ജറുസലം ∙ സമാധാന പദ്ധതിയുടെ ഭാഗമായി ജറുസലമിനെ വിഭജിക്കാനുള്ള നീക്കത്തിനു തടയിട്ടുകൊണ്ട് ഇസ്രയേൽ പാർലമെന്റ് പുതിയ നിയമം പാസ്സാക്കി. ജറുസലമിന്റെ ഏതെങ്കിലും ഭാഗം വിട്ടുകൊടുക്കണമെങ്കിൽ ഇസ്രയേൽ സർക്കാരിനു പാർലമെന്റിലെ 120 അംഗങ്ങളിൽ 80 പേരുടെയെങ്കിലും സമ്മതം ലഭിച്ചിരിക്കണമെന്നു പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
ജറുസലമിന്റെ മേലുള്ള ഇസ്രയേലിന്റെ പരമാധികാരം രാജ്യാന്തര സമ്മർദത്തിന്റെ ഫലമായോ മറ്റോ വിട്ടുകൊടുക്കാൻ ഇസ്രയേൽ സർക്കാർ തയാറായാൽ തന്നെ അത് അങ്ങേയറ്റം ദുഷ്കരമാക്കാൻ ഉദ്ദേശിച്ചാണ് ഇത്രയേറെ പാർലമെന്റംഗങ്ങളുടെ അംഗീകാരം നിർബന്ധമാക്കിയിരിക്കുന്നതെന്നാണു സൂചന.
1967ലെ യുദ്ധത്തിലാണ് ഇസ്രയേൽ കിഴക്കൻ ജറുസലമിന്റെ നിയന്ത്രണം കയ്യടക്കിയത്. എന്നാൽ രാജ്യാന്തര സമൂഹം പൊതുവെ ഇത് അംഗീകരിക്കുന്നില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതോടെ പലസ്തീൻകാർ കിഴക്കൻ ജറുസലം തങ്ങളുടെ തലസ്ഥാനമായിരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുതിയ നിയമ ഭേദഗതി പ്രസക്തമാകുന്നത്.