ന്യൂയോർക്ക് ∙ ഇന്ത്യയിൽ പീഡനക്കേസുകൾ വർധിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന ‘കുറ്റകരമായ മൗന’ത്തെ രൂക്ഷമായി വിമർശിച്ച് പ്രശസ്തമായ യുഎസ് പത്രം ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം എഴുതി. രാജ്യത്തു സ്ത്രീകൾ, മുസ്‌ലിംകൾ, ദലിതർ എന്നിവരെ ഭയപ്പെടുത്തി നിർവീര്യരാക്കാൻ ദേശീയതയുടെ പേരിൽ സംഘടിത ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
‘സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ മൗനം’ എന്ന തലക്കെട്ടിൽ വന്ന മുഖപ്രസംഗത്തിൽ ലോകത്ത് എന്തു സംഭവമുണ്ടായാലും ഉടനെ ട്വിറ്റർ സന്ദേശത്തിൽ പ്രതികരിക്കുന്ന മോദി, തീവ്ര ദേശീയ, വർഗീയ ശക്തികൾ വനിതകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുമ്പോൾ മിണ്ടുന്നില്ല. ‘മോദിയുടെ നിശ്ശബ്ദത അമ്പരപ്പിക്കുന്നതും ദുഃഖകരവുമാണ്’– പത്രം അഭിപ്രായപ്പെട്ടു. ജമ്മു, യുപി പീഡനങ്ങളെ രാജ്യം മുഴുവൻ അപലപിച്ചിട്ടും നിശ്ശബ്ദത പാലിച്ച പ്രധാനമന്ത്രി കഴിഞ്ഞ വെള്ളിയാഴ്ച ‘നമ്മുടെ പെൺമക്കൾക്കു തീർച്ചയായും നീതി കിട്ടേണ്ടതാണെന്ന്’ പ്രതികരിച്ചെങ്കിലും അതിൽ ആത്മാർഥതയില്ലെന്നും പത്രം കുറ്റപ്പെടുത്തി. പശുവിനെ കൊന്നെന്ന് ആരോപിച്ചു ദലിതരെയും മുസ്‌ലിംകളെയും നേരത്തേ ആക്രമിച്ചപ്പോഴും ഇതേ നിസ്സംഗത്വമാണു പ്രധാനമന്ത്രി പുലർത്തിയതെന്നും അഭിപ്രായപ്പെട്ടു.