ADVERTISEMENT

ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കേണ്ടി വരുമ്പോൾ ബിസിനസുകാരും ബോളിവുഡ് താരങ്ങളും മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തേടുന്നത് ഒരേയൊരു പേരാണ് – ട്രോയ് കോസ്റ്റ. രാജ്യത്തെ സുപ്രധാന വ്യക്തികളെ  ലോകവേദികളിൽ സ്യൂട്ട് അണിയിക്കുന്ന ഡിസൈനർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദർശനത്തിനായി വസ്ത്രമൊരുക്കിയപ്പോഴാണ് ‘ട്രോയ് കോസ്റ്റ’ എന്ന പേര് ഫാഷൻ ലോകത്തിനു പുറത്ത് സുപരിചിതമായത്. മുംബൈ ബാന്ദ്രയിലെ കോസ്റ്റ വില്ലയിൽ നെഞ്ചളവും തോൾ വിരിവും അളന്നെടുക്കാൻ കയറിച്ചെല്ലാത്ത താരങ്ങളില്ല. ഇത്തവണ വിരാട് കോലി ഉൾപ്പെടെ ഏഴ് ഐപിഎൽ ക്യാപ്റ്റൻമാരെ സ്യൂട്ട് ധരിപ്പിച്ചതും ട്രോയ് കോസ്റ്റയാണ്.

മുംബൈയിലെ തിരക്കിട്ട ജീവിതത്തിനിടെ അവധിയെടുക്കാൻ മടിയുള്ളയാൾ കഴിഞ്ഞ ദിവസം കേരളത്തിലെത്തി. കടൽത്തീരവും കാറ്റും ആസ്വദിച്ച് ഒരു ദിവസം. ‘‘ ഏറെക്കാലം കൂടിയാണ് ഇത്ര മനോഹരമായ പ്രകൃതിയും കിളികളുടെ ശബ്ദവുമെല്ലാം കേൾക്കുന്നത്. എനിക്ക് വളരെ ഇഷ്ടമായി.’’ ഫോർട്ട്കൊച്ചിയിലെ റോഡിലൂടെ നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. എങ്കിൽ  ഏതാനും ദിവസങ്ങൾ കൂടി ഇവിടെ തങ്ങിക്കൂടേ എന്നു ചോദ്യത്തിന് ചെറുചിരിയോടെ മറുപടി, ‘‘ഏയ് ഇല്ല. എനിക്കു പേടിയാണ്. കേരളം പോലുള്ള സ്ഥലത്ത് കൂടുതൽ ദിവസം താമസിച്ചാൽ മുംബൈയിലെ ബിസിനസ് ഒക്കെവിട്ട് ഞാനൊരു പക്ഷേ ഇവിടെ സ്ഥിരതാമസമാക്കിപ്പോകും. എന്റെ കുടുംബവേരുകൾ ഗോവയിലാണ്. ഗോവയിലും ഞാൻ അധികദിവസം തങ്ങാറില്ല.’’ 

പ്രധാനമന്ത്രിയുടെ ഡിസൈനർ 

2003ൽ കരിയർ ആരംഭിച്ച ഈ മുംബൈ ഡിസൈനർ 2007ൽ സ്വന്തം പേരിൽ മെൻസ് വെയർ ബ്രാൻഡിനു തുടക്കമിട്ടു. ലാക്മേ ഫാഷൻവീക്കിലും ദുബായ് ഫാഷൻവീക്കിലും ഉൾപ്പെടെ കലക്‌ഷനുകൾ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടെങ്കിലും ജീവിതം കാത്തുവച്ച വലിയ സർപ്രൈസ് പിന്നീടാണ് വന്നത്. ബോളിവുഡിലെ ഖാൻ ത്രയം മുതൽ അംബാനി കുടുംബം വരെയുള്ള ക്ലയന്റ് പട്ടികയിലേക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എത്തിയത് 2014ലാണ്. ആദ്യത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രമൊരുക്കാനുള്ള ദൗത്യം. വിദേശയാത്രകളിലുൾപ്പെടെ പരമ്പരാഗത ഇന്ത്യൻ വേഷത്തിൽ തിളങ്ങാറുള്ള പ്രധാനമന്ത്രിക്ക് ആദ്യമായി വെസ്റ്റേൺ ഫോർമൽസ് ഒരുക്കാൻ ട്രോയ് കോസ്റ്റയേക്കാൾ മികച്ച മറ്റൊരു മെൻസ് വെയർ ഡിസൈനറില്ല എന്ന അംഗീകാരം കൂടിയായി അത്. യുഎസ് സന്ദർശനം മുതൽ ബ്രിക്സ് സമ്മിറ്റ് വരെയുള്ള സുപ്രധാന വേദികളിലേക്കുള്ള വസ്ത്രങ്ങളാണ് അന്ന് ഒരുക്കിയത്. 

