സോൾ ∙ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്കു (66) എട്ടുവർഷം കഠിനതടവ്. രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് അനധികൃതമായി 2.65 കോടി ഡോളർ കൈപ്പറ്റിയതിന് ആറു വർഷവും പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെട്ടതിനു രണ്ടു വർഷവുമാണു കോടതി ശിക്ഷിച്ചത്. ഒന്നിച്ചനുഭവിച്ചാൽ മതി.
ആദ്യ വനിതാ പ്രസിഡന്റ് ആയിരുന്ന പാർക്കിന് കൈക്കൂലി, അധികാരദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾക്കു നേരത്തേ 24 വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസിൽ (എൻഐഎസ്) നിന്ന് ഓഡിറ്റിനു വിധേയമല്ലാത്ത തുക ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാർക് കൈക്കലാക്കിയെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ട് എൻഐഎസ് ഡയറക്ടർമാർക്കു മൂന്നരവർഷവും ഒരു ഡയറക്ടർക്ക് മൂന്നുവർഷവും തടവുശിക്ഷ നൽകിയിട്ടുണ്ട്.