ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഇമ്രാൻ ഖാന്റെയും താഹിറുൽ ഖദ്രിയുടെയും വസ്തുവകകൾ കണ്ടുകെട്ടാൻ തീവ്രവാദ വിരുദ്ധ കോടതി ഉത്തരവിട്ടു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണിത്.
2014ൽ ഇസ്‌ലാമാബാദിനെ നിശ്ചലമാക്കിയ പ്രക്ഷോഭത്തിനിടയിലുണ്ടായ അക്രമങ്ങളുടെ പേരിലാണ് ഇവർക്കെതിരെ കേസുള്ളത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെട്ടു ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനും റവന്യു ബോർഡിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഫെബ്രുവരിയിൽ തന്നെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതുവരെ പൊലീസിന് ഉത്തരവ് നടപ്പാക്കാനായില്ല. പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാനാണ് ഇമ്രാൻ ഖാൻ. ഖദ്രി, പാക്കിസ്ഥാൻ അവാമി തെഹ്‌രീക് തലവനും.