പ്രധാനമന്ത്രിയുടെ ഡിസൈനർ എന്ന വിശേഷണം ഉൾപ്പെടുത്തിയാൽ അന്നും ഇന്നും ട്രോയ് കോസ്റ്റ എളിമയോടെ നിരസിക്കും. ‘‘അദ്ദേഹത്തിനു വേണ്ടി വസ്ത്രമൊരുക്കാനായത് വലിയ കാര്യമാണ്. എന്നാൽ ഇത്തരം ആലങ്കാരിക ബഹുമതിയേക്കാൾ ഒരാൾ ശ്രദ്ധിക്കപ്പെടേണ്ടത് അയാളുടെ കഴിവിന്റെ പേരിലാണ്, അല്ലാതെ വസ്ത്രം ധരിക്കുന്ന വ്യക്തികളുടെ പേരിലല്ലോ. എന്റെ ഡിസൈനുകൾ സംസാരിക്കട്ടെ.’’ 

കയ്യക്ഷരത്തിലെ കണിശത 

കുട്ടിക്കാലത്ത് കർക്കശക്കാരനായ പിതാവിന്റെ കയ്യിൽനിന്ന് അടി കിട്ടിയതെല്ലാം കയ്യക്ഷരം മെച്ചപ്പെടുത്താനായിരുന്നു. ചെറിയൊരു പിഴവു വന്നാൽ പോലും ആ പേജ് കീറിമാറ്റി വീണ്ടുമെഴുതും. അത്രയേറെ ശ്രദ്ധയോടെ എഴുതിപ്പഠിച്ചയാൾ ഡിസൈനറായി വളർന്നപ്പോൾ കാർക്കശ്യം അളവെടുപ്പിലായി. എത്ര വലിയ താരമായാലും ബാന്ദ്രയിലെ ‘കോസ്റ്റ വില്ല’യിലെത്തണം അളവെടുക്കാൻ. ട്രോയ്കോസ്റ്റ നേരിട്ട് എടുക്കുന്ന അളവുകൾ അവിടെ ആർക്കൈവ് ചെയ്തുവയ്ക്കും. ‘‘ഞങ്ങൾക്ക് ഇന്ത്യയിൽ എല്ലായിടത്തും ക്ലയന്റ്സ് ഉണ്ട്. അവരെല്ലാം മുംബൈയിലെത്തും, ഞാൻ അളവെടുക്കും. 15– 20 ദിവസം കഴിഞ്ഞ് അവർ ഫിറ്റിങ് ട്രയൽ നോക്കാൻ വരും. അതുകഴിഞ്ഞ് ‍ഞങ്ങളത് അഡ്രസിലേക്ക് കുറിയർ ചെയ്യും. ഒരിക്കൽ അളവെടുത്താൽ എത്ര വർഷമായാലും റെക്കോർഡിലുണ്ടാകും. ഞാനാണ് പാറ്റേൺ കട്ട് ചെയ്യുന്നത്. അത് ആർക്കൈവ് ചെയ്യും. പിന്നീടു മാറ്റം വേണമെങ്കിൽ മാത്രമേ വീണ്ടും വരേണ്ടിവരൂ’’, ട്രോയ് കോസ്റ്റ പറയുന്നു. 

ആന്റി ഫിറ്റും ‘ജൻഡർ ന്യൂട്രൽ’ വസ്ത്രവുമാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. കസ്റ്റം ടെയ്‌ലറിങ് രംഗത്ത് ഒരു ബ്രാൻഡ് തന്നെ കെട്ടിപ്പടുത്തത് എങ്ങനെയാണ് ? 

