു ഒതുക്കി നിർത്തി. ആ നിമിഷം എന്നെയും കടന്നു രണ്ടു ബൈക്കുകൾ മുന്നോട്ടു പോയി. എതിർ ദിശയിൽ അതിവേഗം വന്ന കാറിൽ ആ ബൈക്ക് ഇടിച്ച് തകർന്നു. 2 ജീവനുകൾ തൽക്ഷണം തീർന്നു. ആ വിളി കേൾക്കാതെ മുന്നോട്ടു പോയിരുന്നെങ്കിൽ...ആ വിളി കൊല്ലൂരമ്മയുടെ തന്നെയായിരുന്നു...’ നിത്യാനന്ദ പറയുന്നു.
മുൻ തന്ത്രി പരേതനായ മഞ്ജുനാഥ അഡിഗയുടെയും മംഗളാമ്മയുടെയും മകനായ നിത്യാനന്ദ മൈസൂരു സർവകലാശാലയിൽ നിന്ന് ബിബിഎമ്മും എംബിഎയും കഴിഞ്ഞ ശേഷം മഹാരാജ കോളജ് സംസ്കൃത പാഠശാലയിൽനിന്ന് തന്ത്ര ശാസ്ത്രത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷമാണ് ക്ഷേത്രചുമതലയിലേക്ക് എത്തിയത്. ഭാര്യ രക്ഷിതയും ബൈക്ക് റൈഡിങ് ഇഷ്ടപ്പെടുന്ന ആളാണ്. രക്ഷിതയ്ക്ക് സ്വന്തമായി 500 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റുണ്ട്. കേരളമടക്കം പല സ്ഥലങ്ങളിലേക്കും ഇരുവരുമൊന്നിച്ച് ബൈക്കിലുള്ള യാത്രകൾ ഇപ്പോഴും തുടരുന്നു. സിരി, ധാത്രി എന്നിവരാണ് മക്കൾ.
‘ മഹാനായ ഒരു മനുഷ്യന് മതം എന്നത് സൗഹൃദങ്ങൾ സൃഷ്ടിക്കാനുള്ളതാണ്. മോശം മനുഷ്യന് അത് പോരാടാനുള്ള ഉപകരണവും. സ്നേഹവും സമാധാനവും പ്രവഹിക്കട്ടെ.’ നിത്യാനന്ദ അഡിഗയുടെ വാട്സാപ് സ്റ്റാറ്റസ് ആണിത്. വരികൾക്കപ്പുറവും സ്നേഹവും സമാധാനവും പ്രവഹിച്ച് ആ യാത്രകളും തുടരട്ടേ.