ലണ്ടൻ∙ ട്രംപ് പതിവു തെറ്റിച്ചില്ല. തൊണ്ണൂറ്റി രണ്ടു വയസ്സുള്ള എലിസബത്ത് രാജ്ഞിയെ യുഎസ് പ്രസിഡന്റ് കാത്തുനിർത്തിച്ചത് 15 മിനിറ്റോളം. അതും 26 ഡിഗ്രി ചൂടിൽ. കൂടിക്കാഴ്ചകൾക്ക് ഇതിനു മുൻപും വൈകിവന്ന് പഴി കേട്ടിട്ടുണ്ട് ട്രംപ്.
കൊട്ടാരവാതിൽക്കൽ പറഞ്ഞ സമയത്തു ട്രംപിനെയും ഭാര്യ മെലനിയെയും കാത്തുനിന്ന രാജ്ഞി അവർ വൈകിയതോടെ ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു.
വൈകി വന്ന ട്രംപ് തുടർന്നും ആചാരമര്യാദകൾ ലംഘിച്ചു. പതിവുള്ള പോലെ, രാജ്ഞിയെ വണങ്ങാൻ ട്രംപ് തയാറായില്ല. പകരം ഹസ്തദാനം ചെയ്തു. മെലനിയയും കൈകൊടുക്കുകയായിരുന്നു.
ഗാർഡ് ഓഫ് ഓണർ പരിശോധിക്കാൻ ക്ഷണിച്ചപ്പോൾ, രാജ്ഞിക്കു വേണ്ടി കാത്തുനിൽക്കാതെ അവരുടെ മുൻപിൽ നടന്നു ട്രംപ്. ഇതു വലിയ മര്യാദകേടായാണു ബ്രിട്ടനിൽ കണക്കാക്കപ്പെടുന്നത്.
‘ട്രംപുടിൻ’ ഷോ നാളെ
ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ഉച്ചകോടി നാളെ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നടക്കും. 2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണം യുഎസിൽ ഇപ്പോഴും ചൂടുപിടിച്ചു നിൽക്കുന്നതിനിടെയാണ് രണ്ടു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.