ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ജയിലിലായ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും അക്കൗണ്ടബിലിറ്റി കോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീലുകളിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും. നവാസ് ഷരീഫിനെ 10 വർഷവും മകൾ മറിയത്തിന് ഏഴുവർഷവും മരുമകൻ മുഹമ്മദ് സഫ്‌ദറിനെ ഒരുവർഷവുമാണു തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ എട്ടിന് സഫ്‌ദർ അറസ്റ്റിലായി.
ലണ്ടനിൽനിന്നു തിരിച്ചെത്തിയ നവാസ് ഷരീഫും മകളും 13 നാണ് അറസ്റ്റിലായത്. മൂന്നുപേരെയും റാവൽപിണ്ടി അട്യാല ജയിലിലാണു പാർപ്പിച്ചിട്ടുള്ളത്. കോടതിവിധിയിൽ പിഴവുകളുണ്ടെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. മറ്റു രണ്ട് അഴിമതിക്കേസുകളുടെ വിചാരണ അട്യാല ജയിലിൽ നടത്താനുള്ള കോടതി തീരുമാനത്തിനെതിരെയും ഹർജി നൽകിയിട്ടുണ്ട്. മൂന്നുപേരുടെയും ആകെ ഏഴു ഹർജികളിലാണു ഹൈക്കോടതി വാദം കേൾക്കുക.