ADVERTISEMENT

രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.

പ്രസിദ്ധനായ മഹർഷി എവിടെയാണിരിക്കുന്നതെന്ന് അദ്ദേഹത്തോടു തന്നെ അബദ്ധത്തിൽ ചോദിക്കുന്ന സന്ദർശകർ; കെട്ടുകാഴ്ചകളൊന്നുമില്ലാതെ അതിസാധാരണക്കാരനായി ആശ്രമത്തിലെ പണികൾ ചെയ്തു നടക്കുന്ന മഹർഷിയെ തിരിച്ചറിയുന്നതെങ്ങനെ.ഇന്ത്യൻ ആധ്യാത്മിക പാരമ്പര്യത്തിലെ വേറിട്ട ഇതിഹാസമായിരുന്നു രമണമഹർഷി. ആത്മാന്വേഷണത്തിന്റെ ജ്ഞാനമാർഗം കാട്ടിത്തന്ന, അദ്വൈതത്തിന്റെ പൊരുൾ പകർന്നുതന്ന അപൂർവ യോഗിവര്യൻ വാചാലമായ മൗനം കൊണ്ടും ശാന്തി വിളയാടുന്ന നോട്ടംകൊണ്ടും പുഞ്ചിരികൊണ്ടും എല്ലാവർക്കും സൗഖ്യം പകർന്നു.

തിരുച്ചുഴിയിലെ വെങ്കടരമണൻ

1879 ഡിസംബർ 30ന്, സുന്ദരം അയ്യരുടെയും അളഗമ്മാളുടെയും മകനായി തമിഴ്‌നാട്ടിലെ തിരുച്ചുഴിയിലായിരുന്നു വെങ്കടരമണന്റെ ജനനം. നാഗസ്വാമി, നാഗസുന്ദരം, അലമേലു അമ്മാൾ എന്നിവർ സഹോദരങ്ങൾ. മധുരയിലെ അമേരിക്കൻ മിഷൻ സ്കൂളിലുൾപ്പെടെ വിദ്യാഭ്യാസത്തിനിടെ 1895ൽ ഒരു ബന്ധു പറഞ്ഞാണ് തിരുവണ്ണാമലയിലെ അരുണാചലത്തെപ്പറ്റി ബാലനായ രമണൻ ആദ്യമായി അറിഞ്ഞത്. ആ സ്ഥലം അന്നുമുതൽ അഭിനിവേശമായി മനസ്സിലുറച്ചു.1896ൽ 17–ാം വയസ്സിൽ ആദ്യത്തെ ‘മരണാനുഭവം’ വഴിത്തിരിവായി. ശരീരം മരവിച്ചപോലെയാക്കിയും ശ്വാസം പിടിച്ചും മരണം എന്തെന്ന് അനുഭവിച്ചറിഞ്ഞത് വെങ്കടരമണൻ എന്ന സ്‌കൂൾ കുട്ടിയെ ഋഷിയാക്കി, എല്ലാ ബന്ധങ്ങളിൽനിന്നും മുക്തനാക്കിയ നിമിഷമായിരുന്നു അത്.

