ബെയ്റൂട്ട്∙ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മകൻ ഹുദൈഫ അൽ ബദ്‌രി കൊല്ലപ്പെട്ടു. സിറിയയിലെ ഹോംസിൽ പ്രസിഡന്റ് അൽ അസദിന്റെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു അന്ത്യം. മരണവാർത്ത ഐഎസിന്റെ പ്രചാരണവിഭാഗമായ അമഖ് സ്ഥിരീകരിച്ചു. ബഗ്ദാദി കൊല്ലപ്പെട്ടതായി പലവട്ടം വാർത്ത പ്രചരിച്ചിരുന്നു.
ഉത്തര ഇറാഖിലെയും ദക്ഷിണ സിറിയയിലെയും പ്രദേശങ്ങൾ പിടിച്ചടക്കി 2014ൽ ‘ഇസ്‌ലാമിക രാഷ്ട്രം’ പ്രഖ്യാപിച്ച ബഗ്ദാദി ഇപ്പോൾ എവിടെയാണെന്നു വ്യക്തമല്ല. ഇയാളുടെ തലയ്ക്കു യുഎസ് രണ്ടരക്കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് നേതൃത്വത്തിലുള്ള സേന നിരന്തരം വേട്ടയാടുന്ന ഐഎസിന് ഇപ്പോൾ സിറിയയിൽ തന്നെ കഷ്ടിച്ചു മൂന്നു ശതമാനം പ്രവിശ്യകളിൽ മാത്രമേ സ്വാധീനമുള്ളൂ. ബഗ്ദാദിക്ക് ആദ്യഭാര്യയിൽ നാലു കുട്ടികളും രണ്ടാമത്തെ ഭാര്യയിൽ ഒരു മകനുമാണുള്ളത്.