ADVERTISEMENT

‘കടലമ്മ കള്ളി !’ പണ്ടു കടൽ കാണാൻ പോകുന്ന കുട്ടികളുടെ ഒരു കളിയുണ്ടായിരുന്നു. തീരത്തെ മണലിൽ ‘കടലമ്മ കള്ളി’യെന്ന് എഴുതും. ഉടനെ കടലിൽനിന്ന് വലിയൊരു തിര വന്ന് അതു മായ്ക്കും. കുട്ടികൾ പിന്നെയും എഴുതും, കടൽ പിന്നെയും തിരകളെ അയയ്ക്കും. കള്ളിയെന്നു വിളിച്ചതിലുള്ള ദേഷ്യം കൊണ്ടാണ് കടലമ്മ തിരകളെ അയച്ചതെന്നു മുതിർന്നവർ കുട്ടികളോടു പറയും. കാരണം കടലിനു കള്ളമില്ല, പകരം അകം നിറയെ സത്യമാണുള്ളത്.

അടിത്തട്ടിൽ ആരും കാണാത്ത അസംഖ്യം പാരുകളുടെയും പവിഴമേഖലകളുടെയും ജീവജാലങ്ങളുടെയും അറിവുകളുടെയും വലിയൊരു ശേഖരം ഓരോ കടലും കാലങ്ങളായി കാത്തുവച്ചു കഴിയുകയാണ്.  തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിലൊന്നായ വലിയതുറയിൽ ജനിച്ച റോബർട്ട് പനിപ്പിള്ളയുടെ ജീവിതം  ഈ രഹസ്യങ്ങൾ തേടിയുള്ള മുങ്ങാംകുഴിയിടലായിരുന്നു. ഇപ്പോൾ 65–ാം വയസ്സിലെത്തി നിൽക്കുമ്പോൾ ഈ മനുഷ്യൻ കണ്ടെത്തിയിരിക്കുന്നത്, കടലിനടിയിൽ മനുഷ്യ ദൃഷ്ടിയിൽ പെടാതെ മറഞ്ഞു കിടക്കുന്ന നൂറിലേറെ പാരുകളും (മറൈൻ ഹാബിറ്റാറ്റ്)  പവിഴജീവി മേഖലകളുമാണ്.

തിരുവനന്തപുരത്ത് സെന്റ് ആൻഡ്രുസ് തീരത്തിന് രണ്ടര കിലോമീറ്റർ അകലെ അറബിക്കടലിൽ 
23 മീറ്റർ ആഴത്തിൽ കണ്ടെത്തിയ പവിഴജീവി മേഖല
തിരുവനന്തപുരത്ത് സെന്റ് ആൻഡ്രുസ് തീരത്തിന് രണ്ടര കിലോമീറ്റർ അകലെ അറബിക്കടലിൽ 23 മീറ്റർ ആഴത്തിൽ കണ്ടെത്തിയ പവിഴജീവി മേഖല

റോബർട്ട് പനിപ്പിള്ളയുടെ നേതൃത്വത്തിൽ 15 വർഷമായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ (എഫ്എംഎൽ) ഇക്കഴിഞ്ഞ മാസം പ്രധാനമായൊരു കണ്ടെത്തലാണു നടത്തിയത്. തിരുവനന്തപുരത്ത് സെന്റ് ആൻഡ്രൂസ് തീരത്തിന് 2.5 കി.മീ അകലെ അറബിക്കടലിൽ 23 മീറ്റർ ആഴത്തിൽ 3 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന സവിശേഷമായൊരു പവിഴ ജീവി മേഖല !

