ലണ്ടൻ∙ സ്പ്രിങ്ഫീൽഡ് പാർക്കിൽനിന്നു പറന്നുയർന്ന ആ ബലൂണുകൾ നിറയെ നെടുവീർപ്പുകളായിരുന്നു. ആകാവുന്നതെല്ലാം ചെയ്തിട്ടും കുഞ്ഞ് ആൽഫിയെ കൈവിട്ടു പോയതിന്റെ സങ്കടവുമായി മാതാപിതാക്കൾ കേറ്റും ടോമും വിതുമ്പി. തലച്ചോറിലെ നാഡീഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവ രോഗവുമായി ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന രണ്ടു വയസ്സുകാരനാണു മരണത്തിലേക്കു കണ്ണടച്ചത്. കോടതിവിധിയെ തുടർന്നു വെന്റിലേറ്റർ നീക്കം ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണു മരണം.
Read More: അമ്മയുടെ നെഞ്ചിലെ സ്നേഹച്ചൂടിന്റെ കൊതിതീരാതെ കുഞ്ഞ് ആല്‍ഫി യാത്രയായി
Read More: നിയമയുദ്ധങ്ങൾക്കൊടുവിൽ വിജയിച്ച് കുഞ്ഞ് ആൽഫി
ജീവൻരക്ഷാ സഹായം നിലനിർത്തിക്കിട്ടാനും വിദഗ്ധചികിൽസയ്ക്കായി റോമിലേക്കു കൊണ്ടുപോകാനും മാതാപിതാക്കളായ കേറ്റും ടോമും നടത്തിയ നിയമയുദ്ധം വിഫലമായി. മാതാപിതാക്കൾക്കു പിന്തുണയുമായി രൂപം കൊണ്ട ‘ആൽഫീസ് ആർമി’ (ആൽഫിയുടെ പട) എന്ന കൂട്ടായ്മയുടെ പ്രയത്നങ്ങളും കണ്ണീരിലൊടുങ്ങി. വിദഗ്ധചികിൽസയ്ക്ക് ഏറ്റെടുക്കാനായി ആൽഫിക്കു പൗരത്വം നൽകിയ ഇറ്റാലിയൻ സർക്കാർ ശ്രമങ്ങളും വെറുതെയായി. ആൽഫിക്കു വേണ്ടി ഫ്രാൻസിസ് മാർപാപ്പയും രംഗത്തെത്തിയിരുന്നു.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക പ്രയാസമായിരിക്കുമെന്നു ചികിൽസാ രേഖകളുടെ പിൻബലത്തോടെ ഡോക്ടർമാർ വാദിച്ചതോടെയാണു വെന്റിലേറ്റർ നീക്കം ചെയ്യാൻ അനുവദിച്ചുകൊണ്ടു കഴിഞ്ഞ ഫെബ്രുവരി 20 നു ഹൈക്കോടതി വിധി വന്നത്. ഇതിനെതിരെ മാതാപിതാക്കളുടെ അപ്പീൽ തള്ളിയതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ആൽഫിയെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു. വിദേശയാത്രയും കോടതി വിലക്കി.