വാഷിങ്ടൻ ∙ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ കർശന നിർദേശം. ഇതു പാലിക്കാത്ത രാജ്യങ്ങൾക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾക്കും ബാധകമാണെന്നും അവർക്കു മാത്രമായി ഇളവു നൽകാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന്റെ ഭാഗമാണിത്. ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോൾ മുതൽ ഈ രാജ്യങ്ങൾ കുറച്ചു തുടങ്ങണമെന്നും നവംബർ നാലോടെ പൂർണമായി അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.