‘ഇന്ത്യൻ ഫാഷൻ രംഗത്ത് രണ്ടുതരം ബിസിനസിനാണ് സാധ്യത. ഒന്നുകിൽ ടെയ്‌ലറിങ് ചെയ്യുക, അല്ലെങ്കിൽ ഡിസൈനർ എന്ന രീതിയിൽ അളവുകളുടെ പരിമിതിയില്ലാത്ത ഫ്രീസൈസ് വസ്ത്രങ്ങൾ ഒരുക്കുക. മെൻസ് വെയറിൽ ‘സൈസ്’ പ്രധാനമാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം പുരുഷന്മാരുടെ ശരീരപ്രകൃതി വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡ്ഡ് ഷർട്ടുകളിൽ ഈ പരിമിതി മനസ്സിലാക്കാനാകും. 

ഞാനൊരു ഹൈബ്രിഡ് രീതിയാണ് ചെയ്തത്. ടെയ്‌ലർ ആയി അളവെടുത്ത് ഒരുക്കുന്ന വസ്ത്രങ്ങളിൽ ‘കുറ്റ്യോർ’ ഫാഷൻ രീതിയിൽ ക്രാഫ്റ്റിന്റെ തനിമയും ഹാൻഡ്മെയ്ഡ് ഘടകങ്ങളും നിലനിർത്തുന്നു. സെറിമോണിയൽ ഫാബ്രിക്കുകളായ സിൽക്ക്, വൂൾ, ലിനൻ തുടങ്ങിയ മികച്ച തുണിത്തരങ്ങളിൽ ഹാൻഡ്മെയ്ഡ് ആയി കസ്റ്റം സ്റ്റിച്ഡ് വസ്ത്രം ഒരുക്കുകയാണ് ഞാൻ ചെയ്യുന്നത്. ആദ്യകാലത്ത് ഒന്നുരണ്ട് തുന്നൽക്കാരായിരുന്നു, ഇന്ന് 50 ടെയ്‌ലർമാരിലേക്കെത്തി. ഒരുപാട് അധ്വാനമാണ്. ഓരോ ക്ലയന്റിനെയും നേരിൽക്കാണണം, അളവെടുക്കണം, പാറ്റേൺ കട്ട് ചെയ്യണം. പക്ഷേ ഇതുവരെ മാറ്റമില്ലാതെ തുടരുന്ന രീതിയാണിത്. ദിവസം 16 മണിക്കൂർ ജോലി ചെയ്യും’’ 

1)വിരാട് കോലി ട്രോയ് കോസ്റ്റയുടെ സ്യൂട്ടിൽ 2)ഹൃത്വിക് റോഷൻ ട്രോയ് കോസ്റ്റയുടെ സ്യൂട്ടിൽ
1)വിരാട് കോലി ട്രോയ് കോസ്റ്റയുടെ സ്യൂട്ടിൽ 2)ഹൃത്വിക് റോഷൻ ട്രോയ് കോസ്റ്റയുടെ സ്യൂട്ടിൽ

വിഐപിക്കും വേണം 'ഡ്രസിങ് സെൻസ്’ 

ഇത്രമാത്രം കൃത്യതയോടെ അളവെടുത്ത് തയ്ച്ചുണ്ടാക്കുന്ന സ്യൂട്ടുകളും ടക്സീഡോകളും ധരിക്കുന്നതും കുറ്റമറ്റ രീതിയിലാകണമെന്നത് ട്രോയ് കോസ്റ്റയ്ക്ക് നിർബന്ധമുണ്ട്. കസ്റ്റമേഴ്സിന് ചെയ്തു നൽകിയ വസ്ത്രം ധരിച്ച് ഫോട്ടോയെടുത്ത് അയയ്ക്കാൻ ആവശ്യപ്പെടും. ഇഷ്ടപ്പെട്ടില്ലെങ്കിൽ വഴക്കുണ്ടാക്കും. ഇതേക്കുറിച്ച് ട്രോയ്കോസ്റ്റ പറയുന്നു: ‘‘ഞാനിപ്പോൾ താരങ്ങളുടെ വസ്ത്രങ്ങൾ ചെയ്യുന്നത് കുറവാണ്. ഡ്രസ് ചെയ്യുക പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ വലിയ താരമാകട്ടെ, ഏതു വലിയ ആളുമാകട്ടെ വസ്ത്രത്തിലാണ് കാര്യം. ധരിക്കുന്നത് മികച്ച രീതിയിലാകണം. സ്യൂട്ടും ടക്സീഡോയും ധരിക്കുന്നതിനു രീതികളുണ്ട്. ഒരു ഫ്രെഞ്ച് കഫ് ധരിക്കുന്നതിനും ബട്ടൺ ചെയ്യുന്നതിനും പ്രത്യേകതയുണ്ട്. ബോളിവുഡ് താരങ്ങളിൽ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്നത് ഹൃത്വിക് റോഷനാണ്.  16 വർഷമായി എന്റെ കസ്റ്റമറാണ് ഹൃത്വിക് ’’ 