മല കയറിയ ജ്ഞാനം

1896 ഓഗസ്റ്റ് 29ന് ഒരു കത്തുമെഴുതിവച്ചു വീടുവിട്ട രമണൻ അരുണാചലത്തിലെത്തി. അരുണാചലേശ്വര ക്ഷേത്രത്തിലെ പാതാളലിംഗം നിലവറയിൽ തപസ്സനുഷ്ഠിക്കാനാരംഭിച്ച യുവയോഗിയെക്കണ്ടവരെല്ലാം അദ്ഭുതപ്പെട്ടു നോക്കിനിന്നു. 1899 ൽ അദ്ദേഹം മലമുകളിലെ വിരൂപാക്ഷ ഗുഹയിലേക്കു മാറി. 17 വർഷം ഇവിടെക്കഴിഞ്ഞു. അക്കാലത്ത്  കൂടെയുണ്ടായിരുന്ന മലയാളി സന്യാസി പളനിസ്വാമിയിൽനിന്ന് നന്നായി മലയാളം പഠിച്ചു. 1916ൽ സ്‌കന്ദാശ്രമത്തിലേക്ക് താമസം മാറ്റിയതിനു പിന്നാലെ അമ്മ അളഗമ്മാളും ഇവിടെയെത്തി അന്തേവാസിയായി. 1922ൽ മരണമടഞ്ഞ അമ്മയെ സമാധിയിരുത്തിയ അരുണാചലത്തിന്റെ തെക്കേ ചരിവിലേക്ക് രമണമഹർഷി താമസം മാറ്റുമ്പോൾ ഓല മേഞ്ഞ ഷെഡ് മാത്രം. ഇന്നറിയപ്പെടുന്ന രമണാശ്രമം രൂപപ്പെട്ടതും വികസിച്ചതും ഇവിടെയാണ്. സഹോദരൻ നാഗസുന്ദരം പിന്നീട് ആശ്രമത്തിലെ കാര്യങ്ങൾക്കു മേൽനോട്ടം നൽകി നിരഞ്ജനാനന്ദ എന്നും ചിന്നസ്വാമി എന്നും അറിയപ്പെട്ടു. അരുണാചല പഞ്ചരത്‌നം, ഉപദേശസാരം, ആത്മവിദ്യ, ഉള്ളത് നാർപ്പതു തുടങ്ങിയ രമണമഹർഷിയുടെ കൃതികളും അദ്ദേഹവുമായുള്ള സംഭാഷണങ്ങളുടെ സമാഹാരങ്ങളുമെല്ലാം വിശ്വപ്രസിദ്ധങ്ങളാണ്.

ഗാന്ധിജി ആഗ്രഹിച്ചു, പക്ഷേ...

അരുണാചലത്തിലെത്തി രമണമഹർഷിയെ കാണാൻ മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. ഒരിക്കൽ തിരുവണ്ണാമലയിൽ പൊതുപരിപാടിയി‍ൽ പ്രസംഗിക്കാൻ ഗാന്ധിജി എത്തിയപ്പോൾ, അദ്ദേഹം സഞ്ചരിച്ച തുറന്ന വാഹനം ആശ്രമകവാടത്തിൽ ഒന്നു നിർത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന സി. രാജഗോപാലാചാരി ഡ്രൈവറോട് വണ്ടിവിടാൻ ആംഗ്യം കാണിച്ചു. ഇക്കാര്യം രമണമഹർഷിയെ അറിയിച്ചപ്പോൾ, ഗാന്ധിജി ആശ്രമവാസിയായി രാഷ്ട്രീയം ഉപേക്ഷിക്കുമോ എന്നു കരുതി രാജഗോപാലാചാരി അതു തടഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി. 

ബ്രിട്ടിഷ് എഴുത്തുകാരൻ വില്യം സമർസെറ്റ് മോമിനെപ്പോലെ വിദേശികളായ ഒട്ടേറെ ജ്ഞാനാന്വേഷികൾ രമണമഹർഷിയെ കാണാനെത്തിയിട്ടുണ്ട്. 1938ൽ രമണമഹർഷിയെ കണ്ടതിനെക്കുറിച്ച് മോമിന്റെ മനോഹര വിവരണമാണ് ‘ദ് സെയ്ന്റ്’ എന്ന രചന. പ്രസിദ്ധമായ ‘റേസേഴ്സ് എഡ്ജ്’ എന്ന നോവലിൽ രമണമഹർഷിയുടെ ഛായയുളള കഥാപാത്രത്തെ സൃഷ്ടിച്ചും തനിക്കുണ്ടായ പൗരസ്ത്യ ആത്മീയ അനുഭവത്തെ അനശ്വരമാക്കിയിട്ടുണ്ട് മോം.

