Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദത്തിന്റെ നാളുകൾ കഴിഞ്ഞു? അമേരിക്കയ്ക്ക് ‘അത്യാർത്തി: ഉത്തരകൊറിയ

Kim, Trump

സോൾ∙ സിംഗപ്പൂർ ഉച്ചകോടിയെ തുടർന്നുണ്ടായ പുതുസൗഹൃദം ഉലഞ്ഞെന്ന സൂചന നൽകി, യുഎസിനെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ. അമേരിക്കയുടെ അത്യാർത്തി പിടിച്ച ആവശ്യങ്ങളും അത്യന്തം ഖേദകരമായ സമീപനവും സഹിക്കാനാകില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പോങ്യാങ്ങിലെത്തി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണു വിദേശകാര്യമന്ത്രാലയം ഈ പ്രസ്താവന നടത്തിയത്.

ഉത്തരകൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണമാണ് യുഎസിന്റെ ആവശ്യം. സിംഗപ്പൂർ ഉച്ചകോടിയിൽ ഘട്ടംഘട്ടമായി ആണവായുധങ്ങളും പരീക്ഷണകേന്ദ്രങ്ങളും ഒഴിവാക്കുമെന്ന് ഉത്തരകൊറിയ അംഗീകരിച്ചിരുന്നു. എന്നാൽ, ഒറ്റയടിക്കു പൂർണ നിരായുധീകരണം വേണമെന്നു പോംപെയോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആവശ്യപ്പെട്ടുവെന്നാണ് ഉത്തരകൊറിയ നൽകുന്ന സൂചന. തീർത്തും ഏകപക്ഷീയമായ ഈ നിലപാട് സമാധാനശ്രമങ്ങളെ ബാധിക്കുമെന്നും കൊറിയൻ അധികൃതർ സൂചിപ്പിച്ചു.

എന്നാൽ, ചർച്ചകൾക്കു ശേഷം പോംപെയോ പറഞ്ഞത്, ‘ആണവനിരായുധീകരണത്തിനുള്ള സമയക്രമം അടക്കം എല്ലാ പ്രധാന വിഷയങ്ങളിലും പുരോഗതി ഉണ്ടായി’ എന്നാണ്. 12–ാം തീയതി അടുത്തവട്ടം ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകുന്നതടക്കമുള്ള കാര്യങ്ങൾ അന്നാണു തീരുമാനിക്കുക.

ഡോണൾഡ് ട്രംപ് – കിം ജോങ് ഉൻ ഉച്ചകോടി യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖൻ കിം യോങ് ചോലുമായാണു പോംപെയോ ചർച്ചകൾ നടത്തിയത്.