ലണ്ടൻ∙ മാറാരോഗത്തെ മനക്കരുത്തുകൊണ്ടു മെരുക്കി, അവസാനശ്വാസം വരെ ശാസ്ത്രത്തിനായി ജീവിച്ച സ്റ്റീഫൻ ഹോക്കിങ്ങിനു ശാസ്ത്രപ്രതിഭകൾക്കൊപ്പം ഉചിതമായ അന്ത്യവിശ്രമം. കേംബ്രിജിലെ ഗ്രേറ്റ് സെന്റ് മേരീസ് പള്ളിയിൽ 31ന് ആണു സംസ്കാര ശുശ്രൂഷകൾ. തുടർന്ന്, ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടന്റെയും ചാൾസ് ഡാർവിന്റെയും ശവകുടീരങ്ങൾക്കരികെ അന്ത്യവിശ്രമം ഒരുക്കും.
സ്ത്രോത്ര ശുശ്രൂഷയ്ക്കു ശേഷം ചിതാഭസ്മം അടക്കം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ അന്ത്യവിശ്രമം മഹദ്‌വ്യക്തികൾക്കു മാത്രം ലഭിക്കുന്ന അപൂർവ ബഹുമതിയാണ്. ആബി ഡീൻ ജോൺ ഹാളാണു ഹോക്കിങ്ങിനെ ചരിത്രപ്രസിദ്ധമായ ദേവാലയത്തിൽ അടക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രവും മതവും കൈകോർക്കണമെന്ന് ഊന്നിപ്പറഞ്ഞതു ശ്രദ്ധേയമായി.
21–ാം വയസ്സിൽ സ്ഥിരീകരിച്ച മോട്ടോർ ന്യൂറോൺ രോഗം മൂലം ചക്രക്കസേരയിൽ ജീവിതം നയിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചോൽപത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും ഗവേഷണങ്ങളും അസാധാരണ ജീവിതവുമാണ് അദ്ദേഹത്തെ ലോകത്തിനു സുപരിചിതനാക്കിയത്. കഴിഞ്ഞ 14ന്, എഴുപത്തിയാറാം വയസ്സിലായിരുന്നു അന്ത്യം.
ഗുരുത്വാകർഷണ, ചലനനിയമങ്ങളുൾപ്പെടെ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ ഐസക് ന്യൂട്ടനെ 1727ൽ ആണു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അടക്കിയത്. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിനെ ന്യൂട്ടന്റെ തൊട്ടരികിലായി 1882ലും. ന്യൂക്ലിയർ ഫിസിക്സിന്റെ ആചാര്യൻ ഏണസ്റ്റ് റൂഥർഫോർഡ്, ഇലക്ട്രോൺ കണ്ടുപിടിച്ച ജോസഫ് ജോൺ തോംസൺ തുടങ്ങിയവരാണു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റു ശാസ്ത്രപ്രതിഭകളിൽ ചിലർ.
വെസ്റ്റ്മിൻസ്റ്റർ
ആബി ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്ത്, പ്രസിദ്ധമായ ബിഗ് ബെൻ ഘടികാരത്തിനും പാർലമെന്റ് മന്ദിരത്തിനും സമീപത്താണ് ആയിരത്തിലേറെ കൊല്ലം പഴക്കമുള്ള ഈ ദേവാലയം. ബ്രിട്ടിഷ് ചരിത്രത്തിന്റെ സ്പന്ദനങ്ങൾ ഇവിടെ തൊട്ടറിയാം. ഓരോ വർഷവും പത്തു ലക്ഷത്തിലേറെ സന്ദർശകർ എത്തുന്ന ഇവിടം യുനെസ്കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്.
ബ്രിട്ടൻ ഭരിച്ച ചക്രവർത്തിമാരും രാജ്ഞിമാരും ഉൾപ്പെടെ ചരിത്രത്തിലെ പ്രമുഖവ്യക്തികൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. കവികൾക്കായുള്ള ‘പോയറ്റ്സ് കോണറും’ ശ്രദ്ധേയം. ജെഫ്രി ചോസർ മുതൽ നൂറോളം ബ്രിട്ടിഷ് കവികളും എഴുത്തുകാരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.