വാഷിങ്ടന്‍∙ കുട്ടികളെ പിടിച്ചെടുക്കുന്ന ക്രൂരതയ്ക്കെതിരെ യുഎസിൽ ‘അമ്മമാരുടെ പ്രതിഷേധം.’ ‘നിയമങ്ങൾ പാലിക്കുമ്പോഴും അമേരിക്ക ഹൃദയംകൊണ്ടു ഭരിക്കുന്ന രാജ്യമാകണമെന്നാണ് ആഗ്രഹിക്കുന്നത്’ എന്ന് ട്രംപിന്റെ ഭാര്യ, പ്രഥമവനിത മെലനിയ പറഞ്ഞു. അപൂർവമായാണു നയപരമായ കാര്യങ്ങളിൽ മെലനിയ അഭിപ്രായം പറയുന്നത്. ഇരുപക്ഷത്തുമുള്ളവർ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട മെലനിയ, മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപിരിക്കുന്നതിനെ വെറുക്കുന്നതായും പറഞ്ഞു.
മുൻ പ്രഥമവനിതകളും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തുവന്നു. അമേരിക്ക നേരിടുന്ന വലിയ ധാർമിക പ്രതിസന്ധിയാണിതെന്നും അൽപമെങ്കിലും കനിവും മാന്യതയും ബാക്കിയുള്ളവരെ ഇതു രോഷാകുലരാക്കുമെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറിയും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യയുമായ ഹിലറി ക്ലിന്റൻ പറഞ്ഞു. ക്രൂരവും അധാർമികവുമായ നടപടിയാണു ട്രംപിന്റേതെന്നു ജോർജ് ഡബ്ല്യു ബുഷിന്റെ ഭാര്യ ലോറ ബുഷ് പറഞ്ഞു. ബറാക് ഒബാമയുടെ ഭാര്യ മിഷേൽ, ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൻ എന്നിവരും രംഗത്തെത്തി.