കടലിന്റെ ആത്മാവ്

കടൽ ഒരു വലിയ ജലാശയമാണെന്നും അതിനുള്ളിൽ നീന്തിത്തുടിക്കുന്ന നാനാതരം മത്സ്യങ്ങളും സ്രാവും തിമിംഗലവും ഒക്കെ ഉണ്ടെന്നാണ് പൊതുധാരണ. എന്നാൽ വാസ്തവം കുറെക്കൂടി വിശാലമാണ്. കടൽമണ്ണിൽ പുതഞ്ഞും കടൽച്ചെളിയിൽ കഴിഞ്ഞും അടിത്തട്ടിലെ പാറക്കെട്ടുകളിൽ ഇഴ‍ഞ്ഞും അവയ്ക്കിടയിൽ കൂടുകൂട്ടിയും മുട്ടയിട്ടും ജീവിക്കുന്ന മറ്റനേകം ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സഞ്ചയമാണ് ഈ മേഖല. വിപുലമായ ഈ ജീവിശേഖരത്തിന്റെ ജീവിതം സാധ്യമാക്കുന്ന കടലിലെ പ്രത്യേക ആവാസയിടങ്ങളെയാണ് ‘പാര്’ (ജിയോ ഫിസിക്കൽ ഹാബിറ്റാറ്റ്) എന്നു വിളിക്കുന്നത്. പരമ്പരാഗത കടൽപ്പണിക്കാർ പാരുകളെ ‘കടലിന്റെ ആത്മാവ്’എന്നാണു വിളിച്ചു പോന്നത്.

തുമ്പ മുതൽ പുത്തൻതോപ്പ് വരെ വ്യാപിച്ചു കിടക്കുന്ന പുതുതായി കണ്ടെത്തിയ പവിഴസമൂഹത്തിൽ ആയിരത്തിലേറെ ഇനം ജീവികളാണുള്ളതെന്നാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്.  സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ കടൽ  ജൈവിക ശേഖരമാണിത്. അടിത്തട്ടിന്റെ പ്രത്യേകതകൾ അറിയുന്ന കടൽപണിക്കാർക്കൊപ്പം ക്യാമറയുമായി മുങ്ങി അവിടെയുള്ള ജിയോ മോർഫോളജിക്കൽ വിവരങ്ങൾ എഫ്എംഎൽ സൂക്ഷ്മമായി ഡോക്യുമെന്റ് ചെയ്തു വരികയാണ്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സ്കൂബ കൊച്ചി’യും സാരഥി ജസ്റ്റിൻ ജോസും ഈ പ്രക്രിയയിൽ എഫ്എംഎലിനെ സഹായിക്കുന്നു. തദേയോസ് എന്ന തദ്ദേശീയ പരമ്പരാഗത കടൽപ്പണിക്കാരന്റെ സഹായവും പുതിയ പവിഴജീവി മേഖല കണ്ടെത്താൻ സഹായിച്ചു.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി മേഖലകളിലെ കടലിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തിയിട്ടുള്ള എഫ്എംഎലിന് സെന്റ് ആൻഡ്രൂസിലെ കാഴ്ചകൾ വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. ഇത്രയേറെ പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശം മറ്റൊരിടത്തും കണ്ടിട്ടില്ല. ‘ഈ മേഖല പ്രത്യേക തരം ‘തറപ്പാര്’ (പ്ലാറ്റ്ഫോം റീഫ്) ആണെന്നു മനസ്സിലാക്കുന്നു.  ലാറ്ററൈറ്റുകളുടെ അടരുകൾ ചേർന്ന് ഉറച്ച കടൽത്തറ ഇവിടെയുണ്ട്. എവിടെ നോക്കിയാലും Dipsastraea favus എന്നയിനം കോറൽ സമൂഹങ്ങളും.

Dendrophyllia sp, Tubastrea sp എന്നയിനം കോറലുകളെ നിറയെ കാണാം. തറയിൽ ഉറച്ചുനിന്നു വളരുന്നവയും ജലത്തിൽ നീന്തി തുടിച്ചു ജീവിക്കുന്നവയുമായ സസ്യസമാനമായ മറ്റ് അനേകം  ജീവജാലങ്ങളെയും ഞങ്ങൾ വേർതിരിച്ചു കണ്ടെത്തി.’ – റോബർട്ട് പനിപ്പിള്ള പറയുന്നു. കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്മെന്റ്, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റീസ് (എസ്ഐഎഫ്്എഫ്എസ്), ‘അധ്വാന’ എന്നിവയുമായി ചേർന്ന് ഈ പവിഴമേഖലയെപ്പറ്റിയുള്ള  ശാസ്ത്രീയമായ പഠനവും എഫ്എംഎൽ തുടങ്ങിയിട്ടുണ്ട്.

