ഒപ്പം,ആകാശം; കാർഷിക മേഖലയിലെ ഡ്രോണുകളുമായി സംരംഭക വഴിയിൽ സ്വന്തം ഇടം കണ്ടെത്തിയ സഹോദരങ്ങൾ

Mail This Article
പച്ചപുതച്ച വയലുകൾക്കു മുകളിലൂടെ ഡ്രോണുകൾ പറന്നുയരുമ്പോൾ ചേർത്തല കടക്കരപ്പള്ളി ഊടംപറമ്പിൽ ദേവിക ചന്ദ്രശേഖരന്റെയും സഹോദരൻ ദേവൻ ചന്ദ്രശേഖരന്റെയും കണ്ണുകളിൽ നൂറു സൂര്യൻ ഉദിച്ചുയരും. ഡ്രോണുകൾക്കൊപ്പം ആകാശം തൊടുന്നതു ഇവരുടെ സ്വപ്നങ്ങൾ കൂടിയാണ്. 2018ലെ പ്രളയത്തിൽ അമ്മയുടെ കൃഷി നശിക്കുകയും പിന്നീടു വിളവു കുറയുകയും ചെയ്തതു നോക്കി നിൽക്കേണ്ടി വന്ന മക്കൾ, അമ്മയെ എങ്ങനെ സഹായിക്കാമെന്ന ആലോചിച്ചതാണ് കാർഷിക ഡ്രോണുകളുടെ നിർമാണത്തിലേക്കെത്തിച്ചത്. വർഷങ്ങൾക്കിപ്പുറം ഫ്യൂസിലേജ് ഇന്നവേഷൻസ് എന്ന സ്ഥാപനവുമായി ദക്ഷിണേന്ത്യയിലെ കാർഷിക മേഖലയിലെ ഡ്രോൺ ഉപയോഗത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത് ഈ സഹോദരങ്ങളാണ്.
പ്രളയം നൽകിയ ആകാശം
സാധാരണ കർഷക കുടുംബത്തിലാണു ദേവികയും ദേവനും ജനിച്ചത്. പിതാവ് ചന്ദ്രശേഖരൻ 16 വർഷം മുൻപ് കാൻസർ ബാധിതനായി മരിച്ചു. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ചുമതലയും അമ്മ അംബികയുടെ ചുമലിലായി. അഞ്ചേക്കർ നെൽക്കൃഷിയും പശുവളർത്തലുമായി കൃഷിയിൽ അംബിക സജീവമായി. 2014 മുതൽ 2017 വരെ ആലപ്പുഴ ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡും നേടി.
സർക്കാർ സ്കൂളുകളിലായിരുന്നു ദേവികയുടെയും ദേവന്റെയും വിദ്യാഭ്യാസം. തുടർന്നു ദേവിക ഇലക്ട്രിക്കൽ എൻജിനീയറിങ്ങും ദേവൻ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങും പൂർത്തിയാക്കി. ദേവിക കുറച്ചുകാലം എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറായി ജോലി ചെയ്തു. ‘പുഴു’ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ സഹസംവിധായികയുമായി.
2018, 19 വർഷങ്ങളിലെ പ്രളയമാണ് കുടുംബത്തിന് മുന്നോട്ടുള്ള പോക്കിനു മുന്നിൽ ചോദ്യചിഹ്നമായത്. കൃഷിക്കു കാര്യമായ നഷ്ടം നേരിട്ടു. വളക്കൂറുള്ള മേൽമണ്ണ് ഒലിച്ചുപോയതോടെ പിന്നീടുള്ള കൃഷികളിലും വിളവ് കാര്യമായി കുറഞ്ഞു. ഡ്രോൺ നിർമാണത്തിൽ തൽപരനായിരുന്ന ദേവനിൽ ഡ്രോണുകൾ ഉപയോഗിച്ചു കാർഷിക മേഖലയിൽ എന്തു ചെയ്യാനാകും എന്ന ആലോചന ഉടലെടുത്തത് അപ്പോഴാണ്. സഹോദരി ദേവികയുടെ പിന്തുണ കൂടിയായപ്പോൾ ഫ്യുസിലേജ് പിറന്നു.
സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ് മിഷനു കീഴിൽ 2020ലാണ് ഫ്യൂസിലേജ് ആരംഭിക്കുന്നത്. ഇങ്ങനെ ഒരു സംരംഭം തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ ‘‘വിജയിക്കില്ല’’ എന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ഒട്ടേറെയാളുകൾ വന്നിരുന്നെന്ന് ഇരുവരും പറയുന്നു. സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയാണ് ആദ്യ ഡ്രോൺ നിർമിച്ചത്. ചേർത്തലയിൽ ഒരു പരിപാടിക്കു മന്ത്രി വി.എസ്.സുനിൽകുമാർ എത്തിയപ്പോൾ ഈ ഡ്രോണിന്റെ പ്രവർത്തനം കാണാനിടയായി. മന്ത്രിയാണ് ഡ്രോണിന്റെ കാര്യം കേരള കാർഷിക സർവകലാശാലയിൽ അറിയിച്ചത്. പിന്നീടു സർവകലാശാല വഴി വിവിധ കൃഷിയിടങ്ങളിൽ പരീക്ഷിക്കുകയും ചെയ്തു. പരീക്ഷണം വിജയിച്ചതോടെ സംരംഭം തുടങ്ങാമെന്ന ചിന്ത കൂടുതൽ ശക്തമായി.
എന്നാൽ സ്റ്റാർട്ടപ് തുടങ്ങുന്നതിനുള്ള ഫണ്ട് ഇരുവരുടെയും പക്കൽ ഇല്ലായിരുന്നു. വായ്പയെടുക്കാൻ തീരുമാനിച്ചെങ്കിലും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 10 ലക്ഷം രൂപ വായ്പയ്ക്കായി ആലപ്പുഴ മുതൽ കളമശേരി വരെയുള്ള വിവിധ ബാങ്കുകൾ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. 35ലേറെ ഗ്രാന്റുകൾക്ക് അപേക്ഷിച്ചിട്ടാണ് ഒരു ഗ്രാന്റ് ലഭിച്ചത്. അങ്ങനെ മനസ്സ് മടുപ്പിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ. പിന്നോട്ടു പോകാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ മുന്നോട്ടു പോകാൻ തന്നെ ദേവികയും ദേവനും തീരുമാനിച്ചു. വായ്പയ്ക്കായി രാവിലെ മുതൽ വൈകിട്ടു വരെ ബാങ്കുകൾ കയറിയിറങ്ങേണ്ടി വന്നതോടെ ജോലിക്കു സമയം കിട്ടാതായി. ഇതോടെ ലാപ്ടോപ്പും കയ്യിൽ കരുതിയായി യാത്ര. ബാങ്കുകളിലെ കാത്തിരിപ്പു സമയം ഡ്രോണിന്റെ സോഫ്റ്റ്‌വെയർ ഭാഗങ്ങൾ നിർമിക്കാനും മറ്റുമായി ഉപയോഗിച്ചു. ഓഫിസ് തുടങ്ങാൻ ഒരു മുറി കിട്ടുന്നതുവരെ ദേവിക ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണു ദേവൻ ഓൺലൈനായി ടീം മീറ്റിങ്ങുകളും മറ്റും നടത്തിയത്. പതിയെ വായ്പയും ഗ്രാന്റുകളും ലഭിച്ചു. ഓഫിസ് പ്രവർത്തനം ആരംഭിച്ചു. നിലവിൽ കളമശേരി സ്റ്റാർട്ടപ് വില്ലേജിലാണു ഫ്യൂസിലേജിന്റെ പ്രവർത്തനം.
