ലണ്ടൻ ∙ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കൊലപാതകവും അക്രമവും തടയാനാകാതെ പൊലീസ്. ബുധനാഴ്ച രാത്രി കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ രണ്ടു കൊലപാതകങ്ങൾ കൂടി നടന്നതോടെ ലണ്ടൻ നഗരത്തിൽ കത്തിക്കുത്തിലും വെടിവയ്പിലും ഈ വർഷം കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതായി.
ബുധനാഴ്ച രാത്രി കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ 20 വയസ്സുകാരനും ഹാക്നിക്കു സമീപം അപ്പർ ക്ലാപ്റ്റൺ റോഡിൽ മധ്യവയസ്കനും കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ടോട്ടൻഹാമിനു സമീപം പതിനേഴുകാരിയായ തനീഷ മെൽബൺ വെടിയേറ്റു മരിച്ചിരുന്നു. അരമണിക്കൂറിനകം ഇതേ മേഖലയിൽ പതിനാറുകാരനായ ഇന്ത്യൻ വംശജൻ അമാൻ ഷുക്കൂർ വെടിയേറ്റുമരിച്ചു. ഈ വർഷം സംഘട്ടനത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് അമാൻ.
രണ്ടു സംഭവങ്ങളും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയുണ്ടായത്. സമൂഹമാധ്യമങ്ങളാണ് അക്രമങ്ങൾ വർധിക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്. നിസ്സാര സംഭവങ്ങൾപോലും മിനിറ്റുകൾക്കകം സായുധ സംഘട്ടനമായിമാറുന്നു. പൊതുസ്ഥലങ്ങളിലെ ലഹരിമരുന്നു കച്ചവടവും അക്രമങ്ങളിലേക്കു നയിക്കുന്നു.