വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തെ തന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ എഫ്ബിഐയുടെ ചാരക്കണ്ണുകൾ പതിഞ്ഞിരുന്നോയെന്നറിയാൻ ഡോണൾഡ് ട്രംപ്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇടപെട്ടോയെന്നറിയാൻ ട്രംപിന്റെ മറുനീക്കം.
എഫ്ബിഐ തന്റെ പ്രചാരണ സംഘത്തെ നിരീക്ഷിച്ചിരുന്നോയെന്നു നീതിവകുപ്പ് അന്വേഷിക്കണമെന്നു ട്രംപ് നിർദേശിച്ചു. ഔദ്യോഗിക ഉത്തരവ് ഇന്നു നൽകും.
തന്റെ പ്രചാരണസംഘത്തിൽ എഫ്ബിഐ ചാരന്മാരെ തിരുകിക്കയറ്റിയതായി ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആരോപണം ശരിയാണെന്നും റഷ്യൻ ബന്ധത്തെക്കുറിച്ചു വിവരം ലഭിച്ചപ്പോഴാണ് എഫ്ബിഐ അതു ചെയ്തതെന്നും ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൻ പോസ്റ്റ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.