7000 ഏക്കറിൽ പരീക്ഷണം
ഫ്യൂസിലേജ് ഇന്നവേഷൻസിന്റെ ഓപ്പറേഷൻസ് മേഖല ദേവികയും ടെക്നിക്കൽ മേഖല ദേവനുമാണു കൈകാര്യം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലാകെ 70,000 ഏക്കർ സ്ഥലത്തു ഗവേഷണവും പരീക്ഷണവും നടത്തി. വിള നിരീക്ഷണം, വളപ്രയോഗം എന്നിവയ്ക്കായി ഫിയ, മണ്ണിന്റെ ഘടനയും കീടബാധയും കണ്ടെത്തുന്നതിനായി നിരീക്ഷ് എന്ന നിരീക്ഷണ ഡ്രോണും. രണ്ടു ഡ്രോണുകളും തമ്മിലുള്ള ഡേറ്റ കൈമാറ്റമാണു കൃഷിയുടെ ചെലവു കുറയ്ക്കാൻ സഹായിക്കുന്നത്. വളങ്ങളും മറ്റും ആവശ്യമുള്ള സ്ഥലം ഏതെന്നു കൃത്യമായ വിവരങ്ങൾ നിരീക്ഷ്, സ്പ്രേയിങ് ഡ്രോണായ ഫിയയ്ക്കു കൈമാറും. ഇതോടെ ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമായി വളപ്രയോഗം നിയന്ത്രിക്കാം. ഇതിലൂടെ സമയവും സാമ്പത്തികവും ലാഭിക്കാമെന്നു ദേവിക പറയുന്നു. ഏഴു മിനിറ്റിൽ ഒരേക്കർ സ്ഥലത്തു വളമടിക്കാം. ഒരു ദിവസം കുറഞ്ഞത് 50 ഏക്കർ ചെയ്യാം. 35% കൂടുതൽ വിളവ് കർഷകർക്കു ലഭിക്കുകയും ചെയ്യും. കൃഷിയുടെ ചെലവ് 50% കുറയ്ക്കും. 3800ലേറെ കർഷകർക്ക് ഇതുവരെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 400 ഡ്രോണുകളാണു വിറ്റത്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ആന്ധ്ര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും കാർഷിക മേഖലയിൽ ഫ്യൂസിലേജിന്റെ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.
ആദ്യ വർഷം 32 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് പത്തു കോടിയായി വർധിച്ചു. ഈ സംരംഭത്തിനു സംസ്ഥാന യുവജന കമ്മിഷന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. കൂടാതെ 30 വയസ്സിൽ താഴെയുള്ള മികച്ച സ്റ്റാർട്ടപ് സംരംഭകരുടെ ഫോബ്സ് ലിസ്റ്റിൽ ഫ്യൂസിലേജ് ഇടം പിടിച്ചു.
കടൽ കടക്കും
കൺവെർജൻസ് ഇന്ത്യ 2025 എക്സ്പോയിലെ സ്റ്റാർട്ടപ് പിച്ച് ഹബ് ഇവന്റിൽ ഫ്യൂസിലേജ് ഒന്നാമതെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) സീറോ ഹംഗർ ദൗത്യത്തിലും സ്ഥാപനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ കാനഡ സർക്കാരിന്റെ സ്പോൺസർഷിപ് കമ്പനിക്കുണ്ട്. കാനഡയിൽ ഓഫിസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് ദേവനും ദേവികയും. യുകെ സർക്കാരിന്റെ ഗ്ലോബൽ ഒൻട്രപ്രനർഷിപ് പരിപാടിയിലേക്കും ക്ഷണം ലഭിച്ചു. ഇതോടെ ഫ്യൂസിലേജിന് ഇനി യുകെയിലും ഡ്രോണുണ്ടാക്കാം. ഓഫിസിനും അടിസ്ഥാന സൗകര്യങ്ങൾക്കുമെല്ലാമുള്ള തുക യുകെ സർക്കാർ നൽകും. ഇന്ത്യയിലെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര കൃഷിരീതികൾ പഠിക്കുന്നതിനു കൂടിയാണ് ഫ്യൂസിലേജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാഡിനു വേണ്ടിയും മറ്റും നിരീക്ഷണ ഡ്രോണുകളും നിർമിച്ചിട്ടുണ്ട്.
നിലവിലുള്ള 10 ലീറ്റർ ശേഷിയുള്ള ഡ്രോണുകൾക്കൊപ്പം 30 ലീറ്റർ മൾട്ടി പർപ്പസ് ഡ്രോൺ നിർമിക്കുന്നതുള്ള തയാറെടുപ്പിലാണ് ഫ്യൂസിലേജ്. വിത്ത് വിതയ്ക്കാനും ഇതിലൂടെ സാധിക്കും. കാട്ടുതീ തടയാനുള്ള സൗകര്യങ്ങളുള്ള ഡ്രോണുകളും പണിപ്പുരയിലാണ്.