മായ് സായ് (തായ്‌ലൻഡ്)∙ ഗുഹകളുടെ രാവണൻകോട്ട. അതായിരുന്നു താം ലുവാങ്. പെരുമഴയത്ത് അതിനുള്ളിൽ കുടുങ്ങിയ 12 കുട്ടികൾക്കും ഫുട്ബോൾ പരിശീലകനും പുറത്തേക്കു വഴിയൊരുക്കുകയെന്ന ദുഷ്കരദൗത്യത്തിൽ പങ്കെടുത്ത സിംഗപ്പൂരുകാരൻ പോഹ് കോക് വീ (57)യുടെ വൈദഗ്ധ്യം മലകയറ്റത്തിലാണ്. അതുകൊണ്ടുതന്നെ ഗുഹയുടെ മറ്റു കവാടങ്ങൾ കണ്ടെത്തി രക്ഷാമാർഗം തേടുകയെന്ന ദൗത്യമായിരുന്നു വീയുടെ സംഘത്തിനു ലഭിച്ചത്. ഇതിനായി നൂറുമീറ്റർ വരെ ഉയരത്തിൽ വലിഞ്ഞുകയറി.
ബാങ്കോക്കിൽ അംബര ചുംബികളിൽ സൈൻ ബോർഡുകളും സോളർ പാനലുകളും സ്ഥാപിക്കുന്ന ബിസിനസാണ് പോഹിന്റേത്. തായ് പൊലീസിന്റെ ദ്വിഭാഷിയുമാണ്. അന്വേഷണത്തിലും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിലും മറ്റും പൊലീസുമായി സഹകരിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് രക്ഷാദൗത്യത്തിൽ പങ്കു ചേരാനുള്ള ഭാഗ്യവും ഈ പരിചയം മൂലം വന്നു ചേർന്നതാണ്. രക്ഷാദൗത്യത്തോടെ ലോകശ്രദ്ധയിലെത്തിയ ഗുഹ ഇനി ടൂറിസ്റ്റ് കേന്ദ്രമായേക്കാം. അതുകൊണ്ടു തന്നെ രൂപരേഖ തയാറാക്കുന്ന തിരക്കിലാണു വിദഗ്ധർ.