ആശ്രമ മരത്തണലിലെ ശ്രീനാരായണഗുരു

തമിഴ്നാട്ടിലെ കാഞ്ചീപുരം ആശ്രമസന്ദർശനം കഴിഞ്ഞു ശിവഗിരിയിലേക്കുള്ള മടക്കയാത്ര അരുണാചലം വഴിയാക്കുമ്പോൾ ശ്രീനാരായണഗുരു തേടിയത് രമണനിർവൃതിയുടെ സാരമായിരുന്നു. 1916ൽ, രമണമഹർഷിയെ കാണാൻ ഗുരു മലകയറിയെത്തിയ ചരിത്രനിമിഷത്തിനു കാവ്യസാക്ഷിയായുണ്ട് അഞ്ചു സംസ്കൃതപദ്യങ്ങൾ. മഹർഷിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം, സ്കന്ദാശ്രമവളപ്പിലെ ചാമ്പമരത്തണലിലിരുന്ന് ശ്രീനാരായണഗുരു ചൊല്ലിക്കൊടുത്ത് എഴുതിച്ച ‘നിർവൃതിപഞ്ചകം’. രണ്ടു മഹാത്മാക്കൾ തമ്മിലുള്ള ആ സമാഗമം മൂന്നു പതിറ്റാണ്ടുകൾക്കുശേഷം സ്വാമി മംഗളാനന്ദ ‘ശിവഗിരി’ മാസികയിൽ രേഖപ്പെടുത്തി.

രമണാശ്രമത്തിൽ നടരാജഗുരു, നിത്യചൈതന്യയതി

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവും രമണാശ്രമം സന്ദർശിച്ച് മഹർഷിയുടെ മഹാസാന്നിധ്യം ഇഷ്ടപ്പെട്ടയാളായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ പ്രഭാതഭക്ഷണവേളയിൽ മഹർഷിയുടെ തൊട്ടുമുന്നിലായുള്ള ആദ്യത്തെ വരിയിലിരിക്കാനാണ് നടരാജഗുരുവിന് അവസരം ലഭിച്ചത്. ഇഡലിയും ചമ്മന്തിയും കാപ്പിയും. അന്ന്, ഹൃദയം വായിച്ചിട്ടെന്ന പോലൊരു നോട്ടമായിരുന്നു സൗമ്യമാധുര്യത്തോടെ രമണമഹർഷി സമ്മാനിച്ചതെന്ന് ആത്മകഥയിൽ നടരാജഗുരു കുറിച്ചു.

നടരാജഗുരുവിന്റെ ശിഷ്യനായ നിത്യചൈതന്യയതി 1948ലായിരുന്നു ആശ്രമത്തിലെത്തിയത്. ആദ്യം തിരുവണ്ണാമല ക്ഷേത്രം സന്ദർശിച്ച്, മഹർഷി പണ്ടു തപസ്സു ചെയ്തിരുന്ന നിലവറയിലെത്തിയ നിത്യ അവിടത്തെ നിലവിളക്കിന്റെ നാളങ്ങളിൽ കണ്ണുനട്ടു ധ്യാനനിരതനായി. തുടർന്ന് ആശ്രമത്തിലെത്തി. മരക്കട്ടിലിൽ ‘നാട്ടിൻപുറത്തുകാരനായ കൃഷീവലനെ’പ്പോലെ വിശ്രമിച്ചിരുന്ന മഹർഷിക്കു നൽകാനായി ഓറഞ്ചുകൾ വാങ്ങിവന്ന നിത്യയെ ആദ്യമൊന്നും അദ്ദേഹം നോക്കിയതേയില്ല. പെട്ടെന്നൊരു നിമിഷം മഹർഷിയുടെ കണ്ണുകൾ നിത്യയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. കാന്തമുനകൾ നെഞ്ചിൽ തറച്ചതുപോലെ. ഇരുട്ടുവന്നു വലയം ചെയ്യുകയും നിത്യ മയക്കത്തിലേക്കു വഴുതിവീഴുകയും ചെയ്തു. ഗർഭസ്ഥശിശുവായിരിക്കെയുള്ള കാലം തൊട്ടുള്ള കാര്യങ്ങൾ; മനസ്സ് ഭൂതകാല സ്മൃതികളിലൂടെ സഞ്ചരിക്കുകയായി. നിത്യയുടെ ശരീരം വിറച്ചുകൊണ്ടിരുന്നു. അത്രയും കാലം താൻ അന്വേഷിച്ചലഞ്ഞുകൊണ്ടിരുന്ന പരമശാന്തി. ‘യതിചരിതം’ എന്ന ആത്മകഥയിൽ ഗുരു നിത്യചൈതന്യയതി മനോഹരമായ ആ അനുഭവം വിവരിച്ചിട്ടുണ്ട്.