ആദ്യ തുന്നൽ പാഠം, അമ്മയുടെ കൈപിടിച്ച് 

മികവിന്റെ പര്യായമായ മെൻസ് വെയർ ബ്രാൻഡ് സൃഷ്ടിച്ചയാൾ തുടങ്ങിയത് വിമൻസ്‌വെയറിൽ. ‘ഹെലൻ ഓഫ് ട്രോയ്’ എന്നായിരുന്നു അന്ന് ബ്രാൻഡിന്റെ പേര്. വസ്ത്രങ്ങളുടെ ലോകത്തേക്ക് അദ്ദേഹത്തെ എത്തിച്ചതും രണ്ടു സ്ത്രീകളാണ്. ‘‘കുട്ടിക്കാലത്ത് അമ്മ ടെയ്‌ലറുടെയടുത്ത് പോകുമ്പോൾ എന്നെയും കൂട്ടുമായിരുന്നു. വർഷത്തിൽ രണ്ടുതവണയാണ് ആ യാത്ര, ക്രിസ്മസിനും ഈസ്റ്ററിനും. അമ്മയുടെ തയ്യൽക്കാരിയായ മാർഗരറ്റിന്റെയടുത്താണ് ഞാൻ പിന്നീട് തുന്നൽ പഠിക്കാൻ പോയത്. ഞാൻ ആദ്യം പഠിച്ചതും വിമൻസ്‌വെയറാണ്. തുടക്കകാലത്ത് കട്ടിങ്ങും ഗാർമെന്റ് ഉണ്ടാക്കലും ഉൾപ്പെടെ എല്ലാം ഞാൻ തന്നെ ചെയ്തിരുന്നപ്പോൾ ബിസിനസ് വളരുന്നുണ്ടായില്ല. എന്നാൽ എന്റെ അറിവ് മാറ്റിവച്ച് മറ്റൊരാളെക്കൊണ്ട് വ്യത്യസ്തമായി ഗാർമെന്റ് കട്ട് ചെയ്യാൻ ഏൽപ്പിക്കാനുമാകില്ലായിരുന്നു. 2011ൽ വലിയൊരു സ്ഥലം വാടകയ്ക്കെടുത്ത് ഞാൻ മെൻസ് വെയറിലേക്ക് മാത്രമായി ശ്രദ്ധകേന്ദ്രീകരിച്ചു. വെസ്റ്റേൺ ഫോർമൽസ് മാത്രമല്ല ഇന്ത്യൻ വസ്ത്രങ്ങളും ചെയ്യാറുണ്ട്. ’’ 

‘‘ഞാൻ വലിയ ബ്രാൻഡ് ആണെന്ന് പറഞ്ഞു വസ്ത്രം വിൽക്കാറില്ല. ഞാനൊരു ടെയ്‌ലറാണ്. വസ്ത്രം ഉണ്ടാക്കുകയാണ് എന്റെ ജോലി. തുന്നൽക്കാരനായാണ് ഞാൻ തുടങ്ങിയത്. ബട്ടൺ പിടിപ്പിക്കലായിരുന്നു ആദ്യം, മാസം 200 രൂപ കിട്ടും. പിന്നെ ടെയ്‌ലറായി മാസം 800 രൂപയുണ്ടാക്കി, പിന്നെ മാസം 2000 രൂപയുണ്ടാക്കി. ക്രേസി ലൈഫ് അല്ലേ!! 300 സ്ക്വയർഫീറ്റ് വീട്ടിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. പിന്നെ ബിസിനസിനായി ബാന്ദ്രയിലെ വലിയ ബംഗ്ലാവ് എടുക്കുമ്പോൾ അമ്മ ചോദിച്ചു, ‘നീയെങ്ങനെ വാടക കൊടുക്കും’. പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു നടക്കുമെന്ന്. ആ  വിശ്വാസമുണ്ടായത് ഉള്ളിൽനിന്നാണ്.’’

English Summary:

Troy Costa: A leading Indian menswear designer, creates custom-tailored suits for India's elite. His meticulous approach and dedication to craft have earned him a reputation for excellence, dressing prominent figures for global events.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com