ഹൂസ്റ്റൺ∙ യുഎസിൽ അധ്യാപക ജോലിയും എച്ച്–1ബി വീസയും വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കബളിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ അധ്യാപകനെ വൻതുക പിഴ അടയ്ക്കാനും മൂന്നുവർഷം നല്ലനടപ്പിനും യുഎസ് കോടതി ശിക്ഷിച്ചു.
എച്ച്–1ബി വീസയിൽ ഫോർട് സ്റ്റോക്കോൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് (എഫ്എസ്ഐഎസ്ഡി) അധ്യാപകനായി ജോലിനോക്കിയിരുന്ന ജോർജ് മരിയാദാസ് കുരുശുവാണ് (58) ശിക്ഷിക്കപ്പെട്ടത്.
തൊഴിൽ കരാറുകളിൽ തട്ടിപ്പ്, വീസ ക്രമക്കേട്, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനെത്തുടർന്നാണു ജില്ലാ ജഡ്ജി ലൂയിസ് ഗുരിയോള മരിയാദാസിനു ശിക്ഷ വിധിച്ചത്.
50,000 ഡോളർ (30 ലക്ഷത്തിൽപരം രൂപ) പിഴയായി നൽകുന്നതു കൂടാതെ പല വകുപ്പുകളിലായി വേറെയും പിഴ അടയ്ക്കണം. 2012 മുതൽ കഴിഞ്ഞ മേയിൽ അറസ്റ്റിലാകുന്നതുവരെ ഇയാൾ സമരിറ്റൻ എജ്യുക്കേഷനൽ സർവീസസ് എന്ന സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയിരുന്നു.
ഹൈദരാബാദിലെ പത്രങ്ങളിൽ പരസ്യം നൽകിയാണു യുഎസിൽ വീസയും ജോലിയും ആഗ്രഹിക്കുന്നവരുമായി ബന്ധപ്പെട്ടിരുന്നത്.