ഒർലാൻഡോ∙ യുഎസിലെ ഫ്ലോറിഡയിൽ നടന്ന വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു. ജോലിയിൽനിന്നു പിരിച്ചുവിട്ടയാൾ കമ്പനിയിൽ തിരിയെയെത്തി മുൻസഹപ്രവർത്തകരെ വെടിവയ്ക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇന്നലെ പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണു സംഭവം. ക്രിമിനൽ കുറ്റത്തിന്റെ പേരിൽ കമ്പനിയിൽനിന്ന് ഏപ്രിൽ മാസത്തിൽ പിരിച്ചുവിട്ട നാൽപത്തഞ്ചുകാരൻ കത്തിയും തോക്കുമായി എത്തി മുൻസഹപ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമിയുടെ ബന്ധുക്കളെ കണ്ടെത്തിയശേഷം ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒർലാൻഡോയിലെ നിശാക്ലബ്ബിൽ 49 പേർ കൊല്ലപ്പെട്ട വെടിവയ്പുണ്ടായതു ജൂൺ 12ന് ആയിരുന്നു. ഇപ്പോഴത്തെ സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്ന് അധികൃതർ പറഞ്ഞു.
ഈയിടെയായി ഒർലാൻഡോയിലെ ജനങ്ങൾ മുൻപില്ലാത്ത വെല്ലുവിളികൾ നേരിടേണ്ടിവരികയാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്ലോറിഡ ഗവർണർ റോക്ക് സ്കോട്ട് പറഞ്ഞു.