ബ്രസൊൻ കണ്ട കൊള്ളിമീൻ

ദീർഘമായ രോഗകാലത്തിനു ശേഷം 1950 ഏപ്രിൽ 14നായിരുന്നു രമണമഹർഷി സമാധിയായത്. മഹർഷിയുടെ ഫോട്ടോകൾ പകർത്താനും അടുത്തറിയാനുമായി എത്തിയിരുന്ന ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെന്റി കാർട്ടിയെ ബ്രസൊൻ ആ രാത്രിയുടെ ആകാശത്ത് പ്രകാശരേഖയായി പാഞ്ഞ് അരുണാചലത്തിനു പിന്നിൽ മറയുന്ന വാൽനക്ഷത്രത്തെ കണ്ടു. വാച്ചിൽ നോക്കിയപ്പോൾ സമയം 9 മണിയാകാൻ 13 മിനിറ്റ്. ആശ്രമത്തിലേക്ക് ഓടിയെത്തിയ അദ്ദേഹം മഹർഷിയുടെ വിയോഗവുമറിഞ്ഞു.

ബ്രസൊൻ അന്നു കണ്ട അപൂർവമായ കാഴ്ച രമണമഹർഷിയുടെ ജീവചരിത്രത്തിൽ കെ. സ്വാമിനാഥൻ കുറിച്ചിട്ടുണ്ട് –‘വളരെ പ്രകാശമാനമായ ഒരു കൊള്ളിമീൻ തെക്കുനിന്നു വടക്കോട്ടു നീങ്ങി അരുണാചലത്തിന്റെ കൊടുമുടിക്കു പിന്നിൽ അദൃശ്യമായി. അദ്ദേഹം ( ബ്രസൊൻ ) വാച്ചുനോക്കി. രാത്രി 8.47 ആയിരുന്നു. മഹർഷി അന്ത്യശ്വാസം വലിച്ച അതേ സമയമായിരുന്നു അത്!’ രമണവിയോഗ നേരത്തെ വാൽനക്ഷത്രം ഇന്നുമൊരു വിസ്മയമായി തുടരുന്നു.  

ഞാൻ പോവുകയല്ല. എവിടെ പോവാൻ. ഞാൻ ഇവിടെത്തന്നെയുണ്ട്. ജനനവും മരണവും ശരീരത്തിനാണ്. എന്നാൽ, കാലദേശങ്ങളെ ഒരേ സമയം ഉൾക്കൊള്ളുകയും അതിവർത്തിക്കുകയും ചെയ്യുന്ന അറിവായ 'ഞാൻ' , വരവുപോക്കും കണ്ടുമുട്ടലും വേർപിരിയലുമില്ലാത്തവനാണ്’

English Summary:

75 years since Ramana Maharshi's Samadhi: Celebrate the life and legacy of this influential spiritual master. Discover his teachings on self-inquiry, Advaita, and the path to enlightenment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com