വാഷിങ്ടൻ∙ യുഎസിൽ എച്ച്–4 വീസയിലെത്തുന്നവർക്കു ജോലി വിലക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. ജൂണിലായിരിക്കും വിജ്ഞാപനം. തൊഴിൽവിലക്ക് ഇന്ത്യക്കാരെയാണു പ്രധാനമായും ബാധിക്കുക.
എച്ച്–1ബി വീസക്കാരുടെ പങ്കാളികൾക്കു നൽകുന്നതാണ് എച്ച്–4 വീസ. ഇവർക്കു തൊഴിൽ അനുമതി നൽകിയ ഒബാമയുടെ 2015ലെ നിയമമാണു ട്രംപ് റദ്ദാക്കുന്നത്. നിലവിൽ 70,000 പേർ എച്ച് 4 വീസയിൽ യുഎസിൽ ജോലിയെടുക്കുന്നുണ്ട്. ഇതിൽ 93 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണു യുഎസ് കോൺഗ്രസ് റിപ്പോർട്ട്.
അമേരിക്കക്കാർക്കു തൊഴിലവസരം നഷ്ടപ്പെടുത്തുന്നുവെന്ന പേരിൽ എച്ച്–1ബി വീസാ വ്യവസ്ഥകളും കർശനമാക്കാനുള്ള നീക്കത്തിലാണു ട്രംപ് ഭരണകൂടം.