  കടൽജീവിതം

കടലിനുള്ളിൽ എന്തുണ്ടെന്നു ചോദിച്ചാൽ ചിലപ്പോൾ നമുക്ക് ഉത്തരമുണ്ടാകും. എന്നാൽ കടലിന്റെ അടിത്തട്ടിൽ എന്താണുള്ളതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കാണില്ല. ചോദ്യം കേരളത്തിന്റെ കടലിനെക്കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. ഇത്തരം കടലറിവുകൾ ശാസ്ത്രലോകം പൂർണമായും പുറത്തെത്തിച്ചിട്ടില്ല. തലമുറകളായി കടൽ പണിക്കാർക്ക് കൈമാറിക്കിട്ടിയ അറിവുകളുമായി ഇഴ ചേർന്നു കിടക്കുന്നതാണ് എല്ലാത്തരം കടൽ വിജ്ഞാനവും . അത്തരം അറിവുകൾ  തേടിയുള്ള അന്വേഷണമാണ് റോബർട്ട് പനിപ്പിള്ളയും  ‘ഫ്രണ്ട് ഓഫ് മറൈൻ ലൈഫും (എഫ്എംഎൽ) വർഷങ്ങളായി നടത്തുന്നത്.

റോബർട്ട് പനിപ്പിള്ളയുടെ അച്ഛനും സഹോദരങ്ങളും അറിയപ്പെടുന്ന കടൽപ്പണിക്കാരായിരുന്നു. അവർ ദിവസേന കടലിനടിയിലെ പാരുകൾ തേടിപ്പോയി വള്ളം നിറയെ മീനുമായി വരുന്നതും തുടർന്ന് കൂട്ടംകൂടിയിരുന്ന് കടലിലെ അനുഭവങ്ങൾ പങ്കിടുന്നതും കണ്ടാണ് പനിപ്പിള്ള വളർന്നത്. കടലിനെ അറിയാനുള്ള ശ്രമം അവിടെ തുടങ്ങി. കടലിന്റെ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുന്ന അശാസ്ത്രീയമായ മത്സ്യബന്ധന രീതികൾക്കെതിരെ 1980 മുതൽ ഉയർന്നുവന്ന  മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങളിൽ റോബർട്ട് പനിപ്പിള്ളയും പങ്കാളിയായിരുന്നു.

പരമ്പരാഗത മത്സ്യ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണം  നടത്തുന്ന ‘പ്രോഗ്രാം ഫോർ കമ്യൂണിറ്റി ഓർഗനൈസേഷൻ സെന്ററി’ൽ 10 വർഷക്കാലം പ്രവർത്തിച്ചു. കടലിനെ ജൈവസമ്പന്നമാക്കാൻ ഉപകരിക്കുന്ന കൃത്രിമ പാരുകളുടെ നിർമാണ പ്രവൃത്തികളിലാണ് ഇക്കാലം ഏർപ്പെട്ടത്. 55–ാം വയസ്സിൽ  സ്കൂബ ഡൈവിങ് പഠിച്ചതോടെ മിക്കവാറും സമയം കടലിൽ മുങ്ങി മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകളും അനുഭവങ്ങളും സമാഹരിക്കുന്ന പ്രവർത്തനം കൂടുതൽ ഊർജിതമാക്കി.

2012ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർ‍ഡിനു വേണ്ടി സമുദ്ര ജൈവവൈവിധ്യ റജിസ്റ്റർ തയാറാക്കുന്നതിന് നേതൃത്വം നൽകി. ഗൾഫ് ഓഫ് മനാറിലെ ദ്വീപുകളെപ്പറ്റി പഠിച്ച പനിപ്പിള്ള 2017 ൽ ഐക്യരാഷ്ട്രസഭയിൽ  ലോകസമുദ്ര സമ്മേളനത്തിൽ കേരളത്തിലെ മുക്കുവ മേഖലയുമായി ബന്ധപ്പെട്ട പഠനം അവതരിപ്പിച്ചു. തദ്ദേശീയ മത്സ്യബന്ധന സമൂഹത്തെക്കുറിച്ചെഴുതിയ ‘തിരയോരചരിത്രത്തിലെ തിരുശേഷിപ്പുകൾ’ എന്ന പുസ്തകത്തിലെ ഒരു ഭാഗം കാലിക്കറ്റ് സർവകലാശാലയിൽ പഠന വിഷയമാണ്. 

English Summary:

Massive Coral Reef Discovered Near Thiruvananthapuram: A stunning underwater world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com